ജാതി പറഞ്ഞ് ആക്ഷേപിച്ച് ഈഴവരെ മുഖ്യമന്ത്രി കസേരയിൽ നിന്ന് തുരത്താൻ നീക്കം നടക്കുന്നു: വെള്ളാപ്പള്ളി
ആലപ്പുഴ: എൻഎസ്എസിനെ പരോക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശരിദൂരവും സമദൂരവും മാറി മാറി പറഞ്ഞിട്ടും ഉപതിരഞ്ഞെടുപ്പിൽ തോറ്റതിന്റെ ജാള്യത മറയ്ക്കാൻ ചിലർ ഇതര സമുദായങ്ങളെ പേര് പറയാതെ ആക്ഷേപിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. ശ്രീ നാരായണ എംപ്ലോയിസ് ഫോറം കേന്ദ്ര സമിതി ചേർത്തലയിൽ സംഘടിപ്പിച്ച കുടുംബസംഗമം ഹൃദയസംഗമം-2020 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്പലവും വിഴുങ്ങി, ബിംബവും വിഴുങ്ങി പിന്നെ ഭഗവാൻ പിമ്പേ എന്നതാണ് ഇവരുടെ രീതി. ജാതി പറഞ്ഞ് ആക്ഷേപിച്ച് ഈഴവരെ മുഖ്യമന്ത്രി കസേരയിൽ നിന്ന് തുരത്താനുള്ള ശ്രമങ്ങളാണ് സവർണ വിഭാഗങ്ങൾ തുടരുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. സി കേശവൻ, ആർ ശങ്കർ, കെആർ ഗൗരിയമ്മ, വിഎസ് അച്യുതാനന്ദൻ, അവാസാനം പിണറായി വിജയനെയും ഇക്കൂട്ടർ വിടാതെ പിന്തുടരുകയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.
ഇനി ഒരു ഈഴവൻ മുഖ്യമന്ത്രി ആകാതിരിക്കാൻ യുഡിഎഫും എൽഡിഎഫും കൗശലകരമായ നീക്കങ്ങൾ നടത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഉദ്യോഗസ്ഥ തലതതിലെ ഉന്നതസ്ഥാനങ്ങലിൽ നിന്നും ഈഴവർ അകറ്റി നിർത്തപ്പെടുന്നുണ്ട്. ഇത് മൂലം അർഹതപ്പെട്ടത് പലതും നഷ്ടമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഒപ്പം പിന്നാക്കക്കാരിൽ സാമ്പത്തിക പിന്നാക്കം നിൽക്കുന്നവർക്കും സംവരണം ഏർപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘടിത മത വിഭാഗങ്ങൾ അധികാരങ്ങൾ കൈപ്പിടിയിലൊതുക്കുമ്പോൾ അസംഘടിതരായ പിന്നാക്കക്കാരൻ എന്നും പടിക്കുപുറത്താണെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു. അധികാരം അധസ്ഥിതർക്ക് എന്നു പറയുന്നവർ തന്നെ അധസ്ഥിതരെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിച്ച് നിർത്തുകയാണെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.