വേങ്ങരയില്‍ ആര്? ഖാദറോ ബഷീറോ; പൊന്നാപുരം കോട്ടയില്‍ ലീഗിന് അടിതെറ്റുമോ, ബുധനാഴ്ച വിധിയെഴുത്ത്
മലപ്പുറം; മലപ്പുറം മണ്ഡലത്തില്‍ നിന്ന് വേര്‍പ്പെടുത്തി രൂപീകരിച്ച വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ആദ്യം തിരഞ്ഞെടുപ്പ് നടന്നത് 2011ലാണ്. എല്‍ഡിഎഫ് ഇറക്കിയത് കെപി ഇസ്മാഈലിനെ. മുസ്ലിംലീഗാകട്ടെ പാര്‍ട്ടിയിലെ ശക്തനമായ പികെ കുഞ്ഞാലിക്കുട്ടിയെ. കുഞ്ഞാലിക്കുട്ടി വിജയിക്കുമെന്ന് ഉറപ്പിച്ച തിരഞ്ഞെടുപ്പില്‍ മറിച്ചൊന്നും സംഭവിച്ചില്ല. ഭൂരിപക്ഷം 38237 വോട്ട്.
2016ല്‍ കുഞ്ഞാലിക്കുട്ടി തന്നെ. ഇടതുപക്ഷം ആളെ മാറ്റി. പിപി ബഷീറിനെ വച്ച് പരീക്ഷണം. കുഞ്ഞാലിക്കുട്ടി വിജയം ആവര്‍ത്തിച്ചു. ഭൂരിപക്ഷം 38057 വോട്ട്. അന്ന് ബഷീറിന് ആകെ കിട്ടിയത് 34124. അതായത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിന് അടുത്തുപോലും എത്തിയില്ല.
കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞൈടുപ്പില്‍ വെന്നിക്കൊടി പാറിച്ച് ദില്ലിയിലേക്ക് പോയപ്പോഴിതാ വീണ്ടും വേങ്ങരയില്‍ വോട്ടെടുപ്പ്. ബുധനാഴ്ചയാണ് ഒന്നേമുക്കാല്‍ ലക്ഷത്തോളം വരുന്ന വോട്ടര്‍മാര്‍ വേങ്ങരയില്‍ വിധിയെഴുതുക.
ഇടതുസ്ഥാനാര്‍ഥി ബഷീറിനും മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദറിനും വിജയത്തില്‍ കുറഞ്ഞ് ഒന്നും പറയാനില്ല. സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ഇങ്ങനെ പറയുമെന്ന് എല്ലാവര്ക്കും അറിയാം. പക്ഷേ മുസ്ലിംലീഗിന്റെ ഉറച്ച പച്ചക്കോട്ടയാണ് വേങ്ങര എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
മലപ്പുറം ജില്ലയില്‍ ഇതുവരെ കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ മണ്ഡലം വേങ്ങരയാണ്. മറ്റു മണ്ഡലങ്ങളില്‍ വാശിയേറിയ പോരാട്ടം നടക്കുമ്പോള്‍ വേങ്ങരയില്‍ വോട്ടര്‍മാര്‍ വീട്ടിലിരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം കണ്ടത്. കഴിഞ്ഞ ലോക്സഭാ ഉപതിരഞ്ഞെടെുപ്പില് വേങ്ങര മണ്ഡലത്തില്‍ അര ലക്ഷത്തോളം വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തിയിട്ടില്ല എന്നതാണ് വസ്തുത.
മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുമടക്കം പ്രചാരണത്തിനെത്തിയ ആത്മവിശ്വാസം ബഷീറിനുണ്ട്. സംസ്ഥാന, ദേശീയ വിഷയങ്ങള്‍ ചര്‍ച്ചയാക്കപ്പെട്ടെങ്കിലും അതൊക്കെ ഫലം കണ്ടോ എന്നറിയാന്‍ ഇനി ദിവസങ്ങള്‍ കാത്തിരുന്നാല്‍ മതി.
ബിജെപിക്ക് വേണ്ടി മല്‍സരിക്കുന്നത് ജനചന്ദ്രന് മാസ്റ്ററാണ്. എസ്ഡിപിഐക്ക് വേണ്ടി അഡ്വ. കെസി നസീറും. നസീറിന്റെ സ്ഥാനാര്‍ഥിത്വം ലീഗ് സ്ഥാനാര്‍ഥിക്ക് അല്‍പ്പം ക്ഷീണമുണ്ടാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, കഴിഞ്ഞ തവണ മല്‍സരരംഗത്തുണ്ടായിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയും പിഡിപിയും ഇത്തവണ കളത്തില്‍ ഇറങ്ങിയിട്ടില്ല. മുസ്ലിം ലീഗിന് തലവേദന സൃഷ്ടിച്ച് വിമതന് കെ ഹംസയും കച്ചമുറുക്കിയിട്ടുണ്ട്.
170009 വോട്ടര്‍മാരാണ് ഇത്തവണ പോളിങ് ബൂത്തിലെത്തേണ്ടത്. ഇതില്‍ 87750 പേര് പുരുഷന്മാരാണ്. എല്ലാ ബൂത്തുകളിലും വിവി പാറ്റ് മെഷീന് ഉപയോഗിച്ചാണ് വോട്ടെടുപ്പ്. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന രേഖ വോട്ടര്‍മാര്‍ക്ക് നേരിട്ട് കാണാം. ആര്‍ക്ക് വോട്ട് ചെയ്തുവെന്ന് ഉടനെ സ്ക്രീനില്‍ കാണാന്‍ സാധിക്കും. 15ന് ഫലം പ്രഖ്യാപിക്കും.