മുസ്ലിം ലീഗിന്റെ വോട്ടുകള്‍ പോയത് ഇങ്ങനെ; തോറ്റതിന് തുല്യമീ ജയം!! വേങ്ങരയില്‍ സംഭവിച്ചത്...
കഴിഞ്ഞ തവണ വള്ളിക്കുന്ന് നല്‍കാത്തതില്‍ അമര്‍ഷം പ്രകടിപ്പിച്ച ഖാദര്‍ ഇത്തവണ വേങ്ങരയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു. പിന്നീടാണ് വേങ്ങരയും കൈവിടുന്ന ചര്‍ച്ച വന്നത്.
മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന കാര്യത്തില്‍ വോട്ടെടുപ്പിന് മുമ്പ് തന്നെ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. സംശയമുണ്ടായിരുന്നത് ഒരു കാര്യത്തില്‍ മാത്രം; മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്ക് എത്ര ഭൂരിപക്ഷം കിട്ടും.
കുഞ്ഞാലിക്കുട്ടിയെ പോലുള്ള പാര്‍ട്ടിയുടെ പ്രമുഖ നേതാവിന്റെ ഒഴിവില്‍ വന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച വിജയം പ്രതീക്ഷിച്ചിരുന്നു. പക്ഷേ, സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ തര്‍ക്കം മുതല്‍ തന്നെ മണ്ഡലത്തിലെ പല നേതാക്കള്‍ക്കും രാഷ്ട്രീയ തോല്‍വി മണത്തിരുന്നുവെന്നതാണ് സത്യം.
വേങ്ങര മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം നിസാരമായ മണ്ഡലമല്ല. പാര്‍ട്ടിയുടെ പ്രധാന നേതാക്കളുടെ സ്ഥിരം സാന്നിധ്യമുള്ള മണ്ഡലമാണത്. മാത്രമല്ല, 2011ല്‍ രൂപീകരിക്കപ്പെട്ടതു മുതല്‍ ഏകദേശം 40000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച മണ്ഡലം. എന്നാല്‍ എല്ലാം വഴിമാറി സഞ്ചരിച്ചു ഇത്തവണ. എന്താണ് സംഭവിച്ചത്...
ഭിന്നതയുടെ സ്വരം
സ്ഥാനാര്‍ഥിയായി യുവാക്കളെ പരിഗണിക്കണം എന്നത് തുടക്കത്തില്‍ ഉയര്‍ന്ന ആവശ്യമായിരുന്നു. നേതാക്കള്‍ ഇക്കാര്യം അവഗണിച്ചു. അവിടെ തുടങ്ങുന്ന ഭിന്നതയുടെ സ്വരം. സംസ്ഥാന സെക്രട്ടറി യുഎ ലത്തീഫിനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചതില്‍ ഒടുവില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് കെഎന്‍എ ഖാദര്‍ വേങ്ങരയില്‍ സ്ഥാനാര്‍ഥിയായത്.
അമര്‍ഷം പ്രകടിപ്പിച്ച ഖാദര്‍
കഴിഞ്ഞ തവണ വള്ളിക്കുന്ന് നല്‍കാത്തതില്‍ അമര്‍ഷം പ്രകടിപ്പിച്ച ഖാദര്‍ ഇത്തവണ വേങ്ങരയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു. പിന്നീടാണ് വേങ്ങരയും കൈവിടുന്ന ചര്‍ച്ച വന്നത്. നേതൃത്വങ്ങള്‍ നടത്തിയ അന്തിമ ചര്‍ച്ച പിന്നീട് ഖാദറിന് അനുകൂലമാകുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വിയോജിപ്പുണ്ടായിരുന്നു.
മുസ്ലിം ലീഗ് പ്രതിസന്ധി
വേങ്ങരയില്‍ ഓരോ ഘട്ടത്തിലും മുസ്ലിം ലീഗ് പ്രതിസന്ധി നേരിട്ടു. ഒടുവില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ വിമതസ്വരങ്ങള്‍ ഉയര്‍ന്നു. അതിന്റെ ഫലമായിരുന്നു കെ ഹംസയുടെ വിമതസ്ഥാനാര്‍ഥിത്വം.
കുറഞ്ഞത് 14747 വോട്ടുകള്‍
കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്ലിം ലീഗിന് കുറഞ്ഞത് 14747 വോട്ടുകളാണ്. ഇത്രയും വോട്ട് അഞ്ച് മാസത്തിനിടെ കുറഞ്ഞത് പരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ നേതൃത്വം വിയര്‍ക്കേണ്ടി വരും.
രാഷ്ട്രീയ തോല്‍വി
തോറ്റതിന് തുല്യമാണ് ഈ ജയം എന്നാണ് പല ലീഗ് നേതാക്കളും അഭിപ്രായപ്പെടുന്നത്. 30000 വോട്ടിന്റെ ഭൂരിപക്ഷം ലീഗ് നേതൃത്വം പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അവിടെയും എത്തിയില്ല. ലഭിച്ചത് 23310 വോട്ടിന്റെ ലീഡ് മാത്രം.
വോട്ടുകള്‍ എവിടെ പോയി
മുസ്ലിം ലീഗിന്റെ വോട്ടുകള്‍ എവിടെ പോയി. 14747 വോട്ടുകളാണ് കുറഞ്ഞത്. അധികം വന്ന വോട്ടുകളും ലഭിച്ചില്ല. എന്നാല്‍ ഇടതുസ്ഥാനാര്‍ഥി പിപി ബഷീറിന് ഇത്തവണ എട്ടായിരത്തോളം വോട്ട് അധികം ലഭിച്ചു.
പ്രശ്‌നങ്ങള്‍ ഇങ്ങനെ
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്‌നങ്ങള്‍, എന്തായാലും വിജയിക്കുമെന്ന തോന്നല്‍, പ്രാദേശിക നേതൃത്വത്തിന്റെ നിര്‍ദേശം പാലിക്കാത്ത വ്യക്തിയെ സ്ഥാനാര്‍ഥിയാക്കി തുടങ്ങിയ പ്രചാരണങ്ങളെല്ലാം മുസ്ലിം ലീഗിന് തിരിച്ചടിയായി.
എല്ലാം പഞ്ചായത്തുകളിലും
എല്ലാം പഞ്ചായത്തുകളിലും ലീഗിന്റെ ഭൂരിപക്ഷത്തില്‍ ഇത്തവണ കുറവ് വന്നിട്ടുണ്ട്. വിമത സ്ഥാനാര്‍ഥി അത്ര വോട്ട് പിടിച്ചിട്ടുമില്ല. നോട്ടയ്ക്കും പിന്നില്‍ ആറാം സ്ഥാനത്താണ് ഹംസ.
നേതാക്കള്‍ക്കിടയില്‍ മുറുമുറുപ്പ്
പോളിങ് ശതമാനം ഉയര്‍ന്നിട്ടും ഭൂരിപക്ഷം കുറഞ്ഞത് ലീഗ് നേതാക്കള്‍ക്കിടയില്‍ മുറുമുറുപ്പിന് കാരണമായിട്ടുണ്ട്. അവസാന നിമിഷം വന്ന സോളാര്‍ ബോംബ് ഏറ്റില്ലെന്ന് പറയാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് നേതാക്കള്‍ മൊത്തം പ്രതികളാക്കപ്പെട്ട കേസായതിനാല്‍ ഇനി നടക്കുന്ന യുഡിഎഫ് യോഗത്തിലും വേങ്ങര തിരഞ്ഞെടുപ്പ് ചൂടേറിയ ചര്‍ച്ചയാകും.
ബിജെപിക്കും തിരിച്ചടി
കനത്ത തിരിച്ചടി ലഭിച്ചത് ലീഗ് കഴിഞ്ഞാല്‍ ബിജെപിക്കാണ്. കേന്ദ്ര-സംസ്ഥാന നേതാക്കള്‍ പ്രചാരണം നടത്തിയിട്ടും വോട്ട് കുറയുകയാണ് ചെയതത്. 1327 വോട്ടാണ് ബിജെപിക്ക് നഷ്ടമായത്.
എല്‍ഡിഎഫിന് ആത്മവിശ്വാസം
എല്‍ഡിഎഫിന് ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്. ഭരണ നേട്ടമാണ് വോട്ട് കൂടാന്‍ കാരണമെന്ന് അവര്‍ പറയുന്നു. നിഷ്പക്ഷ വോട്ടുകള്‍ നേടാന്‍ സാധിച്ചുവെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.
നേട്ടമുണ്ടാക്കിയത് എസ്ഡിപിഐ
നേട്ടമുണ്ടാക്കിയത് എസ്ഡിപിഐ ആണ്. കാരണം അവര്‍ക്ക് ഇരട്ടി വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞതവണ 3049 വോട്ടുണ്ടായിരുന്നത് ഇത്തവണ 8648 വോട്ടായി വര്‍ധിച്ചു. മുസ്ലിം ലീഗിന്റെ ചോര്‍ന്ന വോട്ട് എസ്ഡിപിഐ സ്വന്തമാക്കിയെന്ന് വേണം കരുതാന്‍. ബിജെപിയെ നാലാം സ്ഥാനത്തേക്ക് തള്ളിയാണ് എസ്ഡിപിഐ മൂന്നാം സ്ഥാനത്തെത്തിയത്.