വേങ്ങരയില്‍ എസ്ഡിപിഐക്ക് ഗുണം ചെയ്തത് ഹാദിയ; ഇത്തവണ ഇരട്ടിമധുരം, ബിജെപിയുടെ 1327 വോട്ട്
വേങ്ങര: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് ഇത്തവണ ലഭിച്ചത് ഇരട്ടിവോട്ട്. എന്നാല്‍ ബിജെപിക്ക് കനത്ത തിരിച്ചടി ലഭിക്കുകയും ചെയ്തു. സാധാരണ മൂന്നാം സ്ഥാനത്ത് എത്താറുള്ള ബിജെപി ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ സ്ഥാനത്ത് എത്തിയതാകട്ടെ എസ്ഡിപിഐയും.
എസ്ഡിപിഐക്ക് ഗുണം ചെയ്തത് ഹാദിയ വിഷയത്തില്‍ നടത്തിയ പ്രചാരണമാണ്. പ്രചാരണത്തിന്റെ തുടക്കം മുതല്‍ ഹാദിയ വിഷയവും ഫാഷിസവുമാണ് എസ്ഡിപിഐ ഏറ്റെടുത്തത്. ബിജെപിയും മറിച്ചായിരുന്നില്ല. ഹാദിയ വിഷയവും നിര്‍ബന്ധിത മതംമാറ്റവും തന്നെ അവരും വിഷയമാക്കി.
പക്ഷേ, നേട്ടം ലഭിച്ചത് എസ്ഡിപിഐക്കാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ 3049 വോട്ടാണ് എസ്ഡിപിഐക്ക് ലഭിച്ചിരുന്നത്. കല്ലന് അബൂബക്കര്‍ മാസ്റ്ററായിരുന്നു സ്ഥാനാര്‍ഥി. ഇത്തവണ പാര്‍ട്ടി 8648 വോട്ട് നേടി. ഇരട്ടിയിലധികം.
അഡ്വ. കെസി നസീര്‍ ആണ് എസ്ഡിപിഐക്ക് വേണ്ടി മല്‍സരിച്ചത്. ഇദ്ദേഹമാണ് ഹാദിയ കേസില്‍ കോടതിയില്‍ ഹാജരാകുന്നത്. സുപ്രീംകോടതിയില്‍ ഹാദിയ കേസില്‍ ഭര്‍ത്താവ് ഷെഫിന് ജഹാന് ഹാജരാകുന്നതിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരെ കണ്ട് സംസാരിച്ചതും നസീറായിരുന്നു.
ഹാദിയ വിഷയത്തില്‍ സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാടാണ് എസ്ഡിപിഐ പ്രചരിപ്പിച്ചത്. കൂടാതെ പിണറായി സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നുവെന്നും അവര്‍ പ്രചരിപ്പിച്ചു.
ജനരക്ഷാ യാത്ര വഴിതിരിച്ചുവിട്ട് വേങ്ങരയില്‍ വന്‍ സ്വീകരണം ഒരുക്കിയാണ് ബിജെപി പ്രചാരണം കൊഴുപ്പിച്ചത്. പക്ഷേ, അത് വിലപ്പോയില്ലെന്ന് ഫലം തെളിയിക്കുന്നു. 2016 നേക്കാള്‍ 1327 വോട്ടിന്റെ കുറവാണ് ബിജെപിക്ക് ഉണ്ടായത്.
കഴിഞ്ഞ വോട്ടെടുപ്പില്‍ ബിജെപിക്ക് വേണ്ടി മല്‍സരിച്ചത് പിടി ആലിഹാജിയായിരുന്നു. അദ്ദേഹം 7055 വോട്ട് നേടി. ഇത്തവണ ജനചന്ദ്രന് മാസ്റ്ററാണ് മല്‍സരിച്ചത്. കിട്ടിയത് 5728 വോട്ട് മാത്രം. എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തില്‍ ബിഡിജെഎസ് പങ്കെടുത്തിരുന്നില്ല. മുന്നണിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അതും ബിജെപിക്ക് തിരിച്ചടിയായി.
വിഷലിപ്തമായ പ്രചാരണമാണ് എസ്ഡിപിഐയും ബിജെപിയും നടത്തിയിരുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിപി ബഷീര്‍ പറഞ്ഞു. പ്രാദേശിക വിഷയങ്ങളാണ് എസ്ഡിപിഐ പ്രചാരണ ആയുധമാക്കിയതെന്ന് കെഎന്‍എ ഖാദര്‍ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് തളര്‍ന്നാല്‍ വര്‍ഗീയ ശക്തികള്‍ക്ക് വേരോട്ടം കൂടുമെന്നും അദ്ദേഹം പറഞ്ഞു.