വിജയത്തോടെ മുസ്ലിം ലീഗ്; 23310 ല്‍ ഒതുങ്ങി ഖാദര്‍, ആറ്റംബോംബുകള്‍ പൊട്ടിയില്ലെന്ന് കുഞ്ഞാലിക്കുട്ടി
Recommended Video
തിരൂരങ്ങാടി: വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ വിജയിച്ചു. ഭൂരിപക്ഷം പ്രതീക്ഷിച്ച അത്ര കിട്ടിയില്ല. മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായി കരുതപ്പെടുന്ന വേങ്ങരയില്‍ 23310 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഖാദറിന് ലഭിച്ചത്.
വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തന്നെ മുസ്ലിം ലീഗ് വിജയം ഉറപ്പിച്ചിരുന്നു. പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കില്ലെന്നും ബോധ്യമായിരുന്നു. എങ്കിലും വന്‍ തിരിച്ചടിയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദറിന്. കാരണം പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 15000 വോട്ടിന്റെ കുറവ് ഭൂരിപക്ഷത്തില്‍ മുസ്ലിം ലീഗിനുണ്ടായി.
മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള പഞ്ചായത്തായ വേങ്ങരയില്‍ ഖാദറിന് ലഭിച്ച ഭൂരിപക്ഷം 8963 മാത്രമാണ്. എആര്‍ നഗറില്‍ 3349, കണ്ണമംഗലം 3392, ഊരകം 3365, പറപ്പൂര്‍ 4594, ഒതുക്കുങ്ങല്‍ 2647 എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഖാദറിന് ലഭിച്ച ഭൂരിപക്ഷം. ആറ് പഞ്ചായത്തുകളിലും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മുസ്ലിംലീഗിന് ലഭിച്ചില്ല.
വേങ്ങര മണ്ഡലം രൂപീകരിച്ച 2011ല്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് 38237 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 2016ല്‍ 38057 വോട്ടിന്റെ ഭൂരിപക്ഷവും കിട്ടി. എന്നാല്‍ ഇത്തവണ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്ക് 23310 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തൃപ്തിപ്പെടേണ്ടി വന്നു. ഖാദറിന് മൊത്തം ലഭിച്ചത് 65227 വോട്ടുകളാണ്. ഇടതുപക്ഷ സ്ഥാനാര്‍ഥി പിപി ബഷീറിന് 41917 വോട്ടുകള്‍ ലഭിച്ചു. ഇടതുപക്ഷത്തിന് ഇത്തവണ വോട്ടുകള്‍ കൂടിയിട്ടുണ്ട്.
എല്ലാ അടവും പയറ്റിയിട്ടും ഇത്രയല്ലേ സാധിച്ചുള്ളൂവെന്നാണ് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. സോളാര്‍ ആറ്റം ബോംബ് പോലും ഇട്ടിട്ടും പരാജയപ്പെടുത്താന്‍ സാധിക്കാത്തത് ജനങ്ങള്‍ മുസ്ലിം ലീഗില്‍ വിശ്വസിക്കുന്നുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പണം ഉപയോഗിച്ചു, പോലീസിനെ ഉപയോഗിച്ചു, എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും അനുകൂലമായി പ്രയോഗിച്ചു, ഒടുവില്‍ സോളാര്‍ പ്രയോഗിച്ചു എന്നിട്ടും മുസ്ലിം ലീഗിനെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ലെന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ പറഞ്ഞു. പോലീസിനെ ഉപയോഗിച്ചു, പണം നല്‍കി എന്നീ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഇടതുസ്ഥാനാര്‍ഥി പിപി ബഷീര്‍ പറഞ്ഞു.
നേരത്തെ മണ്ഡലത്തില്‍ സ്വാധീനം കുറവായിരുന്ന എസ്ഡിപിഐ ഇത്തവണ വന്‍ മുന്നേറ്റം നടത്തിയെന്നതാണ് ഒരു പ്രത്യേകത. ഇത്തവണ മൂന്നാം സ്ഥാനാത്തേക്ക് അവര്‍ വോട്ടുനില മെച്ചപ്പെടുത്തി. 8648 വോട്ടുകള്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. കെസി നസീറിന് ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി ജനചന്ദ്രന്‍ മാസ്റ്റര്‍ക്ക് 5728 വോട്ട് ലഭിച്ചു. ബിജെപി നാലാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു.
വിഷലിപ്തമായ പ്രചാരണമാണ് എസ്ഡിപിഐ നടത്തിയിരുന്നതെന്ന് പിപി ബഷീര്‍ പറഞ്ഞു. പ്രാദേശിക വിഷയങ്ങളാണ് എസ്ഡിപിഐ പ്രചാരണ ആയുധമാക്കിയതെന്ന് കെഎന്‍എ ഖാദര്‍ പറഞ്ഞു.