വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: കടത്തിൽ നിൽക്കുമ്പോഴും അഫാൻ രണ്ട് ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് പോലീസ്. ബാധ്യതയ്ക്ക് കാരണം അഫാന്റെയും ഉമ്മയുടെയും സാമ്പത്തിക അച്ചടക്കം ഇല്ലായ്മ തന്നെയാണെന്നും പോലീസ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. അഫാന്റെയോ ഉമ്മയുടെയോ കൈവശം ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. കടത്തിൽ നിൽക്കുമ്പോഴും അഫാൻ രണ്ട് ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിയെന്നും പറയുന്നു.
കൊല നടന്ന ദിവസം 50000 രൂപയുടെ കടം തിരികെ നൽകാനുണ്ടായിരുന്നുവെന്നാണ് അഫാന്റെ മൊഴി. കൊല നടക്കുന്നതിന് തലേദിവസം അഫാൻ പെൺസുഹൃത്തിൽ നിന്നും 200 രൂപ കടം വാങ്ങിയിരുന്നു. ഇതിൽ നിന്നും 100 രൂപയ്ക്ക് വണ്ടിക്ക് പെട്രോൾ അടിച്ചാണ് ഉമ്മയേയും കൊണ്ട് ബന്ധു വീട്ടിൽ കടം ചോദിക്കാൻ പോയത്. 100 രൂപയ്ക്ക് ഒരു കടയിൽ കയറി അഫാനും ഉമ്മയും ദോശ കഴിച്ചു. കടം വാങ്ങിയ ആൾക്കാർ വരുന്നതിന് മുൻപാണ് കൊലപാതകങ്ങൾ ചെയ്തതെന്നാണ് അഫാന്റെ മൊഴി, കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും.

അഫാനെയും പിതാവ് റഹീമിനെയും പോലീസ് സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. എല്ലാം തകർത്തല്ലോ എന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് റഹിം അഫാനെ കണ്ടപ്പോൾ ചോദിച്ചത്. ഇതിന് ഉമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്നായിരുന്നു അഫാൻ മറുപടി പറഞ്ഞത്. പ്രതിയെ സിനിമ സ്വാധീനച്ചുവെന്ന പ്രചരണം തെറ്റാണെന്ന് പോലീസ് പറഞ്ഞു.
മുത്തശ്ശി സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷഹീദ, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്സാൻ, മാതാവ് ഷെമി എന്നിവരെ കൊലപ്പെടുത്തിയതിന് ശേഷം തട്ടത്തുമലയിലെത്തി രണ്ട് പേരെക്കൂടി കൊല്ലാനായിരുന്നു പദ്ധതി. എന്നാൽ അനുജൻ അഫ്സാനെ കൊല ചെയ്തതോടെ എല്ലാ ധൈര്യവും ചോർന്ന് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
അതേ സമയം അഫാന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമ്മ ഷെമിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് മകൻ അഫാൻ തന്നെയാണെന്ന മൊഴി ഷെമി ആവർത്തിച്ചു. കട്ടിലിൽ നിന്ന് വീണാണ് പരിക്കേറ്റത് എന്നായിരുന്നു തുടക്കത്തിൽ ഷെമി പറഞ്ഞതാണ്. ഒടുവിലാണ് അഫാനെതിരെ മൊഴി നൽകിയത്.
സംഭവ ദിവസം രാവിലെ തന്റെ പിന്നിലൂടെ വന്ന അഫാൻ തന്റെ ഷാളിൽ പിടിച്ചിട്ട് ഉമ്മച്ചി എന്നോട് ക്ഷമിക്കുകയും പൊറിക്കുകയും വേണം എന്ന് പറഞ്ഞുവെന്ന് ഷെമി മൊഴി നൽകി. ക്ഷമിച്ചു മക്കളെ എന്ന് മറുപടി പറഞ്ഞപ്പോൾ കഴുത്തിൽ ഷാൾ മുറുകുന്നത് പോലെ തോന്നി. തുടർന്ന് ബോധം നഷ്ടമായി എന്നും അവർ പറഞ്ഞു.












Click it and Unblock the Notifications