ഉമ്മയെ എടുത്ത് നിലത്തടിച്ചു, കാമുകിയുടെ മുഖം തകർത്തനിലയിൽ; കൊലയ്ക്ക് കാരണം എന്ത്?
വെഞ്ഞാറമൂട് കൂട്ടക്കുരുതിയുടെ ഞെട്ടലിലാണ് നാട്. പെൺസുഹൃത്തും അനുജനുമടക്കം അഞ്ച് പേരെയാണ് അഫാൻ എന്ന യുവാവ് കൊലപ്പെടുത്തിയത്. അഫാന്റെ മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് മണിക്കൂറിനിടെ മൂന്ന് വീടുകളിലെത്തിയാണ് ഇയാൾ അരുംകൊലകൾ നടത്തിയത്. എന്നാൽ എന്തിനാണ് ഈ കൊടുംക്രൂരത അഫാൻ നടത്തിയതെന്നത് ഇപ്പോഴും അവ്യക്തം.
തിങ്കളാഴ്ച രാവിലെയോടെയാണ് അഫാൻ ആദ്യ കൊലപതാകം നടത്തുന്നത്,. പാങ്ങോട് തനിച്ച് താമസിക്കുന്ന വല്ല്യുമ്മ സൽമാ ബീവിയെ ആണ് വകവരുത്തിയത്. ഇവരുടെ ഇളയമകൾ അമ്മക്ക് കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കി കൊടുത്ത് രാവിലെ തിരിച്ചുപോകും. വൈകീട്ടാണ് പിന്നീടിവർ എത്തുക. ഈ സമയത്തിനിടയിലാണ് വല്ല്യുമ്മയെ ആക്രമിക്കുന്നത്. ആക്രമിച്ചതിന് ശേഷം ഇവരുടെ സ്വർണമാലയും അഫാൻ മോഷ്ടിച്ചെന്നാണ് സൂചന. സൽമാ ബീവിയുടെ മാല കാണാതായതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിനുശേഷം ഇയാൾ പോയത് സൽമ ബീവിയുടെ ഇളയ മകനും അഫാന്റെ പിതൃസഹോദരനുമായ ലത്തീഫിന്റെ വീട്ടിലേക്കാണ്. സൽമ ബീവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മകനാണത്രേ ലത്തീഫ്. അഫാന്റെ പിതാവ് ഗൾഫിലായതിനാൽ വീട്ടിലെ കാര്യങ്ങളൊക്കേയും നോക്കിയിരുന്നത് ലത്തീഫായിരുന്നു. ചുറ്റികകൊണ്ടാണ് ലത്തീഫിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം സോഫയിൽ ഇരിക്കുന്ന നിലയിലായിരുന്നു. അഫാന് ചായ ഇടാൻ അടുക്കളയിലേക്ക് പോയപ്പോഴാണ് ഷാഹിദ ആക്രമിക്കപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്.
ഇരുവരേയും കൊലപ്പെടുത്തിയ അഫാൻ വീട്ടിലെത്തിയതാണ് മറ്റ് മൂന്ന് പേരേയും ആക്രമിച്ചത്. കഴുത്തിൽ ഷാൾ കുരുക്കി വലിച്ച് നിലത്തടിച്ച നിലയിലായിരുന്നു അമ്മ അഫിയെ കണ്ടെത്തിയത്. സഹോദരന് ഇഷ്ട ഭക്ഷണമായ മന്തിയടക്കം വാങ്ങിക്കൊടുത്തതിന് ശേഷമായിരുന്നു കൊല. പെൺസുഹൃത്തായ ഫർസാനയെ വീട്ടിൽ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് കൊല നടത്തിയത്. മുഖം ആകെ തകർന്ന നിലയിലായിരുന്നു മൃതദേഹം.
കൊലയ്ക്ക് ശേഷം ഇവരെ അടിച്ച് കൊല്ലാൻ ഉപയോഗിച്ച ചുറ്റിക സോഫയിൽ വെച്ചതിന് ശേഷം കുളിച്ച് വൃത്തിയായി ഓട്ടോ പിടിച്ചാണ് അഫാൻ പോലീസ് സ്റ്റേഷനിലെത്തി കുറ്റസമത്തം നടത്തിയത്. സ്റ്റേഷനിലെത്തിയ ഇയാൾ താൻ എലിവിഷം കഴിച്ചതായി പോലീസിനെ അറിയിച്ചു. ഉടൻ തന്നെ ഇയാളെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് വിവരം.
സാമ്പത്തിക ബാധ്യതയാണ് കൊലയ്ക്ക് കാരണമെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. എന്നാൽ അത്തരത്തിലൊരു പ്രതിസന്ധി കുടുംബത്തിന് ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇയാൾ ലഹരിക്കടിമയാണോയെന്ന സംശയവും ഉയരുന്നുണ്ട്. അന്തർമുഖനായിരുന്നു അഫാൻ. നാട്ടുകാരോടോ പരിസരവാസികളോടെ അത്ര വല്യ അടുപ്പം കാണിച്ചിരുന്നില്ല. അതേസമയം അഫാൻ ആർഭാട ജീവിതമാണ് നയിച്ചിരുന്നതെന്നും ധൂർത്തിനായി വീട്ടുകാരോട് പണം ചോദിക്കാറുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വല്ല്യുമ്മയുടെ മാല കവർന്നത് ഇതിന്റെ ഭാഗമായിട്ടാണെന്നാണ് സൂചന. വല്ല്യുമ്മ തന്റെ സ്വർണം പിതൃസഹോദരന് കൊടുക്കാറുണ്ടെന്ന തോന്നലാണ് അദ്ദേഹത്തേയും കുടുംബത്തേയും ആക്രമിക്കാൻ കാരണമായതായും പറയപ്പെടുന്നുണ്ട്.
അതിനിടെ പെൺസുഹൃത്ത് ഫർസാനയുമായുള്ള പ്രണയം വീട്ടുകാർ അംഗീകരിക്കാതിരുന്നതാണ് കൊലയ്ക്ക് കാരണമെന്നുള്ള അഭ്യൂഹങ്ങളും ഉണ്ട്. പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചിറക്കി കൊണ്ടുപോയതാണെന്നും ഇത് കുടുംബം അംഗീകരിക്കാതിരുന്നതോടെയാണ് കൊല നടത്തിയതെന്നും പറയപ്പെടുന്നു. എന്നാൽ ഫർസാനയുമായുള്ള അഫാന്റെ പ്രണയം കുടുംബത്തിന് അറിയാമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കൊലയുടെ യഥാർത്ഥ കാരണമെന്തെന്നുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്.












Click it and Unblock the Notifications