വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം: 'സിപിഎം പ്രതിയാകും'; സിബിഐ അന്വേഷണമെന്ന് കെ.സുധാകരൻ
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക സംഭവത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കേസിൽ സിബിഐ അന്വേഷണം നടത്തണം എന്നാണ് കെ.സുധാകരന്റെ ആവിശ്യം.
മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നടന്ന സംഭവമെല്ലാം തുറന്ന് പറഞ്ഞതാണെന്നും സുധാകരന്‍ പറഞ്ഞു. സി പി എം നേതാവും എം എൽ എയുമായ വ്യക്തിയുടെ മകനുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പറയുന്നത്.
സി പി എമ്മി നുള്ളിലെ കുടിപ്പകയുടെ ഇരകളാണ് കൊല്ലപ്പെട്ട രണ്ട് യുവാക്കളെന്ന ആരോപണം കോണ്‍ഗ്രസ് അന്ന് തന്നെ ഉന്നയിച്ചിരുന്നു. അത് ശരിവെക്കുന്നതാണ് ലോക്കല്‍ സെക്രട്ടറിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം ശരിയാകും വിധം അന്വേഷിച്ചാല്‍ പ്രതിസ്ഥാനത്ത് വരുന്നത് സി പി എം ഉന്നതരായിരിക്കും. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തുമെന്നാണ് അന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. അതില്‍ എന്തെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.

വെഞ്ഞാറമ്മൂട്ടില്‍ 2020 ലെ തിരുവോണ ദിവസമാണ് ഇരട്ടക്കൊലപാതകം നടന്നത്. ഇതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍വെച്ച് കെട്ടാനാണ് സിപിഎം ശ്രമിച്ചത്. രക്ത സാക്ഷികളെ കിട്ടിയത് ആഘോഷമാക്കിയ സി പി എം സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഓഫീസുകള്‍ക്കും എതിരെ അക്രമം അഴിച്ചുവിടുകയും ചെയ്തു. കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിക്കാന്‍ മെനക്കാടാത്ത പോലീസ് സി പി എമ്മിന്റെ ഭീഷണിക്കും സമര്‍ദ്ദത്തിനും വഴങ്ങി അവരുടെ തിരക്കഥ അനുസരിച്ച് പ്രതികളെ കണ്ടെത്തുകയായിരുന്നുവെന്ന് സുധാകരൻ വ്യക്തമാക്കി.

അക്രമികള്‍ക്കും കൊലപാതികള്‍ക്കും അഭയ കേന്ദ്രം ഒരുക്കുന്ന പ്രസ്ഥാനമായി സി പി എം മാറി. നിരവധി കൊലപാതക കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയായ ഓം പ്രകാശിന് സിപിഎം അംഗത്വം നല്‍കിയതും പരോളിലിറങ്ങിയ മറ്റൊരു കൊലക്കേസ് പ്രതിയെ ഡി വൈ എഫ് ഐ ഭാരവാഹിയാക്കിയതും അതിന് ഉദാഹരണങ്ങളാണ്. തട്ടിപ്പുക്കാര്‍ക്കും സ്ത്രീ പീഡകര്‍ക്കും കൊലപാതികള്‍ക്കും സംരക്ഷണം നല്‍കുന്ന നിലയിലേക്ക് സിപിഎം നേതൃത്വം അധപതിച്ചു. ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായം പോലെ കൊണ്ടു നടക്കുന്ന സിപിഎം ആളെ കൊല്ലുന്ന പാര്‍ട്ടിയായി മാറിയെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, 2020 - ലെ ഉത്രാട ദിവസം രാത്രിയാണ് വെഞ്ഞാറമ്മൂട്ടിലെ ഡി വൈ എഫ് ഐ നേതാക്കളായിരുന്ന ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ ബൈക്കിൽ എത്തിയ സംഘം വെട്ടിക്കൊന്നത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. സജീബ്, സനൽ, ഉണ്ണി, അൻസർ എന്നിവരാണ് കേസിൽ പ്രധാന പ്രതികൾ. ഇവർ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.

കോൺഗ്രസ് - സിപിഎം രാഷ്ട്രീയതര്‍ക്കങ്ങളാണ് രണ്ട് ഡി വൈ എഫ് ഐ പ്രവത്തകരുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ തുടങ്ങിയ കൈയാങ്കളിയിൽ നിന്നാണ് വൈരാഗ്യം തുടങ്ങിയത്. അതേസമയം, കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത് ഇക്കഴിഞ്ഞ നവംബർ 18-നായിരുന്നു.

രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ഒമ്പത് പ്രതികൾക്ക് എതിരെ കുറ്റപത്രം. പ്രതികൾ കോൺഗ്രസ് പ്രവർത്തകരാണെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. കൊലപാത കേസിലെ കുറ്റപത്രമാണ് നൽകിയതെന്നും ഗൂഢാലോചനാ കേസിൽ അന്വേഷണം തുടരുകയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ സുരേഷാണ് കുറ്റപത്രം നൽകിയിരുന്നത്.












Click it and Unblock the Notifications