കൊലപാതകത്തിൽ കലാശിച്ചത് മുൻവൈരാഗ്യം:ഗൂഢാലോചന ഫാം ഹൌസിൽ വെച്ച്;ഇരട്ടക്കൊലക്കേസ് റിമാൻഡ് റിപ്പോർട്ട്
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികൾ കുടുങ്ങുന്നു. ഹഖ് മുഹമ്മദ്, മിഥിലാജ് എന്നീ ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതക കേസ് വൻ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചിട്ടുള്ളത്. കോൺഗ്രസിനെതിരെ ആരോപണങ്ങൾ ഉയർന്നതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപകമായി ആക്രമണങ്ങളുണ്ടായിട്ടുണ്ട്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരു സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇവരെ അറസ്റ്റ് ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

പ്രതികൾ റിമാൻഡിൽ
വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നാല് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളായ അജിത്, ഷജിത്, സതി, നജീബ് എന്നിവരെയാണ് റിമാൻഡ് ചെയ്തിട്ടുള്ളത്. കൊലപാതകത്തിൽ പങ്കുള്ള പ്രതികളെ രക്ഷപ്പെടുത്താനും ഇവർക്ക് വാഹനം ഏർപ്പെടുത്താനുമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് സഹായിച്ചവത് ഇവരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊവിഡ് സാഹചര്യത്തിൽ പ്രതികളെ വീഡിയോ കോൺഫറൻസ് മുഖേനയാണ് നെടുമങ്ങാട് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്.

പിന്നിൽ മുൻവൈരാഗ്യം
പാർലമെന്റ് തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ വിരോധവും മുൻവൈരാഗ്യവുമാണ് വെഞ്ഞാമൂട് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചിട്ടുള്ളതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകം സംബന്ധിച്ച ഗൂഢാലോചന പുല്ലംപാറ മുത്തിക്കാവിലെ ഫാംഹൌസിൽ വെച്ചാണ് നടന്നിട്ടുള്ളതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം പാർലമെന്റ് തിരഞ്ഞെടുപ്പിനിടെ കൊല്ലപ്പെട്ട രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരും
പ്രതികളും തമ്മിൽ തേമ്പാമൂട് എന്ന സ്ഥലത്ത് വെച്ച് സംഘർഷവും ഉണ്ടായിട്ടുണ്ട്. ഏപ്രിൽ നാലിന് ഷഹീനെ പ്രതികൾ ആക്രമിക്കുകയും ചെയ്തിരുന്നു. ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ അജിത്ത്, ഷജിത്ത്, സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്നത്തെ ആക്രമണം.

ഫൈസലിന് നേരെയും
പാർലമെന്റ് തിരഞ്ഞെടുപ്പിനിടെ ഷഹീന് നേരെ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെ മെയ് 25ന് ഡിവൈഎഫ്ഐ പ്രവർത്തകനായ ഫൈസലിന് നേരെയും ആക്രമണമുണ്ടായിരുന്നു. കൊട്ടിക്കലാശത്തിനിടെയായിരുന്നു വധശ്രമമുണ്ടായത്. ഈ കേസിൽ പ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ വൈരാഗ്യമാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഇവർക്ക് പുറമേ കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളും കണ്ടാലറിയാലുന്ന ചിലരും വെഞ്ഞാറമൂട് കൊലപാതകക്കേസിന്റെ ഗൂഢാലോചനയിൽ പങ്കാളിയായിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

നെഞ്ചിലും പുറത്തും വെട്ടേറ്റു
കൊല്ലപ്പെട്ട ഹഖ് മുഹമ്മദിന് നെഞ്ചിലും മുഖത്തും കയ്യിലും പുറത്തുമായി ഒമ്പതോളം വെട്ടുകളാണ് ഏറ്റിട്ടുള്ളത്. മിഥിലാജിന് മൂന്ന് വെട്ടുകളുമേറ്റിട്ടുണ്ട്. ഇടതുനെഞ്ചിലേറ്റ വെട്ടാണ് ഇതിൽ ആഴത്തിലുള്ളത്. ഹൃദയം തുളഞ്ഞ നിലയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ മിഥിലാജ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു. ഹഖ് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് മരണമടയുന്നത്. നെഞ്ചിലേറ്റ വെട്ട് തന്നെയാണ് ഇരുവരെയും മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷഹിനാണ് വെട്ടേറ്റ വിവരം സുഹൃത്തുക്കളെ അരിയിച്ചത്.












Click it and Unblock the Notifications