ഒരു വാക്കും പിന്‍വലിക്കില്ലെന്ന് പറഞ്ഞ അവതാരകന്‍ വേണു ഒടുവില്‍ സന്ദീപ് വാര്യരോട് മാപ്പ് പറഞ്ഞു
Recommended Video
തിരുവനന്തപുരം: യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരോട് ചാനല്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങി പോകാന്‍ പറഞ്ഞ സംഭവത്തില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണന്‍. ചൊവ്വാഴ്ച്ചത്തെ പ്രൈം ടൈം ഡിബേറ്റ് ചര്‍ച്ചയ്ക്കിടെ നടന്ന നാടകീയ സംഭവങ്ങളിലാണ് ബുധനാഴ്ച്ച വേണു ബാലകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചത്.
അവതാരകന്‍ വേണു തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് സന്ദീപ് വാര്യര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഇതിന് പിന്നാലെ ക്ഷണിച്ചു വരുത്തിയ അതിഥിയോട് മോശമായി പെരുമാറിയ അവതാരകന്‍ മാപ്പ് പറയണമെന്ന ആവശ്യവും ശക്തമായിരുന്നു. ചാനല്‍ മേധാവികളും ഈ ആവശ്യം മുന്നോട്ട് വെച്ചെന്നാണ് സൂചന. ഏതായാലും ബുധനാഴ്ച്ചത്തെ പ്രൈം ടൈം ഡിബേറ്റിന്‍റെ തുടക്കത്തില്‍ തന്നെ വേണു കഴിഞ്ഞ ദിവസത്തെ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
നിര്‍വ്യാജം ഖേദിക്കുന്നു
' ഇന്നലത്തെ സൂപ്പര്‍ പ്രൈംടൈം ചര്‍ച്ചയില്‍ ബിജെപിയുടെ പ്രതിനിധിയായി പങ്കെടുത്തത് സന്ദീപ് വാര്യരാണ്. അദ്ദേഹത്തോട് അപമര്യാദയായി പെരുമാറി എന്നൊരു പരാതിയുണ്ട്. അതിഥകളോട് അപമര്യാദയായി പെരുമാറുന്നത് ശരിയല്ല. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. മേലില്‍ ഇത്തരം വീഴ്ചകള്‍ പറ്റാതിരിക്കാന്‍ ശ്രദ്ധിക്കും'- എന്നാണ് അവതാരകന്‍ പറഞ്ഞത്.
ബുധനാഴ്ച്ചത്തെ ചര്‍ച്ച
പൗരത്വ നിയമ ഭേദഗതിക്കെതിരായി എല്‍ഡിഎഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശ്യംഖലയില്‍ പങ്കെടുത്ത ലീഗ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച നടത്തിയ ചര്‍ച്ചയില്‍ നിന്നായിരുന്നു അവതാരകനുമായി ഉടക്കി സന്ദീപ് വാര്യര്‍ ഇറങ്ങിപ്പോയത്.
തുടക്കം
ചര്‍ച്ചയില്‍ സന്ദീപ് സംസാരിക്കുന്നതിനിടെ അവതാരകന്‍ വേണു ബാലകൃഷ്ണന്‍ സമയം ഓര്‍മ്മിപ്പിച്ച് ഇടവേളയിലേക്ക് പോകുന്നുവെന്ന് പറഞ്ഞതോടെയാണ് നാടകീയ രംഗങ്ങള്‍ക്ക് തുടക്കമായത്. ' ഇടവേളയാണ് നല്ലത്, നിങ്ങള്‍ക്ക് ഇടവേളയാണ് നല്ലത്' എന്നായിരുന്നു അവതാരകനോടുള്ള സന്ദീപിന്‍റെ പ്രതികരണം.
ഇറങ്ങിപ്പോവാന്‍
ഇതേ തുടര്‍ന്നാണ് മാന്യമായി സംസാരിക്കാന്‍ കഴിയില്ലെങ്കില്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ സന്ദീപിനോട് വേണു ആവശ്യപ്പെട്ടത്. 'സന്ദീപേ.. മാന്യമായി സംസാരിക്കുക, അല്ലെങ്കില്‍ ഈ ചര്‍ച്ചയില്‍ നിന്ന് ഇപ്പോള്‍ ഇറങ്ങിക്കോളു, അങ്ങയിലേക്ക് വരാം സൗകര്യമുണ്ടെങ്കില്‍ ഇരിക്കു'- വേണു ബാലകൃഷ്ണന്‍ പറഞ്ഞു.
പിന്‍വലിക്കണം
തുടര്‍ന്ന് ഇടവേളക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ ചര്‍ച്ചയില്‍ ഡിവൈഎഫ്ഐയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന എഎ റഹീമിനോടായിരുന്നു അവതാരകന്‍ ആദ്യ ചോദ്യം ഉന്നയിച്ചത്. ഇതിനിടെ ഇടവേളക്ക് മുമ്പ് വേണു നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യം സന്ദീപ് വാര്യര്‍ ഉയര്‍ത്തുകയായിരുന്നു.
മാന്യത കാണിക്കണം
' സൗകര്യം ഉണ്ടെങ്കില്‍ ഇരുന്നാല്‍ മതി എന്ന ഭാഷ പറഞ്ഞിട്ടാണ് വേണു പോയത്. ക്ഷണിച്ചിട്ടാണ് ഞാന്‍ വന്നത്. വിളിച്ചു വരുത്തിയ ആളോട് മാന്യത കാണിക്കേണ്ടത് നിങ്ങളാണ്. അങ്ങ് കുറച്ചു ദിവസമായി ചെയ്യുന്ന രീതി ശരിയല്ല. എന്നോട് മാന്യതയില്ലാതെ പെരുമാറുന്നത് ഈ ലോകം മുഴുവന്‍ കാണുന്നുണ്ട്'-സന്ദീപ് വാര്യര്‍ പറഞ്ഞു.
ഇറങ്ങിപോവുന്നു
വേണു എല്ലാ ചര്‍ച്ചയിലും എന്നോട് മാന്യമല്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്നും സന്ദീപ് ആരോപിച്ചു. പറഞ്ഞ വാക്ക് വേണു പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ പറഞ്ഞ ഒരു വാക്കും പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് വേണു വ്യക്തമാക്കിയതോടെ സന്ദീപ് വാര്യര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപോവുകയായിരുന്നു.
വിമര്‍ശനം
ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ വേണുവിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് വാര്യര്‍ രംഗത്തെത്തി. ലൂസിഫര്‍ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്‍റ കഥപാത്രം പറയുന്ന എന്റെ തന്തയല്ല നിന്റെ തന്ത എന്ന രംഗത്തിലെ ചിത്രമാണ് സന്ദീപ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വേണു ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ ഈ ചിത്രം സന്ദീപ് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
പിന്തുണ
ഈ പോസ്റ്റിന് താഴെ സന്ദീപ് വാര്യരെ അഭിനന്ദിച്ചും അവതാരകന്‍ വേണു ബാലകൃഷ്ണനോടും മാതൃഭൂമി ചാനലിനോടുമുള്ള എതിര്‍പ്പ് പരസ്യമാക്കിയും നിരവധി ബിജെപി അനുകൂലികളാണ് രംഗത്ത് എത്തിയത്. 'വേണുവിന്റെ വെല്ലു വിളി പുല്ല് പോലെ വലിച്ച് എറിഞ്ഞ ചർച്ച ബഹിഷ്‌കരിച്ച് സന്ദീപ് ഏട്ടൻ അഭിവാദ്യങ്ങൾ' എന്ന തരത്തിലുള്ള കമന്‍റുകളാണ് അധികവും ഉയര്‍ന്നു വന്നത്.
പ്രകാശ് ബാബു
സന്ദീപിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി യുവമോര്‍ച്ച നേതാവ് അഡ്വ. പ്രകാശ് ബാബു രംഗത്ത് എത്തിയിരുന്നു. ക്ഷണിച്ചു വരുത്തി അപമാനിക്കാനുള്ള ശ്രമം മാതൃഭൂമിയല്ല ആരു കാണിച്ചാലും വച്ചുപൊറുപ്പിക്കില്ല, മാപ്പർഹിക്കുന്നില്ല.സന്ദീപ് വാര്യർ മാതൃഭൂമി സ്റ്റുഡിയോവിൽ വലിഞ്ഞുകയറി വന്നവനല്ല, ക്ഷണിച്ചു വരുത്തിയതാണെന്നും പ്രകാശ് ബാബു പറഞ്ഞു.
മാപ്പില്ല
സൗകര്യമുണ്ടെങ്കിൽ ഇരുന്നാൽ മതിയെന്ന ധാർഷ്ട്യം കാണിക്കാൻ അവതാരകന്റെ വീട്ടിലേക്ക് ഭിക്ഷ യാചിച്ച് വന്നതുമല്ല. നട്ടെല്ല് ആരുടെയെങ്കിലും മുന്നിൽ പണയം വച്ച്, അതിഥികളെ അപമാനിച്ചിറക്കി വിടുന്ന, സാമൂഹ്യ പ്രതിബദ്ധത തൊട്ടു തീണ്ടാത്ത മാധ്യമ പ്രവർത്തകർക്ക് മാപ്പില്ലെന്നും പ്രകാശ് ബാബു ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റ്
പ്രകാശ് ബാബു
സന്ദീപിന്‍റെ പ്രതികരണം
അതേസമയം, വേണു ബാലകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചതിനോട് പ്രതികരിച്ച് സന്ദീപ് വാര്യരും രംഗത്ത് എത്തിയിട്ടുണ്ട്. ആരോടും വൈരനിര്യാതന ബുദ്ധിയില്ല. പൊതു പ്രവർത്തകരും മാധ്യമപ്രവർത്തകരും സമാജസേവ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരാണ്. രണ്ടുകൂട്ടരും പരസ്പര ബഹുമാനത്തോടെ മുന്നോട്ടു പോകുന്നതാണ് ആരോഗ്യകരമായ ജനാധിപത്യത്തിന് കരുത്തേകുകയെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
അവഹേളിക്കപ്പെടരുത്
ഒരു പാർട്ടിയിൽ പെട്ട പൊതുപ്രവർത്തകനും അവഹേളിക്കപ്പെടരുത് എന്നാണ് അഭിപ്രായം. കൂടെ നിന്ന ലക്ഷക്കണക്കിന് സ്വയം സേവക സഹോദരങ്ങൾക്കും സംഘ ബന്ധുക്കൾക്കും സംഘടനാ നേതൃത്വത്തിനും ഹൃദയത്തിൽ ചാലിച്ച നന്ദിയെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
പ്രതികരണം
വേണുവിന്‍റെ ഖേദ പ്രകടനത്തോടുള്ള സന്ദീപിന്‍റെ പ്രതികരണം
വീഡിയോ
ചര്‍ച്ചയുടെ തുടക്കത്തില്‍ വേണു ഖേദ പ്രകടനം നടത്തുന്നു
ചെന്നിത്തലയുടെ പോസ്റ്റിലേക്ക് പിണറായിയുടെ തകര്‍പ്പന്‍ ഹെഡര്‍ പറന്നിറങ്ങി; പരിഹസിച്ച് വി മുരളീധരന്‍
മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു