
മാധ്യമങ്ങൾക്ക് മലയാളി നല്കിയ മറുപടി കൂടിയാണ് തൃക്കാക്കരയിലെ ജനവിധി: കെഎസ് ശബരീനാഥന്
കൊച്ചി: പിണറായി വിജയനും കൂട്ടരും നിലപാടില്ലാത്ത മത രാഷ്ട്രീയത്തിന്റെ വക്താക്കളാകുമ്പോൾ അതിനെ സോഷ്യല്‍ എഞ്ചിനീയറിങ് എന്ന് പുകഴ്ത്തിയ മാധ്യമങ്ങൾക്ക് മലയാളി മറുപടികൂടിയാണ് തൃക്കാക്കരയിലെ ജനവിധിയെന്ന് കെഎസ് ശബരീനാഥ്. അതോടൊപ്പം തന്നെ ആതിഥേയ മര്യാദയുള്ള തൃക്കാക്കരക്കാർ മന്ത്രിമാർക്ക് ഭക്ഷണം വിളമ്പിയപ്പോൾ അതു എല്‍ ഡി എഫ് വോട്ടായി മാറും എന്ന് പ്രവചിച്ച നിരീക്ഷകർക്കും സലാം അർപ്പിക്കുന്നുവെന്നും ശബരീനാഥന് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..
ഇന്ന് രാവിലെ 5.15 am ടീവി ഓൺ ചെയ്തപ്പോൾ ഒരു ചാനലിൽ ലൈവായി പിണറായി സ്തുതി നടക്കുക്കയാണ് . എല്‍ ഡി എഫ് സ്ഥാനാർത്ഥിയെ നിശ്ചയിച്ച മാനദണ്ഡങ്ങളും പ്രൊഫഷണലായ ഇലക്ഷൻ മാനേജ്മെന്റും സോഷ്യൽ എഞ്ചിനീയറിംഗ് എല്ലാം അവതാരകൻ ആവേശത്തോടെ അതിരാവിലെ അലറുകയാണ്. മുഖ്യമന്ത്രി,20 മന്ത്രിമാർ,77 എല്‍ ഡിഎഫ് എംഎല്‍എമാർ, സംസ്ഥാന കേന്ദ്ര കമ്മിറ്റി പാർട്ടി നേതാക്കൾ എല്ലാവരും ചേർന്ന് എല്ലാ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുമ്പോഴും ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു- പിടി യുടെ ആദർശങ്ങൾക്ക്, യുഡിഎഫ് അവതരിപ്പിക്കുന്ന നേർദിശയിലുള്ള വികസനകാഴ്ചപ്പാടിന് തൃക്കാക്കര വോട്ട് ചെയ്യും.ഇന്ന് മഹാ ഭൂരിപക്ഷത്തിലോടെ ജനം ഈ വിശ്വാസം ശരിവച്ചു.
തലയില്‍ കൈ വെച്ച് അനുഗ്രഹിച്ച് വിഡി, ഈറനണിഞ്ഞ് ഉമ തോമസ്: വൈകാരികമായ രംഗങ്ങള്‍
കെ-റെയിലിന്റെ പേരിൽ അമ്മമാരെ തല്ലിച്ചതച്ചതിനെതിരെ,നാടിന്റെ സാമ്പത്തിക തകർച്ചക്കെതിരെ,വോട്ടിനു വേണ്ടിയുള്ള വർഗീയ ധ്രുവീകരണത്തിനെതിരെ, രാഷ്ട്രീയ അഹന്തക്കെതിരെ, യുഡിഎഫിന് എതിരെയുള്ള നുണ പ്രചരണത്തിനെതിരെ, ഉമ തോമസിനെതിരെയുള്ള ക്രൂരമായ സൈബർ അക്രമണത്തിനെതിരെ ജനങ്ങൾ വിധി എഴുതി.
ഏറ്റവും കൂടുതൽ അഭിനന്ദിക്കേണ്ടത് തൃക്കാക്കരയിലെ പ്രവർത്തകരെയാണ്. ബൂത്തിലെ വോട്ടർമാരെ നേരിട്ടറിയാവുന്ന, പൊതു വിഷയങ്ങളിൽ ഇടപെടുന്ന ഇവർ പാർടിക്ക് മാതൃകയാണ്. അതോടൊപ്പം ഇലക്ഷൻ പ്രഖ്യാപിച്ച ദിവസം മുതൽ സർവ്വവും മറന്ന് ഇവിടെ എത്തിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ നൽകിയ സേവനം നിസ്തുലമാണ്.
ആദ്യമല്ല ഈ തോല്‍വി; പിണറായി സര്‍ക്കാര്‍ നേരിട്ട ഉപതിരഞ്ഞെടുപ്പുകള്‍
അതോടൊപ്പം പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും മറ്റു നേതാക്കളും എറണാകുളം ഡിസിസിയും നടത്തിയ പ്രൊഫഷണൽ ഇലക്ഷൻ മാനേജ്മെന്റ് ഒരു മുതൽക്കൂട്ടാണ്. സ്ഥാനാർത്ഥി എന്ന നിലയിൽ ഉമ തോമസ് ഒരു പടി മുന്നിലായിരുന്നു. പ്രതിസന്ധികൾക്ക് നടുവിൽ ഒരു ചെറു പുഞ്ചിരിയുമായി, എല്ലാവർക്കും സ്വീകാര്യയായി, ഒരു മറുവാക്ക് പോലും പറയാതെ അവർ ജനഹൃദയങ്ങളിൽ ചേക്കേറി.
എന്തായാലും ഒരു കാര്യം പറയാം, പിണറായി വിജയനും കൂട്ടരും നിലപാടില്ലാത്ത മത രാഷ്ട്രീയത്തിന്റെ വക്താക്കളാകുമ്പോൾ അതിനെ സോഷ്യല്‍ എഞ്ചിനീയറിങ് എന്ന് പുകഴ്ത്തിയ മാധ്യമങ്ങൾക്ക് മലയാളി മറുപടികൂടിയാണ് തൃക്കാക്കരയിലെ ജനവിധി. അതോടൊപ്പം ആതിഥേയ മര്യാദയുള്ള തൃക്കാക്കരക്കാർ മന്ത്രിമാർക്ക് ഭക്ഷണം വിളമ്പിയപ്പോൾ അതു എല്‍ ഡി എഫ് വോട്ടായി മാറും എന്ന് പ്രവചിച്ച നിരീക്ഷകർക്കും സലാം. ഈ വിധി ഉൾക്കൊണ്ട് കൂടുതൽ എളിമയോടെ ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കുവാൻ ഓരോ കോൺഗ്രസുകാരനും കഴിയട്ടെ.