ഉദയകുമാർ ഉരുട്ടിക്കൊലകേസ്; ആറ് പോലീസുകാരും കുറ്റക്കാരെന്ന് കോടതി
തിരുവനന്തപുരം: കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പോലീസുകാർ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതി. പോലീസുകാരായ കെ ജിതകുമാർ, എസ് വി ശ്രീകുമാർ, എഎസ്ഐ കെ വി സോമൻ, ഫോർട്ട് എസ് ഐയായിരുന്ന ടി അജിത് കുമാർ, സിഐ ടികെ സാബു, ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന ഹരിദാസ് എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
കെ ജിതകുമാറിനും, എസ് വി ശ്രീകുമാറിനുമെതിരായ കൊലക്കുറ്റം തെളിഞ്ഞു. നാല് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് മേൽ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസിലെ മൂന്നാം പ്രതി സോമൻ വിചരണ വേളയിൽ മരിച്ചു. സിബിഐ പ്രത്യേക ജഡ്ജി കെ നാസറാണ് കേസ് പരിഗണിച്ചത്.
13 വർഷങ്ങൾക്ക് മുൻപ്
13 വർഷങ്ങൾക്ക് മുൻപ് നടന്ന കസ്റ്റഡി കൊലപാതകത്തിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്. മോഷണക്കുറ്റം ആരോപിച്ച് 2005 സെപ്റ്റംബർ 29നായിരുന്നു ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്നും പോലീസുകാർ ഉദയകുമാറിനെ കസ്റ്റഡിയിൽ എടുത്തത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഉദയകുമാറിനെ സ്റ്റേഷനിൽവെച്ച് ഉരുട്ടി. ഈ മുറിവുകളും മർദ്ദനത്തിന്റെ ആഘാതവുമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വ്യാജരേഖ
ഉദയകുമാറിനെ കൊലപ്പെടുത്തിയ കേസിൽ പോലീസുകാരെ രക്ഷിക്കാനായി ഉദയകുമാറിനെതിരെ മോഷണക്കേസ് ചുമത്തി വ്യാജ എഫ്ഐആർ ഉണ്ടാക്കി. കൊലപാതകം, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്ക് നൽകിയ രണ്ട് കുറ്റപത്രങ്ങൾ ഒരുമിച്ച് നൽകിയായിരുന്നു വിചാരണ. 2005 ഒക്ടോബറിൽ ഇരുട്ടിക്കൊലക്കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ ആരംഭിച്ചപ്പോൾ സാക്ഷികൾ കൂറുമാറി. ഫോർട്ട് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ മോലുദ്യോഗസ്ഥനോട് ഫോണിൽ പറഞ്ഞ വരികൾ മുഖ്യതെളിവായി.
അമ്മയുടെ പോരാട്ടം
മകന് നീതി ലഭിക്കാനുള്ള ഒരമ്മയുടെ പോരാട്ടത്തിന് കൂടിയാണ് ഇതോടെ വിരാമമാകുന്നത്. ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറിയത്. നിയമം പാലിക്കേണ്ടവർ തന്നെ പ്രതിസ്ഥാനത്ത് വന്നപ്പോൾ ഈ അമ്മയുടെ പോരാട്ടവും കഠിനമായിരുന്നു. വിചാരണയ്ക്കിടെ മാപ്പ് സാക്ഷികൾ അടക്കം എഴ് പേരാണ് കൂറുമാറിയത്. ഉദയകുമാറിന്റെ അമ്മയ്ക്ക് 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. പ്രഭാവതിയമ്മയ്ക്ക് സർക്കാർ വീടുവച്ച് നൽകി. ഇതൊന്നും തന്റെ നഷ്ടങ്ങൾക്ക് പകരമാവില്ല. ആർക്കും ഈ ഗതി വരരുതെന്നാണ് ഈ അമ്മയുടെ പ്രാർത്ഥന.