കേരളാ സ്റ്റോറി വിവാദമാക്കുന്നതിന് പിന്നിൽ സ്ഥാപിത താത്പര്യക്കാർ: കെ സുരേന്ദ്രൻ
താമരശ്ശേരി: കേരളാ സ്റ്റോറി വിവാദമാക്കുന്നതിന് പിന്നിൽ സ്ഥാപിത താത്പര്യക്കാരാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ ചർച്ചകൾ നടക്കുകയാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എൽ ഡി എഫും , യു ഡി എഫും കേരളത്തിലെ വലിയ വിഷയമായ ലൗ ജിഹാദും, ഇസ്ളാമിക് സ്റ്റേറ്റ് റിക്രൂട്ട്മെൻ്റും തമസ്കരിക്കുകയാണെന്നും വയനാട് എൻ ഡി എ സ്ഥാനാർത്ഥി കൂടിയായ കെ സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ താമരശ്ശേരി ബിഷപ്പ് അഭിവന്ദ്യ മാർ റെമിജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ
മുസ്ളീം ലീഗിൻ്റെയും, ജമാ അത്തെ ഇസ്ളാമിയുടെയും, പോപ്പുലർ ഫ്രണ്ടിൻ്റെയും സമ്മർദ്ദത്തിന് വഴങ്ങി വസ്തുതകളെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ചെയ്യുന്നത്. കേരളാ സ്റ്റോറി നടന്ന കഥയാണ്.അതുകൊണ്ട് ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിവാദമാക്കുന്നതിന് പിന്നിൽ സ്ഥാപിത താത്പര്യക്കാരാണ്. വർഗ്ഗീയ ശക്തികളുടെ വോട്ടു കൊണ്ട് അധികാരത്തിലെത്താമെന്ന് വ്യാമോഹിക്കുന്നവരുടെ മോഹം നടക്കാൻ പോകുന്നില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

പാനൂർ ബോംബ് നിർമ്മാണം: റിമാൻഡ് റിപ്പോർട്ട് ഞെട്ടിക്കുന്നത്: കെ.സുരേന്ദ്രൻ
കോഴിക്കോട്: സിപിഎമ്മിൻ്റെ പാനൂർ ബോംബ് നിർമ്മാണം ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നുവെന്ന റിമാൻഡ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ മലബാറിൽ എൻഡിഎയുടെ മുന്നേറ്റം മനസിലാക്കിയതു കൊണ്ടാണ് സിപിഎം അക്രമത്തിൻ്റെ മാർഗം സ്വീകരിക്കുന്നത്. പ്രദേശത്ത് ഒരു സംഘർഷാവസ്ഥയും നിലനിൽക്കാത്ത സാഹചര്യത്തിൽ ഇത്രയും വലിയ ആക്രമണം നടത്താൻ സിപിഎം കോപ്പുകൂട്ടിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
ആർഎസ്എസ്- ബിജെപി പ്രവർത്തകരെ ഇല്ലായ്മ ചെയ്ത് തീവ്രവാദികളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നത്. തീവ്രചിന്താഗതിക്കാരുടെ വോട്ടിന് വേണ്ടി നാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കുകയായിരുന്നു സിപിഎമ്മിൻ്റെ ലക്ഷ്യം. ബോംബ് നിർമ്മാണത്തിനിടെ മരിച്ച സിപിഎം പ്രവർത്തകരുടെ വീട്ടിൽ നേതാക്കൾ പോയത് സംഭവത്തിലെ ഉന്നത ബന്ധം തെളിയിക്കുന്നതാണ്. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ അക്രമത്തിൻ്റെ പാത സ്വീകരിക്കാൻ സിപിഎം നേതൃത്വം അണികളെ ഉപയോഗിക്കുകയാണ്. പാനൂർ ബോംബ് സ്ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടത് നാടിൻ്റെ സമാധാനാന്തരീക്ഷം നിലനിർത്താൻ അനിവാര്യമാണ്. ആയുധം താഴെ വെക്കാൻ ഒരുക്കമല്ലാത്ത സിപിഎമ്മിനെ ജനങ്ങൾ ഒറ്റപ്പെടുത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications