തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും, സുരേന്ദ്രന്റെ കയ്യിൽ മാന്ത്രിക വടിയില്ലെന്ന് പിപി മുകുന്ദൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ പാര്‍ട്ടിക്കുളളിലെ വിഭാഗീയത ബിജെപിക്ക് വന്‍ തലവേദന ആയിരിക്കുകയാണ്. ശോഭാ സുരേന്ദ്രനും പിഎം വേലായുധനും അടക്കമുളള നേതാക്കളാണ് പരസ്യമായി കെ സുരേന്ദ്രന്റെ നേതൃത്വത്തിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്.
സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം ആണ് ഈ നേതാക്കള്‍ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാന ബിജെപിയിലെ ഭിന്നതയില്‍ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചിട്ടുണ്ട്. അതിനിടെ നേതൃത്വത്തെ വിമര്‍ശിച്ച് ബിജെപി മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍ രംഗത്ത് വന്നിരിക്കുകയാണ്.
സുരേന്ദ്രനെതിരെ കലാപം
കെ സുരേന്ദ്രനെ കേരളത്തിലെ ബിജെപിയെ നയിക്കാന്‍ കേന്ദ്ര നേതൃത്വം നിയോഗിച്ചത് പലവിധത്തിലുളള എതിര്‍പ്പുകള്‍ മറികടന്നാണ്. ആര്‍എസ്എസിനും പാര്‍ട്ടിയിലെ പികെ കൃഷ്ണദാസ് വിഭാഗത്തിനും കെ സുരേന്ദ്രനോട് താല്‍പര്യം ഇല്ലായിരുന്നു. തുടക്കത്തില്‍ സുരേന്ദ്രനോട് അപ്രഖ്യാപിത നിസ്സഹകരണവും കൃഷ്ണദാസ് പക്ഷക്കാര്‍ പിന്തുടര്‍ന്നിരുന്നു.
ശോഭയും വേലായുധനും
കെ സുരേന്ദ്രന്‍ അധ്യക്ഷനായതിന് ശേഷം നടത്തിയ പുനസംഘടനയില്‍ തരംതാഴ്ത്തപ്പെട്ടു എന്നാരോപിച്ചാണ് ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ കലാപത്തിന് തിരികൊളുത്തിയത്. തന്നെ സംസ്ഥാന ഉപാദ്ധ്യക്ഷനാക്കാം എന്ന വാക്ക് സുരേന്ദ്രന്‍ പാലിച്ചില്ലെന്നും തന്നെ വഞ്ചിച്ചു എന്നുമാണ് പിഎം വേലായുധന്‍ ആരോപിച്ചത്.
തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും
തിരഞ്ഞെടുപ്പിലെ ബിജെപിയുടെ സാധ്യതകളെ തടസ്സപ്പെടുത്തുന്ന പാര്‍ട്ടിക്കുളളിലെ ഭിന്നതയില്‍ ബിജെപി കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും എന്നാണ് മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍ വ്യക്തമാക്കുന്നത്.
സുരേന്ദ്രന് സമയം നല്‍കണം
പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ത്യജിച്ച് രക്തസാക്ഷികള്‍ ആയവരേയും അവരുടെ കുടുംബങ്ങളേയും മറന്ന് കൊണ്ടുളള പ്രവര്‍ത്തനം നേതൃത്വത്തിന് നല്ലതല്ലെന്ന് പിപി മുകുന്ദന്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെ സുരേന്ദ്രന് സമയം നല്‍കണം. അദ്ദേഹത്തിന്റെ കയ്യില്‍ പ്രശ്‌നപരിഹാരത്തിനുളള മാന്ത്രിക വടി ഇല്ലെന്നും പിപി മുകുന്ദന്‍ അഭിപ്രായപ്പെട്ടു.
ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം
നിലവില്‍ കേരളത്തിലുളളത് ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ്. അതിനെ പാര്‍ട്ടിക്ക് അനുകൂലമായി ഉപയോഗിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ഇത് ബിജെപിക്കുളള അവസരം ആണെന്ന് മനസ്സിലാക്കി വേണം പ്രവര്‍ത്തിക്കാനെന്നും പിപി മുകുന്ദന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പായി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും മുകുന്ദന്‍ വ്യക്തമാക്കി.
അടിയന്തരമായി പരിഹരിക്കണം
ബിജെപിക്കുളളിലെ പ്രശ്‌നങ്ങള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് അടിയന്തരമായി പരിഹരിക്കണമെന്ന് മുകുന്ദന്‍ ആവശ്യപ്പെട്ടു. ഒരു കേഡര്‍ പാര്‍ട്ടി ചെയ്യേണ്ടത് പരാതിക്കാര്‍ക്ക് പറയാനുളളത് കേള്‍ക്കുക എന്നതാണ്. അതില്ലാത്ത അവസ്ഥയാണിപ്പോള്‍ എന്നും പിപി മുകുന്ദന്‍ കുറ്റപ്പെടുത്തി.
വീട്ടിലെ പ്രശ്‌നങ്ങള്‍ നാട്ടില്‍ പറയരുത്
ബിജെപിക്കുളളിലെ പ്രശ്‌നങ്ങള്‍ സംഘടനയ്ക്ക് ഉളളില്‍ തന്നെ പറഞ്ഞ് തീര്‍ക്കണം. വീട്ടിലെ പ്രശ്‌നങ്ങള്‍ നാട്ടില്‍ പറയരുത്. പാര്‍ട്ടിയില്‍ ചുമതല ഉളളവരോട് നേരിട്ട് വേണം പരാതികള്‍ പറയാന്‍. നേതാക്കള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും നേതാക്കള്‍ തങ്ങളെ ഇങ്ങോട്ട് വന്ന് കാണണം എന്നതടക്കമുളള പരാതികളാണ് ചിലര്‍ ഉയര്‍ത്തുന്നത് എന്നും പിപി മുകുന്ദന്‍ ചൂണ്ടിക്കാട്ടി.
നേതൃത്വത്തിന് പരിമിതികളുണ്ട്
നിലവിലെ നേതൃത്വത്തിന് പരിമിതികളുണ്ട്. കൊറോണക്കാലത്താണ് ബിജെപിയുടെ പുതിയ നേതൃത്വം ചുമതല ഏറ്റെടുക്കുന്നത്. കൊവിഡ് കാരണം നേതാക്കള്‍ യാത്ര ചെയ്യാനും താഴേത്തട്ടിലെ പ്രവര്‍ത്തകരുമായി സംവദിക്കാനും പരിമിതികളുണ്ട്. പരാതി ഉന്നയിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ കൂടി മനസ്സിലാക്കണം എന്നും പിപി മുകുന്ദന്‍ ആവശ്യപ്പെട്ടു.
കേന്ദ്ര നേതൃത്വം ഇടപെടേണ്ട ആവശ്യം ഇല്ല
ബിജെപിക്കുളളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് തന്നെ സാധിക്കുന്നതാണ്. പ്രശ്‌നപരിഹാരത്തിന് കേന്ദ്ര നേതൃത്വം ഇടപെടേണ്ട ആവശ്യം ഇല്ലെന്നും പിപി മുകുന്ദന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാര്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്..
പുതിയ ആളുകള്‍ വരണം
സ്വര്‍ണ്ണക്കടത്ത് കേസുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ട് എന്ന് ആദ്യം പറഞ്ഞത് കെ സുരേന്ദ്രനാണ്. അത് ശരിയായി വന്നു. സുരേന്ദ്രന്റെ ടീമിലേക്ക് പുതിയ ആളുകള്‍ വരേണ്ടതുണ്ട്. അതാരൊക്കെയാണ് എന്ന് സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാവുന്നതാണ് എന്നും പിപി മുകുന്ദന്‍ പറഞ്ഞു. മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന് എതിരെയുളള സാമ്പത്തിക തട്ടിപ്പ് ആരോപണം എതിരാളികള്‍ പോലും വിശ്വസിക്കില്ലെന്നും പിപി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Recommended Video