ഡിജിപിയുടെ കാറിൽ ചീഫ് സെക്രട്ടറി കയറിയില്ല; പകരം കയറിയത് മേയർ, ആഭ്യന്തര വകുപ്പിൽ കാലാപം?
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിൽ അഭിപ്രായ വ്യത്യാസത്തിന് അയവില്ലെന്ന് സൂചന. ഉപരാഷ്ട്രപതി ഹമീദ് അൻസാരി കേരളത്തിലെത്തിയതുമായി ബന്ധപ്പെട്ട് നടന്ന ചില സംഭവങ്ങളാണ് സംശയങ്ങൾക്ക് ആക്കം കൂട്ടുന്നത്. ഒരേ കാറിൽ യാത്ര ചെയ്യാൻ പോലും ഡിജിപി ടിപി സെൻകുമാറും ചീഫ് സെക്രട്ടറി നളിനി നെറ്റോയും വിസമ്മതിച്ചു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കേരളത്തിലെത്തിയ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കൊപ്പം വിമാനത്താവളത്തില്‍നിന്നുള്ള അകമ്പടിവാഹനവ്യൂഹത്തില്‍നിന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ വിട്ടുനിൽക്കുകയയിരുന്നു. ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും ഒരേ കാറാണ് ഒരുക്കിയിരുന്നത്. വിഐപികളെത്തുമ്പോൾ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഒരേ കാറിലാണ് യാത്ര ചെയ്യുക.
മുപ്പതാം നമ്പർ വാഹനം
ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും യാത്ര ചെയ്യാൻ മുപ്പതാം നമ്പർ വാഹനമാണ് മോട്ടോർ കേഡറിൽ ഒരുക്കിയിരുന്നത്.
സ്വീകരണത്തിന് ശേഷം...
വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങിനുശേഷം ടാഗോര്‍ തിയേറ്ററിലേക്ക് ഉപരാഷ്ട്രപതിയെ അനുഗമിക്കാതെ ചീഫ് സെക്രട്ടറി വിമാനത്താവളത്തില്‍ത്തന്നെ നിൽക്കുകയായിരുന്നു.
ഡിജിപിക്കൊപ്പം മേയർ
അതേസമയം സെൻകുമാർ മുപ്പതാം നമ്പർ വാഹനത്തിൽ കയറി. എന്നാൽ മേയർ വികെ പ്രശാന്ത് ആയിരുന്നു അദ്ദേഹത്തിനൊപ്പം കാറിലുണ്ടായിരുന്നത്.
ഔദ്യോഗിക വിശദീകരണം ഇങ്ങനെ...
ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തില്‍ മേയറുടെ വാഹനം ഉള്‍പ്പെടുത്താറില്ല. ടാഗോര്‍ തിയേറ്ററിലെ ചടങ്ങില്‍ മേയറും പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് അദ്ദേഹം വാഹനത്തിൽ കയറിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
സ്വരച്ചേർച്ചയില്ല
നളിനി നെറ്റോ ആഭ്യന്തര സെക്രട്ടറിയായിരുന്നപ്പോഴും ഇവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, ജിഷ വധം എന്നീ കേസുകളില്‍ സെന്‍കുമാറിന് വീഴ്ചപറ്റിയതായി അവര്‍ റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മേധാവി സ്ഥാനത്തു നിന്നും സെൻകുമാറിനെ മാറ്റിയത്.
ഇരുവരും പങ്കടുക്കുന്ന ആദ്യ ചടങ്ങ്
തുടർന്ന് കോടതി വിധിയോടെ പോലീസ് മേധാവി സ്ഥാനം തിരിച്ചു വിടിച്ച ടിപി സെൻ കുമാറും നളിനി നെറ്റോയും പങ്കെടുക്കുന്ന ആദ്യചടങ്ങായിരുന്നു ഇത്.
വാഹന വ്യൂഹത്തിൽ 21 വാഹനങ്ങൾ
ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തില്‍ 21 വാഹനങ്ങളാണ് ഉണ്ടായിരുന്നത്. ചീഫ് സെക്രട്ടറിയുടെതന്നെ നിയന്ത്രണത്തിലുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗമാണ് ഇതിനുള്ള പട്ടിക തയ്യാറാക്കി ഉപരാഷ്ട്രപതിയുടെ ഓഫീസിന് നല്‍കുന്നത്.
പ്രോട്ടോകോൾ പ്രകാരം ഒരേ വാഹനം
സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ അയച്ചുനല്‍കിയ വാഹനപ്പട്ടികയില്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഒരേ വാഹനമാണ് രേഖപ്പെടുത്തിയിരുന്നത്.
ചീഫ് സെക്രട്ടറി പങ്കെടുക്കേണ്ടിയിരുന്നില്ല
ടാഗോര്‍ തിയേറ്ററില്‍ നടന്ന പരിപാടിയില്‍ ചീഫ് സെക്രട്ടറി പങ്കെടുക്കേണ്ടതില്ലാത്തതിനാലാണ് ഉപരാഷ്ട്രപതിയോടൊപ്പം അനുഗമിക്കാതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.