പണി വരുന്നുണ്ടവറാച്ചാ... 'ബ്ലൂ ടീച്ചർ ആർമി', കേട്ടാൽ അറയ്ക്കുന്ന അശ്ലീലം! തൊലിയുരിഞ്ഞ് കേരളം, നടപടി!
തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി കുട്ടികള്‍ക്കുളള ക്ലാസ്സുകള്‍ ഒരുക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ഇന്ന് കേരളമാകെ വൈറലായിരിക്കുകയാണ് കുട്ടികള്‍ക്കുളള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍.
Recommended Video
ഒന്നാം ക്ലാസ് മുതലുളള കുട്ടികള്‍ക്കുളള രസകരമായ ക്ലാസ്സുകള്‍ മികച്ച അഭിപ്രായങ്ങള്‍ നേടുന്നു. അതിനിടെ ക്ലാസെടുത്ത ടീച്ചര്‍മാര്‍ക്ക് നേരെ ഓണ്‍ലൈനില്‍ നിരവധി പേരാണ് അശ്ലീലം പറഞ്ഞ് രംഗത്ത് വന്നത്. ടീച്ചര്‍മാരുടെ ചിത്രങ്ങള്‍ അടക്കം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ പേജുകളടക്കം ചിലര്‍ തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ പ്രതികരിച്ചവര്‍ക്കെല്ലാം പണി വരുന്നുണ്ട്.
വമ്പന്‍ ഹിറ്റായി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍
സാധാരണ സ്കൂള്‍ തുറക്കുന്ന ദിവസമായ ജൂണ്‍ ഒന്നിന് ഫസ്റ്റ് ബെല്‍ എന്ന പേരിലാണ് കുട്ടികള്‍ക്കായുളള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ആദ്യദിവസം തന്നെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് കോഴിക്കോട്ട് നിന്നുളള സായി ശ്വേത ടീച്ചറുടെ ക്ലാസ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കേരളത്തിന് നാണക്കേട്
നിര്‍ദോഷമായ ട്രോളുകള്‍ നിരവധി ഈ ഓണ്‍ലൈന്‍ ക്ലാസ്സുകളെ കുറിച്ച് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ കേരളത്തെ മൊത്തത്തില്‍ നാണിപ്പിക്കുന്ന തരത്തിലാണ് വിക്ടേഴ്സ് ചാനലിന്റെ യൂട്യൂബില്‍ അടക്കം മലയാളികളില്‍ ഒരു കൂട്ടം പ്രതികരിച്ചിരിക്കുന്നത്. ക്ലാസ്സെടുക്കുന്ന ടീച്ചര്‍മാര്‍ക്ക് നേരെ അശ്ലീല കമന്റുകളാണ് നിരവധി പേര് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫാന്‍/ ആര്‍മി പേജുകളും
ടീച്ചര്‍മാരുടെ ചിത്രങ്ങള്‍ സ്ക്രീന്‍ഷോട്ട് എടുത്തും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് കുടുംബത്തോട് ഒപ്പമുളള ഫോട്ടോ അടക്കം എടുത്തുമാണ് ഒരു കൂട്ടം ഞരമ്പ് രോഗികള്‍ ദുരുപയോഗം ചെയ്യുന്നത്. ടീച്ചര്‍മാരുടെ പേരില്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമടക്കം ഫാന്‍/ ആര്‍മി പേജുകളും തുടങ്ങിയിട്ടുണ്ട്.
വലിയ രോഷം ഉയരുന്നു
അശ്ലീല കമന്റുകള്‍ കാരണം ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ വീഡിയോയില്‍ കമന്റ് ചെയ്യാനുളള ഓപ്ഷന് നീക്കം ചെയ്തിരിക്കുകയാണ്. ഇത്തരത്തില്‍ കേരളത്തെ നാണം കെടുത്തുന്ന തരത്തില്‍ പെരുമാറിയവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തന്നെ വലിയ രോഷമാണ് ഉയരുന്നത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി തന്നെ സര്‍ക്കാര്‍ സ്വീകരിക്കണം എന്നാണ് ആവശ്യം.
ശക്തമായ നിയമനടപടികൾ
ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കൈറ്റ് വിക്ടേഴ്സ് സി.ഇ.ഒ കെ. അൻവർ സാദത്ത് വ്യക്തമാക്കി. '' കൊച്ചുകുട്ടികൾക്ക് കാണുന്നതിനായി 'ഫസ്റ്റ് ബെല്ലിൽ ' അവതരിപ്പിച്ച വീഡിയോകൾ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് ( നിർദ്ദോഷമായ ട്രോളുകൾക്കപ്പുറം) സൈബറിടത്തിൽ ചിലർ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അവഹേളിക്കുന്ന നടപടികൾ ഭൂഷണമല്ല
കേരള പോലീസും സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. കേരള പോലീസ് ഫേസ്ബുക്ക് പേജിലെ കുറിപ്പ് ഇങ്ങനെ: '' ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ഭൂഷണമല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവർക്കുമുണ്ടാകണം.
നിയമനടപടികൾ സ്വീകരിക്കും
കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകളിലും മറ്റും ക്ളാസ്സുകൾ ആരംഭിക്കാൻ വൈകുന്നതിനാൽ ഓൺലൈൻ ക്ളാസ്സുകൾ വഴി പഠനം നടക്കുകയാണ്. ചില ചാനലിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധർ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി സൈബർ വിംഗിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്''.