'യുഡിഎഫിനും ബിജെപിക്കും ഇടയിൽ കൂടുതല്‍ തുറന്ന സഖ്യം', തദ്ദേശ തിരഞ്ഞെടുപ്പ് മുന്നേറ്റത്തിൽ സിപിഎം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ മുന്നേറ്റത്തിൽ വോട്ടര്‍മാരെ അഭിവാദ്യം ചെയ്യുന്നുവെന്ന് സിപിഎം. 'കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയമാണ് എല്‍ഡിഎഫിന് സംസ്ഥാനത്തുണ്ടായത്. യുഡിഎഫ് - ബിജെപി കൂട്ടുകെട്ടിന് എതിരെയാണ് ഇത്തരമൊരു വിജയം നേടാന്‍ അന്ന് കഴിഞ്ഞത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന 42 സീറ്റുകളില്‍ 20 എണ്ണമായിരുന്നു കഴിഞ്ഞ തവണ എൽഡിഎഫ് വിജയിച്ചതെങ്കില്‍ ഇത്തവണ അത് 24 ആയി വര്‍ദ്ധിക്കുകയാണ് ചെയ്‌തത്. ഏഴ് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നും, 2 വാര്‍ഡുകള്‍ ബിജെപിയില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുക്കുകയാണ് ഉണ്ടായത്. ഇത് കാണിക്കുന്നത് എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ കൂടുതല്‍ വിപുലപ്പെട്ടുവരുന്നു എന്നാണ്'.
'ഉപതെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ വിജയിച്ച സീറ്റുകള്‍ തന്നെ യുഡിഎഫിനും, ബിജെപിക്കും നേടാനായത് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ തുറന്ന സഖ്യം ഇവര്‍ തമ്മില്‍ ഉണ്ടാക്കിയതുകൊണ്ടാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ ഇളമലത്തോപ്പില്‍ ബിജെപി വിജയിച്ച സാഹചര്യം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കഴിഞ്ഞ തവണ യുഡിഎഫിന് 144 വോട്ടുണ്ടായിടത്ത് ഇപ്പോള്‍ കിട്ടിയത് 70 വോട്ടാണ്. എല്‍ഡിഎഫിനാവട്ടെ കഴിഞ്ഞ തവണത്തേക്കാള്‍ 44 വോട്ട് കൂടുതല്‍ ലഭിച്ചു'.
'യുഡിഎഫ് വോട്ടിന്റെ ബലത്തിലാണ് ബിജെപിക്ക് ഈ സീറ്റ് നേടാനായത് എന്ന് ഇത് വ്യക്തമാക്കുന്നു. സമാനമായ സ്ഥിതിവിശേഷമാണ് മറ്റ് ഇടങ്ങളിലും ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ മഴവില്‍ സഖ്യമുണ്ടാക്കി സംസ്ഥാനത്തിന്റെ വികസനത്തെ തടസപ്പെടുത്താനുള്ള യുഡിഎഫ് - ബിജെപി നീക്കത്തിനെതിരായുള്ള ജനവിധിയാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍'. യുഡിഎഫിന്റെ കുത്തക മണ്ഡലമായി വിശേഷിപ്പിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഇത്തരമൊരു മുന്നേറ്റം ആവര്‍ത്തിക്കുമെന്ന് സിപിഎം പ്രതികരിച്ചു.

'എൽഡിഎഫ് നേടിയ മികച്ച വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കാകെ ആവേശം നൽകുന്ന ഒന്നാണ് എന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് നടന്ന 42 സീറ്റുകളിൽ കഴിഞ്ഞ തവണ എൽഡിഎഫിന് 20 സീറ്റുകളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 24 സീറ്റുകളായി വർധിച്ചിട്ടുണ്ട്. യുഡിഎഫിൻ്റെ സീറ്റുകൾ 16ൽ നിന്ന് 12 ആവുമ്പോൾ തന്നെ അവരുടെ ആറ് സിറ്റിങ്ങ് സീറ്റുകൾ പിടിച്ചെടുക്കാനും ഞങ്ങൾക്ക് സാധിച്ചു'.
'ബിജെപി ഇത്തവണ ജയിച്ച തൃപ്പൂണിത്തുറയിലെ ഇളമൺതോപ്പ് വാർഡിലെ വിജയം പരിശോധിക്കുമ്പോൾ ഇടതുപക്ഷത്തെ പരാജയപ്പെടുത്തുന്നതിനായി കോൺഗ്രസ് ബിജെപിക്ക് വലിയ രീതിയിൽ വോട്ട് മറിച്ചു എന്ന കാര്യം വ്യക്തമാണ്. കഴിഞ്ഞ തവണ 144 വോട്ട് ഉണ്ടായിരുന്ന കോൺഗ്രസിന് ഇത്തവണ 70 വോട്ട് മാത്രമാണ് ലഭിച്ചത്. ഈ വാർഡിൽ ബിജെപി ജയിച്ചത് 38 വോട്ടുകൾക്കാണ്. ഇതേ രീതിയിൽ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ആറാം വാർഡിൽ കോൺഗ്രസിനെ വിജയിപ്പിക്കാൻ ബിജെപി വോട്ട് മറിച്ചതായും കാണാൻ സാധിക്കും. കഴിഞ്ഞ തവണ 141 വോട്ട് കിട്ടിയ ബിജെപിക്ക് ഇത്തവണ ലഭിച്ചത് 36 വോട്ട്. 295 വോട്ടായിരുന്ന കോൺഗ്രസിന് 420 വോട്ട്. എന്നാൽ ഇവിടെ കോൺഗ്രസ്-ബിജെപി സഖ്യത്തെ പരാജയപ്പെടുത്തി 37 വോട്ടിൻ്റെ വിജയം കൈവരിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചു'.
'ഈ വിധത്തിൽ കേരളത്തിൽ പലയിടത്തും വികസന വിരുദ്ധ മുന്നണി സഖ്യത്തെ നേരിട്ടാണ് വലിയ വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ നേടിയതെന്നത് വിജയത്തിൻ്റെ മികവ് വർധിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങൾ ആർക്കൊപ്പമാണെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഈ വിജയം തൃക്കാക്കരയിലെ ജനങ്ങൾ കാണുന്നുണ്ട്'. ആരെയാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് നാമമാത്രമായ സംശയം അവശേഷിക്കുന്നവർക്കും വഴികാട്ടിയാകുന്നതാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം എന്നും പി രാജീവ് പ്രതികരിച്ചു.












Click it and Unblock the Notifications