ഫോട്ടോ മോർഫിംഗ് കേസ്: മുഖ്യ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി
വടകര: കല്ല്യാണ ഫോട്ടോകളിൽ നിന്നും സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീലത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ മുഖ്യ പ്രതി ചീക്കോന്നുമ്മൽ കൈവേലിക്കൽ ബിബീഷിനെ(35)ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.
പ്രതിയെ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി തിരികെ കോടതിയിൽ ഹാജരാക്കണം. പ്രതി തൊഴിലെടുത്ത വടകര സദയം ഷൂട്ട് ആൻഡ് എഡിറ്റ് എന്ന സ്റ്റുഡിയോവിലും,പ്രതി അടുത്ത ദിവസം ആരംഭിച്ച പുറമേരിയിലെ ദിശാ സ്റ്റുഡിയോവിലും അന്വേഷണ ഉദ്യോഗസ്ഥയായ സി ഭാനുമതിയുടെ നേതൃത്വത്തിൽ തെളിവെടുപ്പിനായി കൊണ്ട് വന്നു. രാവിലെ പതിനൊന്നു മണിയോടെ വടകരയിലെ സ്റ്റുഡിയോവിലും, വൈകീട്ട് നാലു മണിയോടെ പുറമേരിയിലും എത്തിച്ചാണ് തെളിവെടുത്തത്.
ഇരുസ്ഥാപനങ്ങളിലും നേരത്തെ പരിശോധന നടത്തിയ പോലീസ് കംപ്യൂട്ടറുകൾ കസ്റ്റഡിയിൽ എടുത്തിരുന്നു. സദയത്തിൽ ഒരു മണിക്കൂറോളം തെളിവെടുപ്പ് നടത്തി.പ്രമാദമായ മോര്‍ഫിംഗ് കേസില്‍ ഇടുക്കിയിലെ രാജമലയിലെ റബ്ബർ തോട്ടത്തിനിടയിലുള്ള പഴയ ഷെഡിൽ വെച്ചാണ് ബുധനാഴ്ച പുലർച്ചെ ബിബീഷ് അറസ്റ്റിലാകുന്നത്. സദയം സ്റ്റുഡിയോവില്‍ എഡിറ്ററായിരുന്ന ബിബീഷാണ് സ്ത്രീകളുടെ ഫോട്ടോകള്‍ അശ്ളീലചിത്രങ്ങളുമായി മോര്‍ഫ് ചെയ്തത്.
സ്റ്റുഡിയോ ഉടമകളായ വൈക്കിലശേരിയിലെ സതീശനും ദിനേശനും തൊട്ടിൽപ്പാലം കുണ്ടുതോടില്‍ നിന്നു പിടിയിലായ ശേഷം റിമാണ്ടിലാണുള്ളത്. പ്രതികള്‍ക്കെതിരെ വൈക്കിലശേരിയിലും പരിസരത്തും വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്. ശക്തമായ നടപടി വേണമെന്നാവശ്യപെട്ട് നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭ രംഗത്താണ്.ഇതിന്റെ തുടര്‍ച്ചയായാണ് പോലീസ് ജാഗ്രതയോടെ കേസ് അന്വേഷിച്ചതും പ്രധാന പ്രതികളെ പിടികൂടിയതും. ബിബീഷിനെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ സദയം സ്റ്റുഡിയോ പരിസരത്ത് നിരവധി പേര് തടിച്ചുകൂടി.
വാഹനമിടിച്ച് മണ്ണാർക്കാട് സ്വദേശിയായ കാൽ നട യാത്രക്കാരൻ മരിച്ചു; വാഹനം തിരിച്ചറിഞ്ഞില്ല
വേനൽ കടുത്തു; കനാൽ തുറന്നു വിടാത്തതിൽ കുടിവെള്ളക്ഷാമം രൂക്ഷമായി