'ചിറ്റപ്പന്റെ' ബന്ധു നിയമനം; നൂലാമാലകള്‍ ഒഴിയുന്നു, കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്
അഴിമതി നിരോധന നിയമം ജയരാജനെതിരേ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിയെയും വിജിലന്‍സ് അറിയിക്കും.
തിരുവനന്തപുരം: സിപിഎം നേതാവ് ഇപി ജയരാജന്‍ എംഎല്‍എ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ കാരണമായ ബന്ധുനിയമന കേസ് അന്വേഷണ സംഘം അവസാനിപ്പിക്കുന്നു. അഴിമതി നിരോധന നിയമം ജയരാജനെതിരേ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വിജിലന്‍സ് കേസ് അവസാനിപ്പിക്കുന്നത്.
കേസ് തുടരാന്‍ സാധിക്കില്ലെന്ന് വിജിലന്‍സ് അന്വേഷണം സംഘം ഉടന്‍ കോടതിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉത്തരവിറങ്ങി മൂന്നാം ദിനം തന്നെ മന്ത്രി പിന്‍വലിച്ചിരുന്നു. നിയമനം ലഭിച്ചിട്ടും പികെ ശ്രീമതിയുടെ മകന്‍ പികെ സുധീര്‍ സ്ഥാനമേറ്റെടുത്തിരുന്നില്ല. പ്രതികളാരും തന്നെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ല തുടങ്ങിയ കാരണങ്ങളാണ് കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് കണ്ടെത്തിയ ന്യായം.
വിജിലന്‍സ് നിയമോപദേശകന്‍ സിസി അഗസ്റ്റിന്റെ നിലപാടും കേസ് അവസാനിപ്പിക്കാം എന്നാണെന്നാണ് വിവരം. വിജിലന്‍സ് കോടതിയില്‍ അന്വേഷണ സംഘം ഇക്കാര്യം ചൂണ്ടിക്കാട്ടിയാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അഴിമതി നിരോധന നിയമം ജയരാജനെതിരേ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിയെയും വിജിലന്‍സ് അറിയിക്കും.
ജയരാജന്റെ ഭാര്യാസഹോദരിയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ പികെ ശ്രീമതി. ഇവരുടെ മകന്‍ പികെ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എംഡിയായി നിയമിച്ചതാണ് വിവാദമായത്. കൂടാതെ ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ കേരള ക്ലേയ്സ് ആന്റ് സെറാമിക് പ്രോഡക്ട്‌സിന്റെ ജിഎം ആയും നിയമിച്ചു.
ഇത്തരം ബന്ധു നിയമനങ്ങള്‍ വിവാദമായതോടെ ജയരാജന്‍ വ്യവസായ മന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. നിയമന ഉത്തരവിറക്കി മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജന്‍ കുറിപ്പ് നല്‍കിയിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേസ് അവസാനിപ്പിക്കുന്നത്.