ജയരാജൻ തിരിച്ചു വന്നേക്കും!!! ബന്ധു നിയമന കേസ് വിജിലൻസ് അവസാനിപ്പിച്ചു!! വിജിലൻസിന് വിമർശനം!
അതേസമയം ഹൈക്കോടതി വിജിലൻസിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചു. ജനവികാരത്തിനടിമപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യരുതെന്ന് കോടതി നിർദേശിച്ചു.
കൊച്ചി: മുൻ മന്ത്രി ഇപി ജയരാജൻ ഉൾപ്പെട്ട ബന്ധു നിയമന കേസ് അവസാനിപ്പിക്കുകയാണെന്ന് വിജിലൻസ്. ഹൈക്കോടതിയിലാണ് വിജിലൻസ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ജയരാജൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റം നിലനിൽക്കാനിടയില്ലെന്ന് വിജിലൻസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം ഹൈക്കോടതി വിജിലൻസിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചു. ജനവികാരത്തിനടിമപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. മന്ത്രിസഭ തീരുമാനം തിരുത്താൻ വിജിലൻസിന് ആവശ്യപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിജിലൻസ് അധികാര പരിധി മനസിലാക്കി പ്രവർത്തിക്കണമെന്നും കോടതി മുന്നറിയിപ്പ് നൽകി. വിജിലൻസ് സൂപ്പർ പവറല്ലെന്നും പോലീസിന്റെ ഭാഗം മാത്രമാണെന്നും കോടതി വ്യക്തമാക്കി
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിൽ എംഡിയായി പികെ സുധീറിനെ നിയമിച്ചതിൽ അഴിമതി ആരോപിച്ചാണ് ജയരാജനെതിരെ കേസെടുത്തത്. നിയമനത്തിലൂടെ സാമ്പത്തികമായോ മാറ്റേതെങ്കിലും തരത്തിലോ ഉള്ള നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും അതിനാൽ കുറ്റം നിലനിൽക്കാൻ ഇടയില്ലെന്നുമാണ് വിജിലൻസിന്റെ വാദം.
വിജിലൻസ് മുൻ ഡയറക്ടർ എൻ ശങ്കർ റെഡ്ഡിക്കെതിരായ ബാർ കോഴ അട്ടിമറിക്കേസും അവസാനിപ്പിക്കുന്നുവെന്ന് വിജിലൻസ് പറയുന്നു. ശങ്കർ റെഡ്ഡിക്കെതിരായ പരാതിയിൽ കഴമ്പില്ലെന്നാണ് വിജിലൻസ് പറയുന്നത്.