1.87 കോടിയുടെ പാത്രങ്ങൾ വാങ്ങി,ഉപയോഗിയ്ക്കാതെ സ്റ്റോർറൂമിൽ പൂട്ടി ഇട്ടിരിയ്ക്കുന്നു!! അന്വേഷണം
അനാവശ്യമായി പാത്രങ്ങള്‍ വാങ്ങിയത് വിവാദമായതോടെ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
പത്തനംതിട്ട: കഴിഞ്ഞ മകരവിളക്ക് സീസണില്‍ ശബരിമലയിലേക്ക് അനാവശ്യമായി പാത്രങ്ങള്‍ വാങ്ങിയെന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഈ ഇനത്തില്‍ 1.87 കോടിയുടെ നഷ്ടമാണ് ദേവസ്വത്തിന് വന്നത്. സംഭവത്തെ കുറിച്ച് ദേവസ്വം ഇന്റലിജന്‍സ് അന്വേഷണം നടത്തും.
കഴിഞ്ഞ വര്‍ഷത്തെ പാത്രങ്ങള്‍ സ്‌റ്റോര്‍ റൂമില്‍ കെട്ടി കിടക്കേയാണ് കഴിഞ്ഞ മകരവിളക്ക് കാലത്ത് പാത്രങ്ങളും സ്റ്റേഷനറി ഐറ്റംസും വാങ്ങിയത്. ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ അറിവോടെയായിരുന്നു ഇത്.
അനാവശ്യമായി പാത്രങ്ങള്‍ വാങ്ങിയത് വിവാദമായതോടെ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് തീരുമാനം ആയത്.
അനാശ്യമായി പണം ചെലവാക്കിയതിലൂടെ ദേവസ്വം ബോര്‍ഡിന്‍്‌റെ പണം ധൂര്‍ത്തടിയ്ക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്ന് ദേവസ്വം അംഗങ്ങളില്‍ നിന്ന് തന്നെ അഭിപ്രായം ഉണ്ടായി.
കഴിഞ്ഞ 10 വര്‍ഷത്തിന് ഇടയ്ക്ക് ദേവസ്വത്തിലേക്ക് വാങ്ങിയ എല്ലാ പാത്രങ്ങളുടെ കണക്കും പരിശോധനയ്ക്ക് വിധേയമാക്കും.