വിതരണത്തിലെ ക്രമക്കേട്; സംസ്ഥാനത്തെ റേഷൻ കടകളിലും ഗോഡൗണുകളിലും മിന്നൽ പരിശോധന!!
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ ഗോഡൗണുകളിലും കടകളിലും സപ്ലൈ ഓഫീസുകളിലും വിജിസൻസിന്റെ മിന്നൽ പരിശോധന. ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകള്‍ വഴിയും സിവില്‍ സപ്ലെയ്‌സ് ഓഫീസുകള്‍ വഴിയും സ്വകാര്യ കച്ചവടക്കാര്‍ക്ക് മറിച്ചു വില്‍ക്കുന്നു എന്ന പരാതിയിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. പരിശോധനയില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടക്കുന്നതായി വിജിലന്‍സ് സംഘം കണ്ടെത്തി.
പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ സർക്കാരിനെ അറിയിക്കും. വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബഹ്റയുടെ നിർദേശപ്രകാരമായിരുന്നു നടപടി. അതേസമയം സംസ്ഥാനത്ത് റേഷൻ വിതരണം പാളിയിരിക്കുകയാണ്. മൂന്ന് മാസമായി വിതരണം ചെയ്യുന്നത് പച്ചരി മാത്രം. പഞ്ചസാര വിതരണം പൂർണമായി നിർത്തി. മണ്ണെണ്ണയും ഗോതമ്പും വെട്ടിച്ചുരുക്കിയെന്നും മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
റേഷന്‍ കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയായിട്ടും ജില്ലയില്‍ നൂറുകണക്കിനാളുകള്‍ക്ക് കാര്‍ഡുകള്‍ കിട്ടിയില്ലെന്നും റിപ്പോർട്ടുകളുണ്ട്. വിതരണത്തിനായി കാര്‍ഡുകള്‍ അച്ചടിച്ച് അതാത് താലൂക്കുകളിലേക്ക് അയച്ചപ്പോഴുണ്ടായ പാളിച്ചയെ തുടര്‍ന്നാണ് കാര്‍ഡുകള്‍ കിട്ടാതെ പോയത്. കോട്ടയം താലൂക്കില്‍പ്പെട്ട ഒരു നമ്പറിലെ കടയുടെ കാര്‍ഡുകള്‍ക്ക് പകരം അതേ കടനമ്പറിലുള്ള മൂവാറ്റുപുഴയിലെ കാര്‍ഡുകളാണ് എത്തിയത്. കോട്ടയം താലൂക്കില്‍പ്പെട്ട ഈ കടയുടെ കാര്‍ഡുകള്‍ എവിടെയാണെന്ന് ജില്ലാ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വ്യക്തതയില്ല. സംസ്ഥാനത്ത് 80 ലക്ഷം കാര്‍ഡുകളാണ് അച്ചടിച്ച് വിതരണം ചെയ്തത്. താലൂക്കുകളില്‍ ഒരേ നമ്പറിലുള്ള കടകള്‍ ഉണ്ടായതിനാല്‍ സംഭവിച്ച പിഴവാണെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്.