ഇഞ്ചികൃഷി വരുമാനവും പരിശോധിക്കും; ഷാജിയ്ക്ക് കുരുക്ക് മുറുക്കാന്‍ വിജിലന്‍സ്... വീണ്ടും ചോദ്യം ചെയ്യും
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. ഷാജിയുടെ സ്വത്ത് വിവരങ്ങള്‍ വിശദമായി പരിശോധിച്ച് വരികയാണ്. ഇഞ്ചികൃഷിയില്‍ നിന്നുള്ള വരുമാനം എത്രയെന്നും പരിശോധിക്കപ്പെടും.
തിരഞ്ഞെടുപ്പിനായി സമാഹരിച്ച തുക, കൗണ്ടർ ഫോയിൽ ശേഖരിക്കാൻ സമയം വേണം: കെ.എം ഷാജി
ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച അന്വേഷണത്തിനായി വിജിലന്‍സ് സംഘം വിപുലീകരിക്കാനും തീരുമാനമായിട്ടുണ്ട്. ഷാജിയുടെ വീട്ടില്‍ നിന്ന് ലഭിച്ച അരക്കോടിയോളം രൂപ സംബന്ധിച്ച രേഖകള്‍ ഇപ്പോഴും പൂര്‍ണമായി സമര്‍പ്പിച്ചിട്ടില്ല. വിശദാംശങ്ങള്‍...
അരക്കോടി രൂപ
വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിരിച്ചെടുത്തതാണ് എന്നാണ് ഷാജി പറയുന്നത്. ബന്ധുവിന്റെ ഭൂമി ഇടപാടിന് വേണ്ടിയുള്ള പണമായിരുന്നു എന്ന് ഷാജി ആദ്യം പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ഇപ്പോള്‍ തിരഞ്ഞെടുപ്പ് ഫണ്ട് എന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് അദ്ദേഹം.
തൃപ്തികരമല്ല
കഴിഞ്ഞ ദിവസം കെഎം ഷാജിയെ വിജിലന്‍സ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂര്‍ ആയിരുന്നു ചോദ്യം ചെയ്യല്‍ നീണ്ടത്. ചോദ്യം ചെയ്യലില്‍ ഷാജി നല്കിയ വിശദീകരണങ്ങളില്‍ അന്വേഷണ സംഘത്തിന് തൃപ്തിയില്ല എന്നാണ് ലഭിക്കുന്ന വിവരം.
വീണ്ടും ചോദ്യം ചെയ്യും
ഷാജിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് വിജിലന്‍സ്. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ നാല് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. പുതിയതായി ആറ് പേരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തും.
വിശദമായ അന്വേഷണം
കെഎം ഷാജി പത്ത് വര്‍ഷത്തിനിടെ സമ്പാദിച്ച സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ചാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തില്‍ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം.
ഇഞ്ചികൃഷി
ഇഞ്ചികൃഷിയിലൂടേയും താന്‍ പണം സമ്പാദിച്ചിട്ടുണ്ട് എന്ന് കെഎം ഷാജി വ്യക്തമാക്കിയിരുന്നു. ഇത് പരക്കെ ട്രോളുകള്‍ക്കും വഴിവച്ചിരുന്നു. എന്തായാലും ഇഞ്ചികൃഷിയില്‍ നിന്ന് ലഭിച്ച വരുമാനവും വിജിലന്‍സ് പരിശോധിക്കും എന്നാണ് വിവരം. കെഎം ഷാജിയുടെ മൊത്തം കാര്‍ഷിക വരുമാനവും പരിശോധിക്കും.
സ്വര്‍ണവും വിദേശ കറന്‍സിയും
ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് നാനൂറ് ഗ്രാമില്‍ അധികം സ്വര്‍ണവും വിദേശ കറന്‍സികളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് രണ്ടും മഹസ്സറില്‍ രേഖപ്പെടുത്തിയതിന് ശേഷം ഷാജിയ്ക്ക് തിരികെ നല്കി. അതുകൊണ്ട് ഇത് സംബന്ധിച്ച് വിജിലന്‍സിന് സംശയങ്ങളില്ല എന്നര്‍ത്ഥമില്ല. ഇത് സംബന്ധിച്ച രേഖകളും ഷാജി ഹാജരാക്കേണ്ടി വരും.
പണം എവിടെ നിന്ന്
കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടിനുള്ളില്‍ എവിടെ നിന്നാണ് അമ്പത് ലക്ഷം പിടിച്ചെടുത്തത് എന്നത് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പല ഊഹാപോഹങ്ങളും പടരുന്നുണ്ട്. എന്നാല്‍ കട്ടിലിന് അടിയില്‍ ആയിരുന്നു പണം സൂക്ഷിച്ചിരുന്നത് എന്നാണ് ഷാജി പിന്നീട് വ്യക്തമാക്കിയത്.
രേഖകള്‍ എവിടെ?
റെയ്ഡിന് ശേഷം പണം പിടിച്ചെടുത്തപ്പോള്‍ തന്നെ അതിന് കൃത്യമായ രേഖകള്‍ ഉണ്ടെന്ന് കെഎം ഷാജി പറഞ്ഞിരുന്നു. 24 മണിക്കൂറിനുള്ളില്‍ രേഖകള്‍ ഹാജരാക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും രേഖകള്‍ പൂര്‍ണമായി സമര്‍പ്പിക്കാന്‍ ഷാജിയ്ക്ക് കഴിഞ്ഞിട്ടില്ല. കൂടുതല്‍ സമയം ഇതിനായി ആവശ്യപ്പെട്ടിരിക്കുകയാണ് ഷാജി.
ലീഗിന്റെ പിന്തുണ
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെഎം ഷാജിയ്ക്ക് മുസ്ലീം ലീഗിന്റെ പരിപൂര്‍ണ പിന്തുണയുണ്ട്. പണം തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി പിരിച്ചെടുത്തതാണെന്നും പാര്‍ട്ടിയും പറയുന്നു. ഷാജിയെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മുസ്ലീം ലീഗ്.
22 വര്‍ഷത്തെ ചരിത്രം ഇത്തവണ മാറും; 'ട്രെന്‍ഡ്' ചെയ്യാന്‍ ഇത്തവണ 'എന്‍കോര്‍'... എന്താണ് സംഭവം?
കടല്‍ തീരത്ത് കുതിരയോടൊപ്പം മാലാഖയെ പോലെ തിളങ്ങി ദിഗംഗന സൂര്യവംശി, വൈറല്‍ ചിത്രങ്ങള്‍ കാണാം.