'എല്ലാം കെട്ടിച്ചമച്ചത്': മുന്‍കൂർ ജാമ്യാപേക്ഷയുമായി വിജയ് ബാബു ഹൈക്കോടതിയില്‍
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി നടനും നിർമ്മാതാവുമായ വിജയ് ബാബു. ഹർജി ഹൈക്കോടതി ഫയിലില്‍ സ്വീകരിച്ചു. ഇന്ന് തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടേക്കും. തനിക്കെതിരായ ബലാത്സംഗ പരാതി വ്യാജമാണെന്ന വാദമാണ് ജാമ്യാപേക്ഷയില്‍ വിജയ് ബാബു ഉയർത്തുന്നത്. ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ടാണ് നടി തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും മുന്‍കൂർ ജാമ്യാപേക്ഷയില്‍ വിജയ് ബാബു അവകാശപ്പെട്ടു.
സമൂഹത്തില്‍ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവരെ മീടു ആരോപണങ്ങളില്‍ കുടുക്കുന്ന ഒരു ഫാഷനായി മാറിയിരിക്കുകകയാണ്. അത്തരം ഒരു ഉദ്ദേശം തന്നെയാണ് ഈ പരാതിക്ക് പിന്നിലുമുള്ളത്. ഒരു തരത്തിലും നടിയെ ബലാത്കാരമായി പീഡിപ്പിച്ചിട്ടില്ല. ഇക്കാര്യത്തിലെ സത്യാവസ്ഥ കോടതിയേയും പൊലീസിനേയും ബോധ്യപ്പെടുത്താന്‍ സാധിക്കും. ഇതുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകള്‍, മെസേജുകള്‍, വീഡിയോകള്‍ അടക്കമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണ്. എന്നാല്‍ അന്വേഷണ സംഘം തനിക്കെതിരെ ഇല്ലാത്ത തെളിവുകള്‍ കണ്ടെത്തിയെന്ന് പറഞ്ഞ് അന്വേഷണ സംഘം വാർത്തകള്‍ കൊടുക്കുകയാണെന്നും വിജയ് ബാബു ഹർജിയില്‍ വ്യക്തമാക്കുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ജാമ്യ ഹർജി പരിഗണിക്കുമ്പോള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയേക്കും. വിജയ് ബാബുവിന് ഒരു രീതിയിലും ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. പ്രതി കീഴടങ്ങും എന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന് മുന്നില്‍ മറ്റി വഴകളില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി. ഈ മാസം 24 നാണ് ബംഗളൂരുവില്‍ നിന്ന് വിജയ് ബാബു ദുബായിലേക്ക് കടന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നടിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതറിഞ്ഞ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. വിജയ് ബാബു ഗോവയിലുണ്ടെന്ന സൂചന ലഭിച്ചതോടെ പൊലീസ് അവിടെ എത്തിയെങ്കിലും പ്രതി ദുബായിലേക്ക് കടക്കുകയായിരുന്നു. നാട്ടിലെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിജയ് ബാബു പരാതിക്കാരിയുമായി എത്തിയ ഹോട്ടല്‍, ഫ്ലാറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് അന്വേഷണ സംഘം പരാതി ലഭിച്ചതിന് പിന്നാലെ തെളിവുകള്‍ ശേഖരിച്ചത്. പരാതിയില്‍ പറയുന്നത് പോലെ ഇവിടങ്ങളിലെല്ലാം വിജയ് ബാബു എത്തി എന്നുള്ളതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് കേസ് ബലപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications