വിജയ് ബാബുവിന് കുരുക്ക് മുറുക്കി പൊലീസ്: വിദേശത്ത് നിന്ന് തിരികെ എത്തിക്കും
കൊച്ചി: ബലാത്സംഗക്കേസിലുള്‍പ്പടെ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ പിടികൂടാനുള്ള നീക്കം ശക്തമാക്കി പൊലീസ്. പ്രതി വിദേശത്തേക്ക് കടന്നുവെന്ന ഉറപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം പൊലീസ് ഇയാള്‍ക്കായി ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. വിദേശത്തുള്ള പ്രതി വിമാനത്താവളത്തില്‍ എത്തിയാല്‍ ഉടന്‍ പിടികൂടാനാണ് പൊലീസ് നീക്കം.'
യുവതിയുടെ പരാതിയെ സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞത് കേസില്‍ ഏറെ നിർണ്ണായകമായി. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പടേയുള്ള തെളിവുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
'മഞ്ജുവിന്റെയും ഗീതുവിന്റേയുമൊക്കെ മൊഴിയുമായി ഭാഗല്യക്ഷ്മി പറഞ്ഞത് ബന്ധപ്പെടുത്തും:തെളിവ് ശക്തമാവും'
പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പരാതിയിൽ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയെന്നും സിറ്റി പൊലീസ് കമ്മീഷ്ണർ സിഎച്ച് നാഗരാജു വ്യക്തമാക്കുകയും ചെയ്തു. പ്രതിയുടെ അറസ്റ്റ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിയുടെ പേര് പരസ്യമാക്കിയതിലും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കുന്ന കേസാണിത്.
വിജയ് ബാബു പരാതിക്കാരിയുമായി എത്തിയ ഹോട്ടല്‍, ഫ്ലാറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് അന്വേഷണ സംഘം പരാതി ലഭിച്ചതിന് പിന്നാലെ തെളിവുകള്‍ ശേഖരിച്ചത്. പരാതിയില്‍ പറയുന്നത് പോലെ ഇവിടങ്ങളിലെല്ലാം വിജയ് ബാബു എത്തി എന്നുള്ളതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് കേസ് ബലപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ലൈവിലുടെ ഇരയെ ഭീഷണിപ്പെടുത്തിയ കേസിലും വിജയ് ബാബുവിനെതിരായ നടപടികള്‍ പുരോഗമിക്കുകയാണ്. പരാതിക്കാരിയായ നടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വൈദ്യ പരിശോധനയും പൂർത്തിയാക്കിയിട്ടുണ്ട്. പരാതിക്കാരിക്ക് പുറമെ സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള ചില സാക്ഷികളുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമവും പൊലീസ് ആരംഭിച്ചു. പ്രതി സ്വയം നാട്ടിലേക്ക് മടങ്ങി വരുന്നില്ലെങ്കില്‍ മറ്റ് ഏജന്‍സികളുടെ സഹായം ഉപയോഗിച്ച് നാട്ടിലെത്തിക്കാനാണ് പൊലീസ് ശ്രമം. ഇതിനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ച് കഴിഞ്ഞുവെന്നാണ് സൂചന. വിജയ് ബാബു വിദേശത്തേക്ക് കടന്നത് ഈ മാസം 24 നാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
നടിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതറിഞ്ഞ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. വിജയ് ബാബു ഗോവയിലുണ്ടെന്ന സൂചന ലഭിച്ചതോടെ പൊലീസ് അവിടെ എത്തിയെങ്കിലും പ്രതി ദുബായിലേക്ക് കടക്കുകയായിരുന്നു. നാട്ടിലെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ചയോടെ ഹൈക്കോടതിയുടെ പരിഗണനയിൽ വന്നേക്കും. ഇതിനായി പ്രമുഖ അഭിഭാഷകരെ നിയമിച്ചിട്ടുണ്ട്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനംചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽവെച്ച് നിരവധിതവണ ബലാത്സംഗം ചെയ്തുവെന്നാണ് നടിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, ഇരയുടെ പേര് വെളിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് വിജയ് ബാബുവിന്റെ പേരില്‍ ചുമത്തപ്പെട്ടിരിക്കുന്നത്.
Recommended Video