വിജയ് ബാബുവിനെതിരെ നടപടിക്കൊരുങ്ങി 'അമ്മ';എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് നീക്കിയേക്കും
കൊച്ചി; ബലാത്സംഗ കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ താരസംഘടനയായ എ എം എം എ നടപടിയെടുത്തേക്കും. വിജയ് ബാബുവിനെ ഭാരവാഹിത്വത്തിൽ നിന്നും നീക്കാൻ സംഘടന പ്രസിഡന്റ് മോഹൻലാൽ വാക്കാൽ അനുമതി നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ വിജയ് ബാബുവിൽ നിന്നും സംഘടന വിശദീകരണം തേടിയതായും ഇതിനുള്ള സമയ പരിധി അവസാനിച്ച പശ്ചാത്തലത്തിലാണ് ഇപ്പോൾ നടപടിക്ക് നീങ്ങുന്നതെന്നുമാണ് റിപ്പോർട്ട്. വിജയ് ബാബുവിനതിരെ നടപടിയ്ക്കായി അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിത അംഗങ്ങൾ ഒറ്റെക്കെട്ടായി ആവശ്യം ഉയർത്തിയിട്ടുണ്ടെന്നാണ് വിവരം.
അമ്മയുടെ എക്സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു. ആരോപണം ഉയർന്നപ്പോൾ തന്നെ താര സംഘടനന വിജയ് ബാബുവിനെതിരെ എന്ത് നടപടിയെടുക്കുമെന്ന് ഉറ്റുനോക്കപ്പെട്ടിരുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും സംഘടന ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഇതിനെതിരെ ഇന്ന് ഡബ്ല്യു സി സി രംഗത്തെത്തിയിരുന്നു. ഈ നിശ്ശബ്ദതയാണ് സ്ത്രീകൾക്ക് നേരെ വീണ്ടും വീണ്ടും ഉണ്ടാകുന്ന ആക്രമണങ്ങൾക്കും ചൂഷണങ്ങൾക്കും കാരണമാവുന്നതെന്നാണ് ഡബ്ല്യുസിസി വിമർശിച്ചത്. ഇരയെ പൊതുജനമധ്യത്തിൽ നാണം കെടുത്തുന്ന നികൃഷ്ടമായ നിയമവിരുദ്ധമായ പ്രവൃത്തിക്ക് അവർ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നില്ലെങ്കിൽ, ചലച്ചിത്ര സംഘടനകൾ സമൂഹത്തിന് നൽകുന്ന സന്ദേശം അത്യന്തം ആപൽക്കരമാണെന്നും വിധി വരുന്നത് വരെ വിജയ് ബാബുവിനെ സിനിമാ സംഘടകൾ എല്ലാം സസ്പെന്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.
അതിനിടെ അതേസമയം ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചു. നടി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നുവെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിജയ് ബാബു പറയുന്നത്.
വിജയ് ബാബുവിനെതിരെ വീണ്ടും മീടു
Recommended Video
വിജയ് ബാബുവിനെതിരെ മീടു ആരോപണവുമായി മറ്റൊരു യുവതി. . ഫ്രൈഡേ ഫിലിം ഹൗസിന്റെ ജോലിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടെ വിജയ് ബാബു തന്നെ ചുംബിക്കാന്‍ ശ്രമിച്ചുവെന്നും നിരസിച്ചപ്പോള്‍ ആരോടും പറയരുതെന്ന് അഭ്യർത്ഥിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം. വിമണ്‍ എഗൈന്‍സ്റ്റ് സെക്വഷല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് യുവതി രംഗത്തെത്തിയത്. ദുര്‍ബലരായ സ്ത്രീകളെ സഹായം വാഗ്ദാനം നല്‍കി മുതലെടുക്കന്‍ ശ്രമിക്കുന്ന ഒരാളാണ് അയാള്‍ എന്ന് വ്യക്തിപരമായി തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ അതിജീവിതയ്ക്ക് വേണ്ടി ശബ്ദമുയർത്തുമെന്നും അവർക്കൊപ്പം നിൽക്കുമെന്നും യുവതി പോസ്റ്റിൽ പറഞ്ഞു.