വിജയ് ബാബു വിഷയം; മാലാ പാർവ്വതിക്ക് പിന്നാലെ ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു
കൊച്ചി; വിജയ് ബാബു വിഷയത്തിൽ മാലാ പാർവ്വതിക്ക് പിന്നാലെ പരാതി പരിഹാര സെല്ലിൽ നിന്നും രാജി വെച്ച് ശ്വേത മേനോനും കുക്കു പരമേശ്വരനും. വിജയ് ബാബുവിനെതിരെ കടുത്ത നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇരുവരുടേയും രാജി. മാലാ പാർവ്വതി രാജിവെച്ച പിന്നാലെ തന്നെ ഇരുവരും കഴിഞ്ഞ ദിവസം രാജി സന്നദ്ധത അറിയിച്ചിരുന്നു. ഐസിസി അധ്യക്ഷയായിരുന്ന ശ്വേത മേനോന്‍ അമ്മയുടെ വൈസ് പ്രസിഡന്റ് ആണ്.

ബലാത്സംഗ കേസിൽ കുറ്റാരോപിതനായ വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് പരാതി പരിഹാര സെൽ നേരത്തേ ശുപാർശ ചെയ്തിരുന്നു. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി സ്വമേധയാ അന്വേഷണം നടത്തിയിരുന്നു.. അമ്മയിലിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം. ഏപ്രിൽ 27 ന് തന്നെ കമ്മിറ്റി ഇക്കാര്യം അമ്മയെ അറിയിച്ചിരുന്നു.
എന്നാൽ വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്നായിരുന്നു അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഒരു വിഭാഗം ആവശ്യപ്പെട്ടത്. നടൻമാരായ ഉണ്ണി മുകുന്ദൻ, സിദ്ധിഖ് എന്നിവരെല്ലാം നടനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയതായി വാർത്തകൾ ഉണ്ടായിരുന്നു. ആരോപണം ഉയർന്നതിന്റെ പേരിൽ മാത്രം ഒരാളെ മാറ്റി നിർത്തുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു ഉണ്ണി മുകുന്ദൻ അറിയിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടാൻ പരാതി പരിഹാര സമിതിക്ക് എന്ത് അധികാരം എന്ന് സിദ്ധിഖിന്റെ ചോദ്യമുയർത്തിയാതും വാർത്തകൾ ഉണ്ടായിരുന്നു. അമ്മ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിച്ചാൽ മുൻകൂർ ജാമ്യം ലഭിക്കുന്നതിന് തടസമാകുമെന്ന വാദവും അമ്മയിൽ ചില താരങ്ങൾ ഉയർത്തിയിരുന്നത്രേ.
അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും വിജയ് ബാബുവിനെ ഒഴിവാക്കാൻ സംഘടന നേതൃത്വം തിരുമാനിച്ചിട്ടുണ്ട്. എന്നാൽ പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിരപരാധിത്വം തെളിയും വരെ മാറ്റി നിര്‍ത്തണമെന്ന് വിജയ് ബാബു തന്നെ അമ്മയ്ക്ക് മെയില്‍ അയച്ചിരുന്നു. നിരപരാധിത്വം തെളിയുന്നത് വരെ മാറി നിൽക്കാമെന്നും തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാൻ ആഗ്രഹിക്കാത്തതിനാലാണ് മാറി നിൽക്കുന്നതെന്നാണ് വിജയ് ബാബു ഇമെയിൽ അറിയിച്ചത്.ഇതിന്റെ അടിസ്ഥാനത്തിലാണ് ഒഴിവാക്കൽ. ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന ഗുരുതര കുറ്റം ചെയ്ത നടനെതിരെ നടപടി എടുക്കുന്നതായോ മാറ്റി നിർത്തുന്നതായോ ഔദ്യോഗിക പ്രസ്താവനയിൽ സംഘടന വ്യക്തമാക്കിയിട്ടില്ല.
ശ്വേതാ മേനോൻ, കുക്കു പരമേശ്വരൻ, രചന നാരായണൻകുട്ടി, മാലാ പാർവ്വതി എന്നിവരാണ് പരാതി പരിഹാര സെൽ അംഗങ്ങൾ. അമ്മയുടെ നിലപാടിൽ പ്രതിഷേധിച്ച് മാലാ പാർവ്വതിയായിരുന്നു ആദ്യം രാജിവെച്ചത്. വിജയ് ബാബുവിനെതിരെ അമ്മയെടുത്തത് അച്ചടക്ക നടപടിയല്ലെന്നായിരുന്നു മാലാ പാർവ്വതി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. കേസിൽ ആരോപണ വിധേയനായി ഒളിവിൽ കഴിയുന്ന ആളുടെ കത്ത് സംഘടന സ്വീകരിക്കുമോയെ ഇത് ചർച്ച ചെയ്യുമെന്നോ പ്രതീക്ഷിച്ചില്ലെന്നും അച്ചടക്ക സമിതി അംഗമായിരിക്കെ സംഘടനയുടെ നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും മാലാ പാർവ്വതി രാജിക്ക് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചിരുന്നു.












Click it and Unblock the Notifications