'അതിജീവിതകളെ നിശ്ശബ്ദമാക്കാൻ ഉപയോഗിക്കുന്ന പാറ്റേൺ തിരിച്ചറിയണം';പ്രതികരിച്ച് ഡബ്ല്യുസിസി
കൊച്ചി; യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് വുമൺ ഇൻ സിനിമാ കളക്ടീവ്.ഒരു അതിജീവിതക്ക് അവളുടെ മുന്നിലെ തടസ്സങ്ങൾ എല്ലാം നേരിട്ടു കൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്ന് ഡബ്ല്യു സി സി ഫേസ്ബുക്കിൽ കുറിച്ചു.
സോഷ്യൽ മീഡിയയിലൂടെ അതിജീവിതയെ അപമാനിക്കുകയും നിയമത്തിന്റെ മുന്നിൽ നിന്ന് ഒളിച്ചോടുകയും പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിൻവലിക്കാൻ ശ്രമിക്കുകയും ചെയ്ത ആളാണ് വിജയ് ബാബു. കുറ്റാരോപിതനിൽ നിന്ന് അതിക്രമങ്ങൾ ഉണ്ടായതായി അയാളുമായി അടുത്തു ബന്ധമുള്ള സ്ത്രീകൾ ഇതിനു മുമ്പും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.പരാതിപ്പെടുന്ന അതിജീവിതകളെ നിശ്ശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണ് ഇവിടെ തിരിച്ചറിയേണ്ടത്. ഡബ്ല്യുസിസി എനന്നും അവൾക്കൊപ്പമാണെന്നും സംഘടന ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'തങ്ങൾക്കെതിരെ ഒരു കുറ്റകൃത്യം ചെയ്യപ്പെടുമ്പോൾ ഈ രാജ്യത്തെ നിയമത്തിൻ്റെ ചട്ടക്കൂട് അനുസരിച്ച് പോലീസിൽ പരാതിപ്പെടാൻ ഓരോ പൗരനും / പൗരക്കും അവകാശമുണ്ട്. കൂടാതെ ലൈംഗികാതിക്രമത്തിന്റെ കാര്യത്തിൽ നിയമ വ്യവസ്ഥ പരാതിക്കാരിക്ക് സെക്ഷൻ 228A പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശവും നൽകുന്നു'.

'നിർമ്മാതാവും നടനുമായ വിജയ് ബാബുവിനേതിരെ ഞങ്ങളുടെ സഹപ്രവർത്തകയായ, പുതുമുഖ നടി, പോലീസിൽ നൽകിയ ഔദ്യോഗിക പരാതിയോട് അയാൾ പ്രതികരിച്ചത് ഇങ്ങിനെയാണ് :1. ഏപ്രിൽ മാസം 24 മുതൽ ജൂൺ ഒന്നാം തീയതി വരെ വിദേശത്തേക്കു മാറിനിൽക്കുക വഴി, നിയമത്തിൻറെ മുന്നിൽ നിന്ന് ഒളിച്ചോടുകയും അതിലൂടെ അറസ്റ്റ് ഒഴിവാക്കുകയും ചെയ്തു'.

'2.സോഷ്യൽ മീഡിയയിൽ പരസ്യമായി പരാതിക്കാരിയുടെ പേര് പ്രഖ്യാപിക്കുകയും അവളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.3. തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്യുകയും, പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിൻവലിക്കാനായി അയാൾ ശ്രമിച്ചതായും ആരോപണമുണ്ട്.

ഈ കുറ്റാരോപിതനിൽ നിന്ന് അതിക്രമങ്ങൾ ഉണ്ടായതായി അയാളുമായി അടുത്തു ബന്ധമുള്ള സ്ത്രീകൾ ഇതിനു മുമ്പും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇപ്പോൾ ഈ കുറ്റാരോപിതനു ജാമ്യം ലഭിച്ചിരിക്കുകയാണ്'.

'പരാതിപ്പെടുന്ന അതിജീവിതകളെ നിശ്ശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണ് ഇവിടെ തിരിച്ചറിയേണ്ടത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 പ്രകാരം,28% തിൽ താഴെ ബലാത്സംഗക്കേസുകളിലെ മാത്രമേ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടാറുള്ളു. അതിൻ്റെ കാരണവും ഇതേ പേറ്റേൺ ആണ്'.

'ഒരു അതിജീവിതക്ക് അവളുടെ മുന്നിലെ തടസ്സങ്ങൾ എല്ലാം നേരിട്ടു കൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ്. വിമൺ ഇൻ സിനിമാ കലക്ടീവ് എന്നും എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് വീണ്ടും ആവർത്തിക്കുന്നു. ഞങ്ങൾ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു',പോസ്റ്റിൽ പറഞ്ഞു.
Recommended Video

കർശന ഉപാധികളോടെ അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിലാണ് വിജയ് ബാബുവിന് കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിജയ് ബാബു വിവാഹിതനാണെന്ന് അതിജീവിതയ്ക്ക് അറിയാമായിരുന്നുവെന്നതടക്കമുള്ള വിജയ് ബാബുവിന്റെ വാദമുഖങ്ങൾ മുഖവിലയ്ക്കെടുത്താണ് ഹൈക്കോടതി ജാമ്യം നൽകിയത്.ഉഭയസമ്മതപ്രകാരമുള്ളലൈംഗിക ബന്ധങ്ങള്‍ ബലാത്സംഗങ്ങളായി മാറുന്ന സംഭവങ്ങള്‍ ഒഴിവാക്കണമെന്നും ജാമ്യം നൽകി കൊണ്ട് ഹൈക്കോടതി പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications