വിജയ് ബാബുവിനെതിരെ എടുത്ത് ചാടി നടപടിയില്ലെന്ന് ഇടവേള ബാബു; 'അമ്മ' ക്ലബ് പോലെ എന്ന്
കൊച്ചി; ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ നടപടിയെടുത്തിട്ടില്ലെന്ന് എഎംഎംഎ ഭാരവാഹികൾ. വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണെന്നും വിഷയത്തിൽ എടുത്ത് ചാടി നടപടിയെടുക്കാൻ ഇല്ലെന്നും ഭാരവാഹികൾ പറഞ്ഞു. കോടതി വിധി വരുന്നതുവരെ ക്ഷമിക്കൂവെന്നായിരുന്നു എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തിലെ ഭാരവാഹികളുടെ പ്രതികരണം.
വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മാറി നിൽക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഇടവേള ബാബുവിന്റെ പ്രതികരണം.

ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗമായിരുന്നു ഇന്ന് ചേർന്നത്. നേരത്തേ യുവനടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കുക്കു പരമേശ്വരന്‍, ശ്വേത മേനോന്‍, മാല പാര്‍വ്വതി എന്നിവര്‍ ഐസിസിയില്‍ നിന്നും രാജി വെച്ചിരുന്നു. നടിമാരുടെ രാജി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ വിജയ് ബാബുവിനെതിരായ നടപടി, ഷമ്മി തിലകൻ വിഷയം തുടങ്ങിയ കാര്യങ്ങളായിരുന്നു യോഗത്തിൽ ചർച്ചയായത്.

വിജയ് ബാബു ഇന്ന് യോഗത്തിൽ പങ്കെടുത്തേക്കില്ലെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ രാവിലെ തന്നെ വിജയ് ബാബു യോഗത്തിന് എത്തിയിരുന്നു. അതേസമയം തന്റെ വിഷയം ചർച്ചയ്ക്കെടുത്തപ്പോൾ മാറി നിന്നുവെന്നാണ് വിജയ് ബാബു പ്രതികരിച്ചത്. വിജയ് ബാബുവിന്റെ വിഷയത്തില്‍ സംഘടനാംഗങ്ങളുടെ അഭിപ്രായം അറിയേണ്ടതുണ്ടെന്നും വിജയ് ബാബുവിന്റെ സാന്നിധ്യം അതിന് തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയതിനാലും ആണ് നടൻ മാറി നിന്നതെന്നുമാണ് വിവരം.
'അനുശ്രീ, അഴകേ..എന്നല്ലാതെ പൊളിച്ചടുക്കിയ ഈ ലുക്കിനെ എന്ത് വിളിക്കും?'വീണ്ടും വൈറൽ

യോഗത്തിൽ വിജയ് ബാബുവിനെതിരെ നടപടിയുണ്ടാകുമെന്നായിരുന്നു വിലയിരുത്തപ്പെട്ടതെങ്കിലും കോടതിയുടെ പരിഗണനയിലാണ് വിഷയം എന്നതിനാൽ ഇപ്പോൾ ചാടിപ്പിടിച്ച് നടപടിയെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്കാണ് അമ്മ നേതൃത്വം എത്തിയത്.

'വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണ്. കോടതി തീരുമാനത്തിന് മുൻപ് എടുത്ത് ചാടാനാകില്ല. ഐസിസി നൽകിയ ശുപാർശയാണ് വിജയ് ബാബുവിനെതിരെ നടപ്പാക്കിയത്.കൊച്ചിയിലെ വിവിധ ക്ലബുകളിൽ അംഗമാണ്. അവിടെ നിന്നൊന്നും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ലല്ലോ? അമ്മയും ക്ലബ് പോലെയാണ്. കോടതി വിധി വരട്ടെ. അതിനനുസരിച്ച് നടപടി ഉണ്ടാകും', ഇടവേള ബാബു പറഞ്ഞു.

അതേസമയം വിജയ് ബാബുവിനെതിരെ കോടതി വിധി വന്നിട്ടില്ലല്ലോയെന്നായിരുന്നു സിദ്ധിഖിന്റെ ചോദ്യം. വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അ൦ഗമാണെന്നും കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ലെന്നും സിദ്ധിഖ് ആവർത്തിച്ചു. ദിലീപിനെ പുറത്താക്കാൻ അന്നെടുത്ത തീരുമാനം തെറ്റായി പോയെന്നും സിദ്ധിഖ് പറഞ്ഞു.

അതേസമയം അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാതായതായും ഇടവേള ബാബു അറിയിച്ചു. സിനിമയ്ക്ക് മുഴുവനായി പരാതി പരിഹാര സെൽ എന്ന നിലയിലാകും ഇനി പ്രവർത്തിക്കുക. കേരള ഫിലിം ചേംബറിന്റെ കീഴിലാകും ഈ പരാതി പരിഹാര സെൽ പ്രവ൪ത്തിക്കുക. ഇക്കാര്യത്തിലുള്ള ചർച്ച പുരോഗമിക്കുകയാണെന്നും ഇടവേള ബാബു പറഞ്ഞു. അതേസമയം ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാതായതോടെ നടിമാരുടെ രാജിയും ഇതോടെ അപ്രസക്തമായിരിക്കുകയാണ്.

അതിനിടെ നടൻ ഷമ്മി തിലകനെതിരെ നടപടിയെടുത്തിട്ടില്ലെന്നും ഭാരവാഹികൾ അറിയിച്ചു. ഷമ്മി തിലകൻ ഇപ്പോഴും താരസംഘടനയുടെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ ഭാഗം കൂടി കേട്ടിട്ടേ നിലപാടെടുക്കുകയുള്ളൂവെന്നും സിദ്ധിഖ് പത്രസമ്മേളനത്തിൽ പറഞ്ഞു. അതേസമയം അമ്മയ്ക്കെതിരായ ഷമ്മി തിലകന്റെ നിലപാടിൽ പലർക്കും ശക്തമായ പ്രതിഷേധം ഉണ്ടെന്നും സിദ്ധിഖ് വ്യക്തമാക്കി.












Click it and Unblock the Notifications