ഇനി കഷ്ടകാലം വിജയന്‍പിള്ളയ്ക്കും മകനും, ശ്രീജിത്തിനെതിരെ കേസുമായി യുഎഇ വനിത കേരളത്തിലേക്ക്
ദുബായിലെ വന്‍കിട കമ്പനികളുടെ തലപ്പത്തുള്ള വനിതയാണ് ശ്രീജിത്തിനെതിരെ പരാതിയുമായി കേരളത്തിലേക്കെത്തുന്നത്.
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രശ്‌നങ്ങളെല്ലാം ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു അവസാനിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെയും ചവറ എംഎല്‍എ വിജയന്‍പിള്ളയുടെയും കഷ്ടകാലം അടുത്തൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല. കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള കേസ് പിന്‍വലിച്ച മര്‍സൂഖിയും സംഘവും വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനെ വിടുമെന്ന് തോന്നുന്നില്ല.
കോടിയേരിയുടെ കുരുക്കഴിഞ്ഞു; ചെക്ക് കേസ് ഒത്തു തീർപ്പായി, ബിനോയ് ഞായറാഴ്ച കേരളത്തിലേക്ക്...
വീണ്ടും കോടിയേരിക്കെതിരെ ആരോപണം; സ്വത്ത് വിവരം മറച്ചുവെച്ചു, തിരഞ്ഞെടുപ്പ് ചട്ടലംഘനം!
തരാനുള്ള പണം മുഴുവന്‍ തരാതെ ശ്രീജിത്തിനെ വിടേണ്ടതില്ലെന്നാണ് ദുബായ് കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഒരു വനിതയെ കേരളത്തിലേക്ക് അയക്കുമെന്നാണ് സൂചന. ദുബായില്‍ ശ്രീജിത്തിനെതിരെയുള്ള കേസുകള്‍ തല്‍ക്കാലം ഒത്തുതീര്‍പ്പാക്കേണ്ടെന്നാണ് മര്‍സൂഖിയുടെ തീരുമാനം.
യുഎഇ വനിത
ദുബായിലെ വന്‍കിട കമ്പനികളുടെ തലപ്പത്തുള്ള വനിതയാണ് ശ്രീജിത്തിനെതിരെ പരാതിയുമായി കേരളത്തിലേക്കെത്തുന്നത്. ഇവരുടെ പേര് ഖരീമ എന്നാണ്. ശ്രീജിത്ത് ലൈസന്‍സ് ഫീസ് പുതുക്കാത്തത് കാരണം തന്റെ സ്ഥാപനം അടച്ച് പൂട്ടേണ്ടി വന്നുവെന്നാണ് ഖരീമ പറയുന്നത്. ഇവര്‍ ദുബായിലും കേരളത്തിലുമുള്ള കോടതികളെ കേസിനായി സമീപിച്ചിട്ടുണ്ട്.
ഒത്തുതീര്‍പ്പിനില്ല
ശ്രീജിത്തിനെതിരായ കേസ് ഒത്തുതീര്‍പ്പായിട്ടില്ലെന്നും അതിനുള്ള സാധ്യത ഇല്ലെന്നും മലയാളി വ്യവസായി രാഹുല്‍ കൃഷ്ണ പറയുന്നു. മര്‍സൂഖിയുമായും ഖരീമയുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. നേരത്തെ ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പിനായി ശ്രമിച്ചപ്പോള്‍ ശ്രീജിത്ത് സഹകരിച്ചിരുന്നില്ല. അതോടൊപ്പം തന്നെ അസഭ്യം പറയുകയും ചെയ്‌തെന്ന് രാഹുല്‍ ആരോപിക്കുന്നു.
പണം ഇല്ല
കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രീജിത്തിന്റെ കൈവശം പണം ഇല്ലെന്ന് സൂചനയുണ്ട്. ഇത് വിജയന്‍ പിള്ളയെയും ആശങ്കപ്പെടുത്തുന്നുണ്ട്. അങ്ങനെ വന്നാല്‍ ദുബായില്‍ തടവ് ശിക്ഷ അടക്കം കിട്ടാനുള്ള സാധ്യത ഉണ്ട്. അതേസമയം കേസ് ഒരുവിധം ഒത്തുതീര്‍പ്പാക്കിയതിനാല്‍ കോടിയേരിയുടെ മകന്‍ ബിനോയ് ശ്രീജിത്തിന്റെ വിഷയത്തില്‍ ഇടപെടാല്‍ സാധ്യതയില്ല.
ദുബായിലെ വ്യവസായികള്‍
ദുബായിലെ പ്രവാസി വ്യവസായികളാണ് ബിനോയിയെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സഹായിച്ചത്. എന്നാല്‍ ഇവര്‍ ശ്രീജിത്തിനെ സഹായിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. സിപിഎമ്മിനും പാര്‍ട്ടി നേതൃത്വത്തിനും അത്ര പ്രിയപ്പെട്ടവനുമല്ല ശ്രീജിത്ത്. ഇതിനാല്‍ പാര്‍ട്ടി നേതൃത്വവും ശ്രീജിത്തിനെ സഹായിക്കില്ല. അതുകൊണ്ട് പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലിലൂടെ ഖരീമ അനുനയിപ്പിക്കാനുള്ള ശ്രമമായിരിക്കും ശ്രീജിത്ത് നടത്തുക.