വിനായകൻ വിവാദം; പ്രതികരിക്കാനില്ല, 'അമ്മ' പ്രസ്താവന ഇറക്കുമെന്ന് ടിനി ടോം
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ പ്രതികരിക്കാനില്ലെന്ന് നടനും 'അമ്മ' എക്സിക്യൂട്ടീവ് അംഗവുമായ ടിനി ടോം. പ്രതികരിക്കരുതെന്ന് സംഘടനയുടെ നിർദ്ദേശമുണ്ട്. വിഷയത്തിൽ സംഘടന ഒരുമിച്ച് പ്രസ്താവന ഇറക്കുമെന്നും ടിനി ടോം 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു.
'ഇപ്പോൾ വിഷയത്തിൽ പ്രതികരിക്കുന്നില്ല. പ്രതികരിക്കരുതെന്നാണ് സംഘടന നൽകിയിരിക്കുന്ന നിർദ്ദേശം. എല്ലാ കാര്യത്തിലും തുറന്ന് സംസാരിക്കുന്ന ആളാണല്ലോ, സംഘടന നിർദ്ദേശിച്ചിട്ടുണ്ട്. ഒരുമിച്ച് വിഷയത്തിൽ പ്രസ്താവന ഇറക്കുമെന്നാണ് സംഘടന അറിയിച്ചത്', ടിനി ടോം പറഞ്ഞു.

അതേസമയം നടനെതിരെ സിനിമ സംഘടനകൾ നടപടിയെടുത്തേക്കുമെന്നാണ് സൂചന. വിനായകൻ താരസംഘടനയിൽ അംഗമല്ല. അതുകൊണ്ട് തന്നെ വിലക്ക് പോലുള്ള നടപടികളിലേക്ക് നീങ്ങാനാകില്ല. ഈ സാഹചര്യത്തിൽ മറ്റെന്ത് നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് സിനിമ സംഘടനകളായ ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, അമ്മ എന്നിവർ അനൗദ്യോഗിക ചർച്ചകൾ നടത്തിയിട്ടുണ്ട്.
പോലീസിന്റെ തുടർനടപടി കൂടി പരിഗണിച്ചായിക്കും സംഘടനകൾ തീരുമാനമെടുക്കുക.
സംഭവത്തിൽ വിനായകനെതിരെ എറണാകുളം നോർത്ത് പോലീസ് കേസ് എടുത്തിരുന്നു. മൃതദേഹത്തെ അപമാനിച്ചു, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചേർത്താണ് വിനായകനെതിരെ കേസെടുത്തത്. നടനോട് ഇന്ന് രാവിലെ 10 ഓടെ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടൻ എത്തിയില്ല. നടന്റെ ഫോൺ സ്വീച്ച് ഓഫ് ആണെന്നും പോലീസ് അറിയിച്ചു. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ബലമായി അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്.
അതിനിടെ വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്നാണ് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. വിനായകൻ ഏതെങ്കിലും നിമിഷത്തിൽ പറഞ്ഞ് പോയതിന്റെ പേരിൽ കേസെടുക്കേണ്ട കാര്യമില്ല. തന്റെ പിതാവ് എന്താണ് ചെയ്തതെന്ന കാര്യം ജനങ്ങൾക്ക് അറിയാം. തന്റെ പിതാവ് ഉണ്ടെങ്കിലും ഇത് തന്നെയേ പറയുകയുള്ളൂവെന്നായിരുന്നു ചാണ്ടി ഉമ്മൻ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു വിനായകൻ ഉമ്മൻചാണ്ടിക്കെതിരെ ഫേസ്ബുക്ക് ലൈവിലെത്തി വിവാദ പരാമർശങ്ങൾ നടത്തിയത്. 'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്' എന്നായിരുന്നു വിനായകന്റെ ചോദ്യം. അതേസമയം സംഭവം വിവാദമായതിന് പിന്നാലെ നടൻ പോസ്റ്റ് പിൻവലിച്ചിരുന്നു.












Click it and Unblock the Notifications