എംഎല്‍എയെ കുടുക്കിയത് പക; വീട്ടമ്മ മാനസിക രോഗി!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
എല്‍ഡിഎഫ് പ്രവര്‍ത്തകനായ സഹോദനരാണ് പരാതിക്ക് പിന്നില്‍. എംഎല്‍എയെ ചെറുപ്പം മുതലേ ഞങ്ങള്‍ക്കെല്ലാം അറിയാമെന്നും അങ്ങനെ ഒരു വ്യക്തിയല്ല അദ്ദേഹമെന്നും സഹോദരി പറഞ്ഞു.
തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റിനെ മനപ്പൂര്‍വം കുടുക്കിയതാണെന്ന് വെളിപ്പെടുത്തല്‍. എംഎല്‍എക്കെതിരേ ഉയര്‍ന്ന ആരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പരാതിക്കാരിയുടെ സഹോദരി തന്നെയാണ് വെളിപ്പെടുത്തിയത്. പരാതിക്കാരി മാനസിക രോഗിയാണെന്നും സഹോദരി പറഞ്ഞു.
വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് വിന്‍സെന്റ് എംഎല്‍എ അറസ്റ്റിലായത്. എംഎല്‍എയുമായുണ്ടായ സൗഹൃദം ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെയാണ് പരാതിക്കാരിയുടെ സഹോദരി തന്നെ അവര്‍ക്കെതിരേ രംഗത്തുവന്നിരിക്കുന്നത്.
രാഷ്ട്രീയ ഗൂഢാലോചന
പീഡിപ്പിച്ചെന്ന ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് പരാതിക്കാരിയുടെ സഹോദരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. എല്ലാത്തിനും പിന്നില്‍ കളിച്ചത് എല്‍ഡിഎഫ് ആണെന്നും അവര്‍ പറയുന്നു.
എല്‍ഡിഎഫ് പ്രവര്‍ത്തകനായ സഹോദന്‍
എല്‍ഡിഎഫ് പ്രവര്‍ത്തകനായ സഹോദനരാണ് പരാതിക്ക് പിന്നില്‍. എംഎല്‍എയെ ചെറുപ്പം മുതലേ ഞങ്ങള്‍ക്കെല്ലാം അറിയാമെന്നും അങ്ങനെ ഒരു വ്യക്തിയല്ല അദ്ദേഹമെന്നും സഹോദരി പറഞ്ഞു.
പരാതിക്കാരിക്ക് മാനസിക രോഗം
പരാതിക്കാരിക്ക് മാനസിക രോഗമുണ്ട്. പത്ത് വര്‍ഷത്തിലധികമായി ഇവര്‍ മരുന്ന് കഴിക്കുന്നുണ്ട്. സമാനമായ ആരോപണങ്ങള്‍ പരാതിക്കാരി മുമ്പും ഉന്നയിച്ചിട്ടുണ്ടെന്നും സഹോദരി വ്യക്തമാക്കി.
സര്‍ക്കാര്‍ ജോലി വാഗ്ദാനം
എല്‍ഡിഎഫുകാരനായ സഹോദരന് എംഎല്‍എയോട് പക തോന്നാന്‍ കാരണമുണ്ട്. സര്‍ക്കാര്‍ ജോലി വാങ്ങിത്തരാമെന്ന് എംഎല്‍എ വാക്ക് നല്‍കിയിരുന്നു. ഇത് നടക്കാതെ വന്നതോടെയാണ് പ്രതികാരത്തിലേക്ക് നീങ്ങിയതെന്നും സഹോദരി പറയുന്നു.
നാല് മാസം മുമ്പും
നാല് മാസം മുമ്പും എംഎല്‍എയും പരാതിക്കാരിയും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് സഹോദരി പറഞ്ഞു. ഇത് തനിക്കറിയാം. ഫോണ്‍ വിളി വിലക്കിയത് പരാതിക്കാരിക്ക് ഇഷ്ടപ്പെട്ടില്ലായിരുന്നുവെന്നും സഹോദരി വെളിപ്പെടുത്തുന്നു.
മൊഴി എടുത്തിട്ടില്ല
അന്വേഷണ സംഘം സഹോദരിയുടെ മൊഴി എടുത്തിട്ടില്ല. അന്വേഷണ സംഘം തന്റെ മൊഴി എടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ താന്‍ ചാനലിനോട് പറഞ്ഞ കാര്യങ്ങളും പരിശോധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അറസ്റ്റ് നടന്നത് ഇങ്ങനെ
ശനിയാഴ്ചയാണ് വീട്ടമ്മയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന കോവളം എംഎല്‍എ എം വിന്‍സെന്റിനെ പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ വീട്ടമ്മയാണ് എംഎല്‍എയ്ക്കെതിരേ പരാതി നല്‍കിയിരുന്നത്. നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആത്മഹത്യ ചെയ്യാന്‍ ശ്രമം
വീട്ടമ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവിന്റെ അനുമതിയോടെ വിന്‍സെന്റിനെതിരേ പരാതി നല്‍കുകയായിരുന്നു. എംഎല്‍എയെ കുടുക്കുന്ന പല തെളിവുകളും പോലീസിനു ലഭിച്ചതായാണ് വിവരം.
മറുപടി നല്‍കാനായില്ല
ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ എംഎല്‍എക്ക് സാധിക്കാതെ വന്നതിനാലാണ് പോലീസ് അറസ്റ്റ് ചെയ്തത്. എംഎല്‍എ ഹോസ്റ്റലില്‍ മണിക്കൂറുകള്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.
ബലാല്‍സംഗം ചെയ്തു
തന്നെ വിന്‍സെന്റ് ബലാല്‍സംഗം ചെയ്തുവെന്നാണ് വീട്ടമ്മ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. എംഎല്‍എയ്ക്കെതിരേ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമുണ്ടെന്ന് പോലീസ് പറയുന്നു.
900 തവണ ഫോണ്‍
കഴിഞ്ഞ അഞ്ചു മാസത്തിനിടെ 900 തവണ വിന്‍സെന്റ് ഈ വീട്ടമ്മയെ ഫോണില്‍ വിളിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് എംഎല്‍എയ്ക്കെതിരേ നിര്‍ണായക തെളിവാകും. 50ല്‍ താഴെ ഫോണ്‍വിളികളാണ് വീട്ടമ്മയുടെ നമ്പറില്‍ നിന്നു വിളിച്ചിരിക്കുന്നത്.
പോലീസ് പറയുന്നത്
കഴിഞ്ഞ ഒരു മാസം എംഎല്‍എയുടെ കോള്‍ പരാതിക്കാരി ബ്ലോക്ക് ചെയ്തിരുന്നു. എന്നിട്ടും വിന്‍സെന്റ് ഇവരെ വിളിച്ചിട്ടുണ്ടെന്നും പോലീസിനു വിവരം ലഭിച്ചു. തന്നെ വിന്‍സെന്റ് ശാരീരികമായി ചൂഷണം ചെയ്യുന്ന വിവരം അടുത്ത പള്ളിയിലെ വികാരിയെയും കന്യാസ്ത്രീയെയും തന്റെ സഹോദരനെയും പരാതിക്കാരി അറിയിച്ചിരുന്നു. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ബന്ധം ശക്തമായത്
ബാലരാമപുരത്ത് വിന്‍സെന്റിന്റെ ഓഫീസിന് അടുത്ത് പരാതിക്കാരിക്ക് കടയുണ്ട്. ഈ കടയുമായി ബന്ധപ്പെട്ട തര്‍ക്കം നേരത്തേ എംഎല്‍എ ഇടപെട്ട് പരിഹരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷമാണ് പരാതിക്കാരിയുമായി എംഎല്‍എ സൗഹൃദത്തിലായത്. പിന്നീട് വിന്‍സെന്റ് പല തവണ പരാതിക്കാരിയെ ഫോണില്‍ വിളിക്കുകയും ശാരീരികമായി ചൂഷണത്തിനിരയാക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.