കോന്നിയിൽ എൻഡിഎ സ്ഥാനാർത്ഥിക്കായി മതചിഹ്നങ്ങളുപയോഗിച്ച് പ്രചാരണം: അടിയന്തര നടപടിക്ക് നിർദേശം
പത്തനംതിട്ട: കോന്നി ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് വേണ്ടി മതചിഹ്നങ്ങൾ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്ന പരാതിയിൽ അടിയന്തര നടപടിക്ക് നിർദേശം. ജില്ലാ പോലീസ് മേധാവിയ്ക്കാണ് നടപടി സ്വീകരിക്കാൻ കളക്ടറിൽ നിന്ന് നിർദേശം ലഭിച്ചിട്ടുള്ളത്. പ്രാഥമിക പരിശോധനയിൽ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതചിഹ്നങ്ങൾ ഉപയോഗിച്ചുവെന്ന് ബോധ്യപ്പെട്ടിരുന്നു. ഇതോടെയാണ് നടപടി.
മോദി സർക്കാരിന്റെ കാലത്ത് തിരഞ്ഞെടുപ്പിന് മുമ്പ് സർജിക്കൽ സ്ട്രൈക്ക്: വിമർശിച്ച് കോൺഗ്രസ്... ആരോപണം
പ്രചാരണത്തിന് ഉപയോഗിച്ച വീഡിയോ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്. അതിനാൽ വീഡിയോ നിർമിച്ചവരെയും കണ്ടെത്താനാണ് കളക്ടർ നിർദേശം നൽകിയിട്ടുള്ളത്. ഇതിന് പുറമേ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് മാറ്റാനും പത്തനംതിട്ട ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിശബ്ദപ്രചാരണ ദിനമായ ഞായറാഴ്ച ആരാധനാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വോട്ടഭ്യർത്ഥിച്ചുവെന്നും പരാതിയിൽ പറയുന്നു.
തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ പ്രതികരണവുമായി കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. പരാജയം മുന്നിൽക്കണ്ട് ഇടത്- വലത് പക്ഷ കക്ഷികൾ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന വാദമാണ് കെ സുരേന്ദ്രൻ ഉയർത്തുന്നത്. മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് തേടിയെന്ന പ്രചാരണം വസ്തുുതാ വിരുദ്ധമാണെന്നും സുരേന്ദ്രൻ അവകാശപ്പെടുന്നു.