കരുണാമെഡിക്കൽ കോളേജ് വിഷയം: കോളേജിലേക്കുള്ള യുവമോർച്ച മാർച്ചിൽ സംഘർഷം
പാലക്കാട്: ഇടതുപക്ഷ സർക്കാർ കരുണാ മെഡിക്കൽ കോളേജുമായി ഒത്തുകളിക്കുന്നുവെന്നാരോപിച്ച് യുവമോർച്ച ചിറ്റൂർ കരുണാ മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ചിനെതിരെ പോലീസ് ലാത്തിവീശിയതിൽ യുവമോർച്ച ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെ പത്തോളം പേർക്ക് പരുക്കേറ്റു.
വെള്ളിയാഴ്ച പതിനൊന്നു മണിയോടു കൂടി യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ വിളയോടി വവ്വക്കോട് നിന്നും ആരംഭിച്ച മാർച്ച് മീനാക്ഷിപുരം അഡിഷണൽ സബ് ഇൻസ്പെക്ടർ ബാലനാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മെഡിക്കൽ കോളേജിന്റെ മുന്നിൽ തടയുകയായിരുന്നു. ഇതിനിടെ പോലീസിന്റെ സംരക്ഷണവലയം മറികടന്ന് മെഡിക്കൽ കോളേജിലേക്ക് പ്രവേശിക്കുവാൻ യുവമോർച്ച പ്രവർത്തകർ ശ്രമിച്ചതോടെയാണ് പോലീസ് പ്രവർത്തകർക്കു നേരെ ലാത്തി വീശിയത്. തുടർന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് എ കെ. ഓമനക്കുട്ടനും മറ്റ് നേതാക്കൻമാരും ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിക്കുകയായിരുന്നു.
തുടർന്ന് നടന്ന യോഗം യുവമോർച്ച ജില്ലാ പ്രസിഡണ്ട് ഇപി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ നിയോജക മണ്ഡലം പ്രസിഡണ്ട് എസ്. ജ്ഞാനക്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഒ ബി സി മോർച്ച ജില്ലാ പ്രസിഡണ്ട് എകെ ഓമനക്കുട്ടൻ, ബിജെപി ചിറ്റൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ എകെ മോഹൻദാസ്, വി രമേഷ്, കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു.