സ്വർണക്കടത്ത് കേസും ബാലഭാസ്കറിന്റെ മരണവും.. ദുരൂഹത! പ്രകാശൻ തമ്പിയും വിഷ്ണുവും പാലക്കാട്ടെ ഡോക്ടറും!
തിരുവനന്തപുരം: 2018 ഒക്ടോബര്‍ 2നാണ് കേരളത്തെ ഒന്നാകെ കരയിപ്പിച്ച ആ ദുരന്തം നടന്നത്. മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറും മകള്‍ രണ്ടര വയസ്സുകാരി തേജസ്വിനി ബാലയും തിരുവനന്തപുരത്ത് വെച്ച് കാറപകടത്തില്‍ കൊല്ലപ്പെട്ടു. ഈ മരണത്തില്‍ തുടക്കം മുതല്‍ക്കേ ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു.
അപകടത്തില്‍പ്പെട്ട കാര്‍ ആരാണ് ഓടിച്ചത് എന്നതില്‍ തുടങ്ങി ദുരൂഹതകള്‍. ബാലഭാസ്‌കറിന്റെ കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെ തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും ദുരൂഹതയേറുകയാണ്. മാത്രമല്ല പുതിയ പല വിവരങ്ങളും പുറത്ത് വരികയും ചെയ്തിരിക്കുന്നു.
വീണ്ടും ദുരൂഹത
കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ പ്രകാശന്‍ തമ്പി, വിഷ്ണു എന്നിവര്‍ക്ക് ബാലഭാസ്‌കറുമായി ബന്ധമുണ്ടായിരുന്നു എന്ന വിവരം പുറത്ത് വന്നതോടെയാണ് അപകട മരണം സംബന്ധിച്ച് വീണ്ടും ദുരൂഹത ഉയര്‍ന്നിരിക്കുന്നത്. ബാലഭാസ്‌കറിന്റെ അച്ഛന്‍ കെസി ഉണ്ണി അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.
ബാലുവുമായി ബന്ധം
ബാലഭാസ്‌കറിന്റെ സംഗീത പരിപാടിയുടെ സംഘാടകന്‍ ആയിരുന്നു പ്രകാശന്‍ തമ്പി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാളെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ബാലഭാസ്‌കര്‍ പരിചയപ്പെട്ടത്. വിഷ്ണുവുമായി ചെറുപ്പകാലം തൊട്ടേ ബാലഭാസ്‌കറിന് ബന്ധം ഉണ്ടായിരുന്നു എന്നാണ് വിവരം.
സാമ്പത്തിക ഇടപാടുകൾ
ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ വിഷ്ണു ആയിരുന്നു കൈകാര്യം ചെയ്ത് കൊണ്ടിരുന്നത്. ബാലഭാസ്‌കറിന്റെ പല സാമ്പത്തിക ഇടപാടുകളെ കുറിച്ച് വീട്ടുകാര്‍ക്ക് ഉളളതിനേക്കാള്‍ കൂടുതല്‍ അറിവ് പ്രകാശന്‍ തമ്പിക്കും വിഷ്ണുവിനും ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാലക്കാട്ടെ ഡോക്ടർ
ബാലഭാസ്‌കറിന്റെ മരണത്തില്‍ പാലക്കാടുളള ഒരു സ്വകാര്യ ആശുപത്രി ഉടമയായ ഡോക്ടർക്ക് എതിരെ കുടുംബം സംശയം ഉന്നയിച്ചിരുന്നു. ഇവരുമായുളള സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരുന്നു സംശയങ്ങള്‍. എന്നാല്‍ അക്കാര്യങ്ങള്‍ക്ക് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമില്ല എന്നാണ് ആദ്യഘട്ട അന്വേഷണത്തിലെ നിഗമനം.
പാലക്കാട് എന്ത് നിക്ഷേപം
ഈ ആശുപത്രി ഉടമയുമായി വിഷ്ണുവിനും പ്രകാശ്ന്‍ തമ്പിക്കും അടുത്ത ബന്ധമുണ്ട്. ഇവര്‍ക്ക് വിദേശത്ത് പല ബിസ്സിനസ്സുകള്‍ ഉളളതായും ഇതുമായി ബന്ധപ്പെട്ട് വിഷ്ണു സ്ഥിരമായി വിദേശ യാത്ര ചെയ്യാറുളളതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പാലക്കാട് ബാലഭാസ്‌കറിന് എന്ത് നിക്ഷേപമാണുളളത് എന്നത് അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
വൻ തുക കടം നൽകി
ആശുപത്രി ഉടമയ്ക്ക് വലിയൊരു തുക ബാലഭാസ്‌കര്‍ നല്‍കിയിരുന്നുവെന്നും അത് പിന്നീട് തിരിച്ച് ചോദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. കാറപകടം ഉണ്ടാകുന്നത് ആ സമയത്താണ്. മാത്രമല്ല അപകടത്തിന് ശേഷം കാറിന് മുന്‍വശത്തെ രക്തപ്പാടുകള്‍ ആരോ തുടച്ച് മാറ്റിയതായി ദൃക്‌സാക്ഷികളിലൊരാള്‍ ബന്ധുക്കളോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
മരണശേഷം വിവരമേ ഇല്ല
തിരുവനന്തപുരത്തെ അപകട സ്ഥലത്തേക്ക് വിവരമറിഞ്ഞ് ആദ്യം എത്തിയ വ്യക്തി പ്രകാശന്‍ തമ്പിയാണ് എന്നും സൂചനയുണ്ട്. എന്നാല്‍ അതിന് ശേഷം ഇയാളും വിഷ്ണുവും ബാലഭാസ്‌കറിന്റെ വീട്ടുകാരില്‍ നിന്ന് ഒഴിഞ്ഞ് മാറി നില്‍ക്കുകയായിരുന്നു. മരണശേഷം വീട്ടില്‍ വരികയോ ഫോണ്‍ പോലും വിളിക്കുകയോ ഉണ്ടായിട്ടില്ലെന്ന് അച്ഛൻ ഉണ്ണി പറയുന്നു.
തുടരെ ഫോൺ കോളുകൾ
അപകടം നടക്കുന്നതിന് തൊട്ട് മുന്‍പ് ബാലഭാസ്‌കറിന് വന്ന ഫോണ്‍കോളുകളെ കുറിച്ചും സംശയം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എവിടെയെത്തി എന്ന് അന്വേഷിച്ച് ബാലഭാസ്‌കറിന് പല തവണ ഫോണ്‍കോളുകള്‍ വന്നതായി അച്ഛന്‍ ഉണ്ണി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബാലഭാസ്‌കറിന്റെ നാല് ഫോണുകളിലേയും വിവരങ്ങള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ഡ്രൈവർ അർജുനെ അടക്കം വീണ്ടും ചോദ്യം ചെയ്യും.
നടുക്കുന്ന ആ ഓർമ്മ
സെപ്റ്റംബര്‍ 28ന് പുലര്‍ച്ചെ തൃശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങി വരികെയാണ് തിരുവനന്തപുരത്ത് വെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വനി അപകടം നടന്ന ദിവസം തന്നെ മരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ മരണത്തിന് കീഴടങ്ങിയത്.
വിശദമായ അന്വേഷണം വീണ്ടും
തൃശൂരില്‍ രാത്രി താമസിക്കാന്‍ മുറി ബുക്ക് ചെയ്തിരുന്നിട്ടും അന്ന് രാത്രി തന്നെ കുഞ്ഞുമായി യാത്ര ചെയ്യാന്‍ ബാലഭാസ്‌കര്‍ തയ്യാറായത് എന്തിനെന്ന ചോദ്യം കുടുംബം ചോദിക്കുന്നു. മാത്രമല്ല കാര്‍ ഓടിച്ചത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും പറഞ്ഞ വ്യത്യസ്ത മൊഴികളും സംശയത്തിന് ഇടയാക്കിയിരുന്നു. പുതിയ സാഹചര്യത്തിൽ സ്വർണക്കടത്ത് അന്വേഷണ സംഘത്തിൽ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടിയിട്ടുണ്ട്.
കടുത്ത നിരാശയില്‍ നിന്ന് സട കുടഞ്ഞെണീറ്റ് രാഹുല്‍ ഗാന്ധി! ബിജെപിക്കെതിരെ 52 എംപിമാര്‍ തന്നെ ധാരാളം!
രാഹുൽ ഗാന്ധിക്ക് കൈ കൊടുത്ത് പിണറായി! വയനാട് എംപിക്ക് മറുപടി, എല്ലാം ശരിയാക്കും!