ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത: സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പിതാവ് പരാതി നൽകി
Recommended Video
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്കറിന്റെ മരണമുണ്ടാക്കിയ ഞെട്ടലിൽ നിന്നും ഇനിയും മോചിതരായിട്ടില്ല അദ്ദേഹത്തിന്റെ ആരാധകർ. അപകടത്തിൽ ബാലഭാസ്കറും രണ്ടു വയസുകാരി മകളും യാത്രയായപ്പോൾ ഭാര്യ ലക്ഷ്മി തനിച്ചായി. ലക്ഷ്മിയുടേയും അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുന്റെയും മൊഴികളിൽ തമ്മിൽ ചില വൈരുദ്ധ്യങ്ങളുണ്ടായിരുന്നു.
ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ചില ദുരൂഹതകളുണ്ടെന്ന തരത്തിൽ വാർത്തകളും ഇതിന് പിന്നാലെ പരന്നു. ബാലഭാസ്കറിന്റെ മരണത്തിൽ സമഗ്രാന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവ് സികെ ഉണ്ണി. മകന്റെ മരണത്തിൽ ദുരുഹതയുണ്ടെന്നാണ് പിതാവിന്റെ പരാതി.
ആരാധകരെ കണ്ണീരിലാഴ്ത്തിയ മരണം
ഇക്കഴിഞ്ഞ സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെടുന്നത്. തൃശൂരിലെ വടക്കുനാഥ ക്ഷേത്രത്തിൽ നിന്നും മടങ്ങി വരും വഴി തിരുവനനന്തപുരം പള്ളിപ്പുറത്ത് വെച്ചായിരുന്നു അപകടമുണ്ടാകുന്നത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചായിരുന്നു അപകടം.
തേജസ്വിനി ബാലയുടെ വിയോഗം
പതിനാറു വർഷം ബാലഭാസ്കറും ലക്ഷ്മിയും കാത്തിരുന്ന് കിട്ടിയ കൺമണിയായിരുന്നു തേജസ്വിനി ബാല. അപകടത്തിൽ ഗുരുതര പരുക്കേറ്റ തേജസ്വിനി അൽപ്പസമയത്തിനകം തന്നെ മരണപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ബാക്കി മൂന്ന് പേരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാലഭാസ്കറും യാത്രയായി
നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കർ ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു. ചികിത്സകളും പ്രാർത്ഥനകളും വിഫലമാക്കി ഒക്ടോബർ രണ്ടാം തീയതി തേജസ്വനിയ്ക്കൊപ്പം ബാലഭാസ്കറും യാത്രയായി. അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ലക്ഷ്മിക്ക് ഇരുവരെയും അവസാനമായി ഒരുനോക്ക് കാണാൻ പോലും സാധിച്ചിരുന്നില്ല.
ഡ്രൈവർ ഉറങ്ങിപ്പോയത് കാരണം
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുനും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. അപകട സമയത്ത് ആരാണ് വാഹനമോടിച്ചതെന്ന കാര്യത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ ഹൈവേ പോലീസിനും വ്യക്തത ഉണ്ടായിരുന്നില്ല. എന്നാൽ താനല്ല ബാലഭാസ്കർ തന്നെയാണ് അപകടസമയത്ത് കാറോടിച്ചിരുന്നതെന്ന് അർജുൻ പോലീസിന് മൊഴി നൽകുകയായിരുന്നു.
കൊല്ലത്ത് വെച്ച്
വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങും വഴി വാഹനം ഓടിച്ചത് താനായിരുന്നു. ബാലഭാസ്കർ പിൻസീറ്റിലിരുന്ന് ഉറങ്ങി. കൊല്ലത്ത് വാഹനം നിർത്തി വിശ്രമിച്ചു. ജ്യൂസ് കുടിച്ച് തിരിച്ചിറങ്ങും വഴി ഇനി താൻ വാഹനമോടിക്കാമെന്ന് പറഞ്ഞ് ബാലഭാസ്കർ ഡ്രൈവിംഗ് സീറ്റിലേക്ക് പോവുകയായിരുന്നു. മുൻവശത്തെ ഇടതു സീറ്റിൽ ലക്ഷ്മിയും തേജസ്വിനിയും ഇരുന്നു. അപകടസമയത്ത് താൻ പിൻസീറ്റിലിരുന്ന് ഉറങ്ങുകകായിരുന്നുവെന്നാണ് അർജുൻ പറയുന്നത്.
ലക്ഷ്മി പറഞ്ഞത്
അർജുന്റെ മൊഴികളിൽ നിന്നും വിരുദ്ധമായിരുന്നു ലക്ഷ്മിയുടെ മൊഴി. അപകടസമയത്ത് ബാലഭാസ്കർ പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്നു. ദീർഘദൂര യാത്രകളിലും രാത്രി യാത്രകളിലും ബാലഭാസ്കർ വണ്ടി ഓടിക്കാറില്ലെന്നും ലക്ഷ്മി വ്യക്തമാക്കി. ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യം നിലവിലെ അന്വേഷണസംഘം വിശദമായി പരിശോധിച്ച് വരികയായിരുന്നു.
ദുരൂഹതയുണ്ട്
ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പിതാവ് ഉണ്ണി ആരോപിക്കുന്നത്. മൊഴികളിലെ വൈരുദ്ധ്യം ഉൾപ്പെടെ പ്രത്യേക അന്വേഷണസംഘത്തെകൊണ്ട് അന്വേഷിപ്പിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.
മഞ്ചേശ്വരത്ത് താൻ ജയിക്കുമോയെന്ന് മുഖ്യമന്ത്രിക്ക് ഭയം; കള്ളക്കേസുകളെ നേരിടുമെന്ന് സുരേന്ദ്രൻ
എംഎല്‍എ റഹീമിന്റെ മകനും മരുമകനും സൗദിയില്‍ അറസ്റ്റില്‍.. അറസ്റ്റിലായത് ഹവാല പണമിടപാടില്‍