ബാലഭാസ്കറിനെ കാറിന്റെ പിൻസീറ്റിൽ കണ്ടു, കൊല്ലത്ത് വെച്ച് അർജുൻ ജ്യൂസ് വാങ്ങിക്കൊടുത്തു, പുതിയ മൊഴി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകള്‍ തേജസ്വിനി ബാലയുടേയും മരണവുമായി ബന്ധപ്പെട്ട ദുരൂഹത ഒഴിയുന്നില്ല. അപകടം നടന്ന ദിവസം ബാലഭാസ്കറിനൊപ്പമുണ്ടായിരുന്ന ഡ്രൈവറും സുഹൃത്തുമായ അര്‍ജുന്റെ മൊഴിയും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയും രണ്ടാണ് എന്നതാണ് പോലീസിനെ കുഴപ്പിക്കുന്നത്.
അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ആരാണ് എന്ന ചോദ്യത്തിനാണ് വ്യക്തമായ ഉത്തരമില്ലാത്തത്. ബാലഭാസ്കറായിരുന്നു കാര്‍ ഓടിച്ചത് എന്ന് അഞ്ച് പേര് കഴിഞ്ഞ ദിവസം പോലീസിന് മൊഴി നല്‍കിയിരുന്നു. അതോടെ ആശങ്കയൊഴിഞ്ഞു എന്ന് കരുതാനാവില്ല. പോലീസിനെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നതാണ് മറ്റൊരു സാക്ഷിയുടെ പുതിയ മൊഴി.
ദുരൂഹതയൊഴിയാതെ മരണം
താനല്ല ബാലഭാസ്കറാണ് അപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് എന്നാണ് ഡ്രൈവര്‍ അര്ജുന് പോലീസിന് നല്കിയ മൊഴി. തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ തൊഴുത് മടങ്ങി തിരുവനന്തപുരത്തേക്ക് വരുന്ന വഴി കൊല്ലത്ത് വാഹനം നിര്‍ത്തിയിരുന്നു. അവിടെ ഒരു കടയില്‍ നിന്ന് ജ്യൂസ് കുടിച്ച ശേഷം താന്‍ പിന്‍സീറ്റിലേക്ക് മാറിയെന്നും ബാലഭാസ്കര്‍ വാഹനമോടിച്ചു എന്നുമാണ് അര്ജുന് പറയുന്നത്.
വിരുദ്ധ മൊഴികൾ
എന്നാല്‍ ലക്ഷ്മിയുടെ മൊഴി ഇതിന് വിരുദ്ധമാണ്. തിരുവനന്തപുരത്ത് എത്തും വരെ അര്ജുന് തന്നെയാണ് കാര്‍ ഓടിച്ചത് എന്നാണ് ലക്ഷ്മിയുടെ മൊഴി. ഈ മൊഴിയില്‍ ലക്ഷ്മി ഉറച്ച് നില്ക്കുന്നു. ഇതോടെയാണ് അപകടം നടന്ന സ്ഥലത്തെ ആളുകളില്‍ നിന്നും രക്ഷാ പ്രവര്‍ത്തനം നടത്തിയ ആളുകളില്‍ നിന്നും അന്വേഷണ സംഘം വിശദമായി മൊഴിയെടുത്തത്.
ബാലു പിൻസീറ്റിൽ
അപകടം നടന്ന ശേഷം സ്ഥലത്ത് എത്തിയ അഞ്ച് പേര് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത് ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നത് ബാലഭാസ്കര്‍ ആണെന്നാണ്. എന്നാല്‍ കൊല്ലം ചവറ സ്വദേശിയായ ഒരാള്‍ പോലീസിനെ സമീപിച്ച് നടത്തിയ വെളിപ്പെടുത്തല്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. ബാലഭാസ്കറിന്റെ വാഹനം കൊല്ലത്ത് വെച്ച് കണ്ടുവെന്നും ആ സമയം ബാലഭാസ്കര്‍ കാറിന്റെ പിന്‍സീറ്റില്‍ കിടക്കുകയായിരുന്നു എന്നുമാണ് മൊഴി.
കൊല്ലത്തിറങ്ങി ജ്യൂസ് കുടിച്ചു
ഡ്രൈവര്‍ ജ്യൂസ് വാങ്ങി ബാലഭാസ്കറിന് നല്‍കുന്നത് കണ്ടുവെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊല്ലത്ത് വെച്ച് ബാലഭാസ്കറും അര്‍ജുനും വാഹനത്തിന് പുറത്തിറങ്ങി ജ്യൂസ് കുടിച്ചതായി ലക്ഷ്മിയും മൊഴി നല്‍കിയിട്ടുണ്ട്. കാറിന്റെ മുന്‍സീറ്റിലായിരുന്നു ലക്ഷ്മിയും മകളും ഇരുന്നിരുന്നത്. കാറിന്റെ ഗ്ലാസ് തകര്‍ത്താണ് ഡ്രൈവര്‍ സീറ്റില്‍ നിന്ന് ബാലഭാസ്കറിനെ പുറത്തേക്ക് എടുത്തതെന്ന് സമീപവാസികള്‍ പറയുന്നു.
ബാലു സംസാരിച്ചു
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി ആംബുലന്‍സിലേക്ക് കയറ്റും മുന്‍പ് ബാലഭാസ്കര്‍ സംസാരിച്ചിരുന്നതായി പ്രധാനസാക്ഷികളില്‍ ഒരാളായ പ്രവീണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രവീണ്‍ സംഭവദിവസം പുലര്‍ച്ച് വിമാനത്താവളത്തിലേക്ക് പോകുന്ന വഴിക്കാണ് അപകടം കണ്ടത്. ബാലുവിനെ പുറത്തേക്ക് എടുത്തത് മുന്‍സീറ്റില്‍ നിന്നാണെന്ന് പ്രവീണും പറയുന്നു.
വീണ്ടും മൊഴിയെടുക്കും
ആംബുലന്‍സിലേക്ക് കയറ്റും മുന്‍പ് എല്ലാവരും സുരക്ഷിതരല്ലേ എന്ന് ബാലഭാസ്കര്‍ ചോദിച്ചിരുന്നു എന്നും പ്രവീണ്‍ വെളിപ്പെടുത്തുകയുണ്ടായി. ഡ്രൈവറായ അര്‍ജുനെ പുറത്തേക്ക് എടുത്തത് കാറിന്റെ പിന്‍സീറ്റില്‍ നിന്നാണെന്നും പ്രവീണ്‍ പറയുന്നു. സാക്ഷിമൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം പോലീസ് ലക്ഷ്മിയുടേയും അര്‍ജുന്റെയും മൊഴി വീണ്ടും രേഖപ്പെടുത്തും.
സിസിടിവികൾ പരിശോധിക്കും
അപകടത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ് ഇത്തരത്തില്‍ വിരുദ്ധമായ സാക്ഷി മൊഴികള്‍. ആരാണ് കാര്‍ ഓടിച്ചിരുന്നത് എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ അപകട സ്ഥലത്തുണ്ടായിരുന്ന കൂടുതല്‍ പേരില്‍ നിന്നും മൊഴിയെടുക്കാനാണ് പോലീസ് നീക്കം. ബാലഭാസ്കറിന്റെ വാഹനത്തിന് എതിരെ വന്ന കെഎസ്ആര്‍ടിസി ബസ്സിലെ ഡ്രൈവര്‍ അടക്കമുളളവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും. അപകടം നടന്ന വാഹനം ഫോറന്‍സിക് സംഘം പരിശോധിച്ചു.
ഫോറൻസിക് പരിശോധന
ശാസ്ത്രീയ പരിശോധനകള്‍ വഴി മൊഴികളിലെ വൈരുദ്ധ്യവും ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹതകളും നീക്കാനാവും എന്ന് തന്നെയാണ് പോലീസ് കരുതുന്നത്. ബാലഭാസ്കറിന്റെ ദേഹത്തുണ്ടായിരുന്ന പരിക്കുകളും അപകടം നടന്ന രീതിയും വിശകലനം ചെയ്ത് ഫോറന്‍സിക് സംഘം അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് നല്‍കും. ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി നൽകിയ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.
സാമ്പത്തിക ഇടപാടുകൾ
പാലക്കാട്ടുളള ആയുര്‍വേദ ആശുപത്രി ഉടമയുമായി ബാലഭാസ്കറിന് വന്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നും മരണവുമായി ഈ ഇടപാടുകള്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം എന്നുമാണ് കുടുംബം ആവശ്യപ്പെട്ടത്. ആരോപണവിധേയനായ ഡോക്ടറിൽ നിന്നും ബാലഭാസ്കറിന്റെ അച്ഛൻ അടക്കമുളളവരിൽ നിന്നും പോലീസ് മൊഴിയെടുക്കും.
പീഡന പരാതിയിന്മേൽ പികെ ശശി പുറത്ത്, ഷൊർണൂർ എംഎൽഎയെ സിപിഎം 6 മാസത്തേക്ക് പുറത്താക്കി