വയലിനിൽ വിസ്മയം തീർത്ത തന്റെ കലാലയത്തിൽ ചലനമറ്റ് ബാലഭാസ്കർ; വിയോഗം ഉൾക്കൊള്ളാനാകാതെ ഉറ്റവർ...
തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മൃതദേഹം ബുധനാഴ്ച സംസ്കരിക്കും. തൈക്കാട് ശാന്തി കവാടത്തിലാണ് അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കുന്നത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പുലർച്ചെ ഒരു മണിയോടെയാണ് ബാലഭാസ്കറിന്റെ അന്ത്യം സംഭവിച്ചത്.
അപകടത്തിൽ പരുക്കേറ്റ ഭാര്യ ലക്ഷ്മി ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ആശുപത്രി പരിസരത്ത് തടിച്ച് കൂടിയിരിക്കുന്നത്. സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടത്.
കോളേജിൽ
ബാലഭാസ്കറിന്റെ ജീവിതത്തിലെ നിർണായക നിമിഷങ്ങൾക്ക് സാക്ഷിയായ യൂണിവേഴ്സിറ്റി കോളേജിലാണ് ബാലഭാസ്കറിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചത്. ബാലഭാസ്കർ തന്റെ സംഗീത ജീവിതത്തിൽ ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയതും പ്രണയിനിയെ കൈപിടിച്ചതുമെല്ലാം ഈ കലാലയത്തിന്റെ ഇടവഴികളിലാണ്. സുഹൃത്തുക്കളുടെ അഭ്യർത്ഥന പ്രകാരമാണ് അദ്ദേഹത്തിന്റെ മൃതദേഹം യൂണിവേഴ്സിറ്റി കോളേജിൽ പൊതുദർശനത്തിന് വയ്ക്കുന്നത്.
സംസ്കാരം
ബാലഭാസ്കറിന്റെ സംസ്കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അറിയിച്ചു. തൈക്കാട് ശാന്തി കവാടത്തിലാണ് അദ്ദേഹത്തിന് അന്ത്യ വിശ്രമം ഒരുക്കുന്നത്. വയലിനിൽ മായാജാലം സൃഷ്ടിച്ച ബാലഭാസ്കറിന്റെ മരണം അവിശ്വസനീയമാണെന്ന് മന്ത്രി പ്രതികരിച്ചു.
മകൾക്ക് പിന്നാലെ
അപകടത്തിൽ ബാലഭാസ്കറുടെ മകൾ രണ്ടുവയസുകാരി തേജസ്വിനി മരിച്ചിരുന്നു. ബാലഭാസ്കറും ഭാര്യയും ഡ്രൈവറും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബാലഭാസ്കറിന്റെ നിലയിൽ പുരോഗതിയുണ്ടെന്നും അദ്ദേഹത്തിന് ബോധം തെളിഞ്ഞെന്നുമുള്ള ആശ്വാസകരമായ വാർത്തകൾക്ക് പിന്നാലെയാണ് ആരാധകരേയും ഉറ്റവരേയും ദുഖത്തിലാഴ്ത്തി ബാലഭാസ്കറിന്റെ മരണ വാർത്ത എത്തുന്നത്.
കുഞ്ഞിന്റെ മരണം അറിയാതെ
16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബാലഭാസ്കറിനും ലക്ഷ്മിക്കും ലഭിച്ച കൺമണിയാണ് തേജസ്വിനി. മകളുടെ പേരിലുള്ള വഴിപാടുകൾ നടത്താനായി തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങും വഴിയാണ് അപ്രതീക്ഷിതമായി അപകടം അച്ഛന്റെയും മകളുടെയും ജീവൻ തട്ടിയെടുത്തത്. കുഞ്ഞ് തേജസ്വിനിയുടെ മരണം അറിയാതെയാണ് ബാലഭാസ്കറും മകൾക്കരികിലേക്ക് യാത്രയായത്.
ഹൃദയാഘാതം
ബാലഭാസ്കറിന്റെ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. എയിംസിൽ നിന്നും വിദഗ്ധ ഡോക്ടർമാരെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നതിനെടയാണ് മരണം എത്തിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു പുലർച്ചെ അദ്ദേഹത്തിൻറെ മരണം സംഭവിച്ചത്.
ലക്ഷ്മി
കോളേജ് പഠനകാലത്ത് കൈപിടിച്ച പ്രണയിനിയെ 22ാം വയസിലാണ് ബാലഭാസ്കർ ജീവിതത്തിലേക്ക് കൂട്ടുന്നത്. വീട്ടുകാരുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു വിവാഹം. എംഎ സംസ്കൃതം വിദ്യാർത്ഥിയായിരുന്നു ബാലഭാസ്കർ ലക്ഷ്മി അതേ കോളേജിൽ എംഎ ഹിന്ദിക്കും പഠിക്കുകയായിരുന്നു. അവസാനമായി ഒരു നോക്കുപോലും കാണാനാകാതെയാണ് തേജസ്വിനിയുടെ മൃതദേഹം സംസ്കരിച്ചത്. കുഞ്ഞിന് പിന്നാലെ പ്രിയതമനും യാത്രയായപ്പോൾ തനിച്ചായ്ത് ലക്ഷ്മിയാണ്.
മൂന്നാം വയസിൽ
മൂന്നാം വയസ് മുതൽ വയലിൻ അഭ്യസിച്ച് തുടങ്ങിയതാണ് ബാലഭാസ്കർ. അമ്മാവൻ ബി. ശശികുമാറിന്റെ ശിക്ഷണത്തിലായിരുന്നു പഠനം. പന്ത്രണ്ടാം വയസിലാണ് ബാലഭാസ്കർ ആദ്യമായി സ്റ്റേജിൽ വയലിനുമായി എത്തുന്നത്. അഞ്ച് വർഷം തുടർച്ചയായി കേരളാ യൂണിവേഴ്സിറ്റിയിൽ വയലിൻ ഒന്നം സ്ഥാനം ബാലഭാസ്കറിനായിരുന്നു. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയതും ഇന്തോ- വെസ്റ്റേൺ ഫ്യൂഷൻ അവതരിപ്പിക്കുന്നതും ഈ സംഗീത പ്രതിഭയാണ്.
സംഗീത സംവിധായകൻ
17ാം വയസിൽ മംഗല്യപ്പല്ലക്ക് എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചായിരുന്നു ബാലഭാസ്കറിന്റെ തുടക്കം. പാഞ്ചജന്യം, മോക്ഷം, കണ്ണാടിക്കടവത്ത് എന്നീ ചിത്രങ്ങൾക്കും നിരവധി ആൽബങ്ങൾക്കും ബാലഭാസ്കർ സംഗീതം നൽകിയിട്ടുണ്ട്.
ഒരു അച്ഛന്റെ ഉത്കണ്ഠയോടെ പിന്നാലെ ബാലു ഓടിയെത്തി.. "മകളാണ്, പേര് തേജസ്വിനി".. കുറിപ്പ്
വിദ്യാര്ത്ഥിയായിരിക്കെ പ്രണയവിവാഹം; ഒടുവില് പ്രിയതമനും മകളും യാത്രയപ്പോള് തനിച്ചായത് ലക്ഷ്മി