അഞ്ചാംനാള്‍ ബാലഭാസ്‌കറിന് ബോധം തിരിച്ചുകിട്ടി; രക്തസമ്മര്‍ദ്ദം കുറഞ്ഞു, പ്രതീക്ഷയോടെ ഉറ്റവര്‍
കാറപടകത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ആറുദിവസമായി ചികിത്സയില്‍ കഴിയുകയാണ് പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍. കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി അപകട ദിവസം തന്നെ മരണപ്പെട്ടിരുന്നു.
ഗുരുതര പരിക്കുകളോടെയാണ് ബാലഭാസ്‌കറിനേയും ഭാര്യലക്ഷ്മിയേയും ഡ്രൈവര്‍ അര്‍ജ്ജുനനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റു രണ്ടുപേരുടേയും ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതി രേഖപ്പെടുത്തിയപ്പോഴും ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തന്നെ തുടര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ബോധം തിരിച്ചു കിട്ടിയത് വലിയ പ്രതീക്ഷയോടെയാണ് ഉറ്റവര്‍ കാണുന്നത്. ബാലഭാസ്‌കറിന്റെ ആരോഗ്യസ്ഥിതിയേക്കുറിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ..

കാര്യമായ പുരോഗതി
ബാലഭാസ്‌കറിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിന് ബോധം തിരിച്ചു കിട്ടി എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട പുരോഗതി. രക്തസമ്മര്‍ദവും സാധാരണനിലയിലേക്ക് എത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നല്‍കിയിരുന്ന സഹായ ഉപകരണം മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അറിയിച്ചത്
വെന്‍റിലേറ്ററില്‍ തുടരുകയാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ജീവന്‍രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെങ്കിലും ഇവയുടെ തോത് കുറച്ചുകൊണ്ട് വരികയാണെന്ന് ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഓര്‍മ്മ തിരിച്ചു കിട്ടിയത്
ഓര്‍മ്മ തിരിച്ചു കിട്ടിയതും രക്തസമ്മര്‍ദ്ദം കുറഞ്ഞതും മുന്‍നിര്‍ത്തി കാലില്‍ നടത്തേണ്ട ശസ്ത്രക്രിയ ശനിയാഴ്ച്ച നടത്തി. ബാലഭാസ്‌കറിന്റെ കഴുത്തിനും സുഷുമ്നാനാഡിക്കും ശ്വാസകാശോത്തിനും തകരാറുണ്ട്. കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു.

ജീവന്‍ രക്ഷാ സംവിധാനങ്ങള്‍
അടുത്ത ദിവസങ്ങളില്‍ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി ഉണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വാസോച്ഛ്വാസത്തിനും മറ്റും നല്‍കിയിരിക്കുന്ന ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്.

ലക്ഷ്മിയുടെ ആരോഗ്യ നിലയും
ഭാര്യ ലക്ഷ്മിയുടെ ആരോഗ്യ നിലയും മെച്ചപ്പെട്ട് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ബാലഭാസ്‌കറിന്റെയും ഭാര്യയുടേയും ചികിത്സയക്കായി ദില്ലി എയിംസില്‍ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) നിന്നും ഡോക്ടര്‍മാരെ എത്തിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ആരോഗ്യ മന്ത്രി
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും എയിംസിനും സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകും.

ഇനി നടത്തേണ്ടത്
ബാലഭാസ്‌കറിന്റെ സുഷുമ്‌നാ നാഡിക്കുണ്ടായ ക്ഷതം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ ഇനി നടത്തേണ്ടതുണ്ട്. എന്നാല്‍ തുടര്‍ ശസ്ത്രക്രിയ നടത്താനുള്ള അവസ്ഥയില്‍ ബാലഭാസ്‌കറിന്റെ ആരോഗ്യം എത്തിയിട്ടില്ല. തലച്ചോറിന്റെ മുന്‍ഭാഗത്തെ ചതവിന് മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മതിയെന്നാണ് നിഗമനം.

അപകടം
മകളുടെ വഴിപാടിനായി തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെടത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചായിരുന്നു വാഹനം അപകടത്തില്‍ പെട്ടത്.

പാതി വഴിയില്‍ വെച്ച്
അപകട സമയത്ത് കാറിന്റെ മുന്‍സീറ്റില്‍ ബാലഭാസ്‌കറിന്റെ മടിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു മകള്‍ തേജസ്വി. കാറിന്റെ ചില്ല് പൊളിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ഹൈവേ പോലീസിന്റെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പാതി വഴിയില്‍ വെച്ച് തന്നെ കുഞ്ഞ് മരിച്ചിരുന്നു.

മരണവിവരം അറിയിക്കേണ്ടതില്ല
തേജസ്വിനിയുടെ മൃതദേഹം ലക്ഷ്മിയെ കാണിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ലക്ഷ്മിയേയും കുഞ്ഞിന്റെ മൃതദേഹം കാണിച്ചിരുന്നില്ല.
ചികിത്സയെ ബാധിക്കുമെന്നതിനാല്‍ ബാലഭാസ്‌കറിനേയും ലക്ഷ്മിയേയും കുഞ്ഞിന്റെ മരണവിവരം അറിയിക്കേണ്ടതില്ല എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം ബന്ധുക്കള്‍ മൃതദേഹം സംസ്‌ക്കരിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച് ബോധം തെളിഞ്ഞപ്പോള്‍ ഡോക്ടര്‍മാരോട് ലക്ഷമി മകളെക്കുറിച്ച് അന്വേഷിച്ചിരുന്നു












Click it and Unblock the Notifications