പ്രതീക്ഷകള്‍ വിഫലമായി; മകള്‍ക്ക് പിന്നാലെ വയലിനിസ്റ്റ് ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങി
കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍(40) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെ ഒരുമണിയോടെയാണ് മരണം സംഭവിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. തിരുമല സ്വദേശി ചന്ദ്രന്‍ ആണ് അച്ഛന്‍. അമ്മ ശാന്തകുമാരി (റിട്ട. സംസ്‌കൃത അധ്യാപിക, സംഗീത കോളേജ് തിരുവനന്തപുരം. സഹോദരി മീര. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ സംസ്‌കരിക്കും.
ചൊവ്വാഴ്ച്ച പുലര്‍ച്ചെ
മകളുടെ വഴിപാടിനായി തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെടത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചായിരുന്നു വാഹനം അപകടത്തില്‍ പെട്ടത്.
കുഞ്ഞ് നേരത്തെ മരണപ്പെട്ടു
അപകട സമയത്ത് കാറിന്റെ മുന്‍സീറ്റില്‍ ബാലഭാസ്‌കറിന്റെ മടിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു മകള്‍ തേജസ്വി. കാറിന്റെ ചില്ല് പൊളിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ഹൈവേ പോലീസിന്റെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പാതി വഴിയില്‍ വെച്ച് തന്നെ കുഞ്ഞ് മരണപ്പെട്ടു.
ഗുരുതര പരിക്കുകളോടെ
ഗുരുതര പരിക്കുകളോടെയാണ് ബാലഭാസ്‌കറിനേയും ഭാര്യലക്ഷ്മിയേയും ഡ്രൈവര്‍ അര്‍ജ്ജുനനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റു രണ്ടുപേരുടേയും ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതി രേഖപ്പെടുത്തിയപ്പോഴും ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തന്നെ തുടര്‍ന്നിരുന്നു
ബോധം തിരിച്ചു കിട്ടിയത്
എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ബോധം തിരിച്ചു കിട്ടിയത് വലിയ പ്രതീക്ഷയോടെയായിരുന്നു സുഹൃത്തുക്കളും ബന്ധുക്കളും കണ്ടത്. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിന് ബോധം തിരിച്ചു കിട്ടി എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട പുരോഗതിയായിരുന്നു.
കഴിഞ്ഞ ദിവസം അറിയിച്ചത്
രക്തസമ്മര്‍ദം സാധാരണനിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നല്‍കിയിരുന്ന സഹായ ഉപകരണം മാറ്റുകയും ചെയ്തു. വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ജീവന്‍രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെങ്കിലും ഇവയുടെ തോത് കുറച്ചുകൊണ്ട് വരികയാണെന്ന് ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ശസ്ത്രക്രിയ
ഓര്‍മ്മ തിരിച്ചു കിട്ടിയതും രക്തസമ്മര്‍ദ്ദം കുറഞ്ഞതും മുന്‍നിര്‍ത്തി കാലില്‍ നടത്തേണ്ട ശസ്ത്രക്രിയ ശനിയാഴ്ച്ച നടത്തി. ബാലഭാസ്‌കറിന്റെ കഴുത്തിനും സുഷുമ്‌നാനാഡിക്കും ശ്വാസകാശോത്തിനും തകരാറുണ്ടായിരുന്നു. കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമുണ്ടായതിനെ തുടര്‍ന്നുള്ള ശസ്ത്രക്രിയയും കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി
അടുത്ത ദിവസങ്ങളില്‍ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി ഉണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള ഉപകരണം മാറ്റിയെങ്കിലും ശ്വാസോച്ഛ്വാസത്തിനും മറ്റും നല്‍കിയിരിക്കുന്ന ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ തുടര്‍ന്നിരുന്നു.
എയിംസില്‍ നിന്ന്
ബാലഭാസ്‌കറിന്റെയും ഭാര്യയുടേയും ചികിത്സയക്കായി ദില്ലി എയിംസില്‍ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) നിന്നും ഡോക്ടര്‍മാരെ എത്തിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചു വരികയായിരുന്നു.
ആരോഗ്യ മന്ത്രിയുമായി
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും എയിംസിനും സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതിന് മുമ്പേ ബാലഭാസ്‌കര്‍ യാത്രയാവുകയായിരുന്നു.
തരൂരും
തിരുവനന്തപുരത്ത് നിന്നുള്ള കോണ്‍ഗ്രസ് എംപി ശശി തരൂരും ബാലഭാസ്‌കറിന് വേണ്ടി ഇടപെടുന്നുണ്ട്. കേന്ദ്ര മന്ത്രിയോട് സംസാരിച്ചു ബാലഭാസ്‌കറിനും ലക്ഷ്മിക്കും വേണ്ടി എയിംസില്‍ നിന്ന് ന്യൂറോ സര്‍ജനെ എത്തിക്കാന്‍ താന്‍ ശ്രമം നടത്തുന്നുണ്ട് എന്ന് ശശി തരൂര്‍ എംപി ഞായറാഴ്ച്ച ട്വീറ്റ് ചെയ്തിരുന്നു.
പ്രതീക്ഷകള്‍ വിഫലമായി
ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി കൈവരിച്ചതും എയിംസില്‍ നിന്നടക്കമുള്ള സംഘം എത്താനിരിക്കുന്നതിനാലും ബാലഭാസ്‌കര്‍ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് തന്നെയായിരുന്നു ആശുപത്രിക്ക് മുന്നില്‍ കൂട്ടം കൂടി നിന്നിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും ഉറച്ചു വിശ്വസിച്ചിരുന്നത്. എന്നാല്‍ സകല പ്രതീക്ഷകളും വിഫലമാക്കിക്കൊണ്ട് ബാലഭാസ്‌കര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.