തേജസ്വി 16 വർഷം കാത്തിരുന്ന് കിട്ടിയ കൺമണി; മകളുടെ വിയോഗം അറിയാതെ ലക്ഷ്മിയും ബാലഭാസ്കറും
തിരുവനന്തപുരം: മരണം രംഗബോധമില്ലാത്ത കോമാളിയാണെന്നാണ് പറയാറ്. ഒരൊറ്റ നിമിഷം കൊണ്ട് മരണം തട്ടിയെടുത്തത് ഒരായുസിന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയുമാണ്. കാത്തിരുന്നുണ്ടായ കൺമണിയെ തലോലിച്ച് കൊതിതീരും മുൻപെ വിധി തട്ടിയെടുത്തു.
16 വർഷം നീണ്ട കാത്തിരിപ്പിന്റെയും പ്രാർത്ഥനകളുടെയും ഫലമാണ് ബാലഭാസ്കറിനും ലക്ഷ്മിക്കും നഷ്ടമായത്. കുഞ്ഞ് തേജസ്വി മരിച്ചതറിഞ്ഞിട്ടില്ല ഈ അച്ഛനും അമ്മയും ഇതുവരെ
വിവാഹം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലത്താണ് ബാലഭാസ്കറും ലക്ഷ്മിയും പ്രണയത്തിലാകുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടമായ പ്രണയിനിയെ ജീവിതത്തിൽ ഒപ്പം കൂട്ടി. വീട്ടുകാരുടെ എതിർപ്പുകളെ മറികടന്നായിരുന്നു ഇരുവരുടെയും വിവാഹം. അതും ചെറിയ പ്രായത്തിൽ തന്നെ.
കാത്തിരിപ്പ്
നീണ്ട പതിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബാലഭാസ്കറിനും ലക്ഷ്മിക്കും ലഭിച്ച സൗഭാഗ്യമാണ് തേജസ്വി ബാലയെന്ന് കൺമണി. രണ്ട് വർഷത്തിന് ശേഷം വിധി അവളെ തിരികെ വിളിച്ചു. അപകട സമയത്ത് കാറിന്റെ മുൻസീറ്റിൽ അച്ഛൻ മടിയിലിരുന്ന് ഉറങ്ങുകയായിരുന്നു കുഞ്ഞു തേജസ്വി.
വഴിപാട്
കാത്തിരുന്ന കിട്ടിയ കൺമണിക്കായി നേർച്ചകളും വഴിപാടുകളും നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു യാത്ര. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ കുഞ്ഞിന്റെ പേരിൽ വഴിപാടുകളും നേർച്ചകളും നടത്തി മടങ്ങും വഴിയായിരുന്നു അപകടം.
മരണം
കാറിന്റെ ചില്ല് തകർത്താണ് തേജസ്വിയെ പുറത്തെടുക്കുന്നത്. അബോധാവസ്ഥയിലായിരുന്നു കുഞ്ഞ് അപ്പോൾ. ആശുപത്രിയിൽ എത്തും മുൻപ് തന്നെ മരണം സംഭവിച്ചിരിക്കാമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. പുറത്തെടുത്തയുടനെ കുഞ്ഞിനേയും കൊണ്ട് ഹൈവേ പോലീസിന്റെ വാഹനം ആശുപത്രിയിലേക്ക് പായുകയായിരുന്നു.
ഒന്നുമറിയാതെ
മകൾ മരിച്ചതറിയാതെ ആശുപത്രിയിലെ അതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ബാലഭാസ്കറും ലക്ഷ്മിയും. ബോധം തെളിയുമ്പോൾ ഇരുവരെയും തേജസ്വിയുടെ വിയോഗം എങ്ങനെ അറിയിക്കുമെന്നറിയാതെ വിങ്ങുകയാണ് ഇരുവരുടെയും ബന്ധുക്കൾ.
ഗുരുതരം
ലക്ഷ്മിയുടേയും ബാലഭാസ്കറിന്റേയും ഡ്രൈവർ അർജുന്റെയും പരുക്കുകൾ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. നട്ടെല്ലിന് പരുക്കേറ്റ ബാലഭാസ്കറിന് ശസ്ത്രിയ വേണ്ടി വരും. ശരീരത്തിൽ ഒട്ടേറെ ഒടിവുകളുണ്ട്. മൂന്ന് പേർക്കും അരയ്ക്ക് താഴേക്കാണ് പരുക്കേറ്റിരിക്കുന്നത്. ഡ്രൈവർ അർജുന്റെ കാൽ ഒടിഞ്ഞ് തൂങ്ങിയ നിലയിലാണ്.
അപകടം
പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപമാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടത്. മരത്തിൽ ഇടിച്ചായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്.
സുഹൃത്തുക്കളും
അപകടവും തേജസ്വിയുടെ മരണവും ഇരുവരുടെയും സുഹൃത്തക്കളെയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. പലരും തങ്ങളുടെ ദുഖവും ആശ്വാസ വാക്കുകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
സംഗീത വിസ്മയം
മൂന്നാം വയസുമുതൽ സംഗീത ലോകത്തേയ്ക്ക് കടന്നതാണ് ബാലഭാസ്കർ. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകൻ. പതിനേഴാം വയസിലാണ് മംഗല്യപല്ലക്ക് എന്ന ചിത്രത്തിന് വേണ്ടി ബാലഭാസ്കർ സംഗീത സംവിധാനം നിർവഹിച്ചത്. വയലിനിൽ ഫ്യൂഷൻ സംഗീതത്തിന്റെ വിസ്മയങ്ങൾ തീർക്കും ബാലഭാസ്കർ. ബാല ലീല എന്ന പേരിൽ ഒരു ബാൻഡുമുണ്ട് അദ്ദേഹത്തിന്.
ആരെയും തീവ്രവാദിയാക്കുന്ന കാലം; തനിക്കെതിരായ കേസില്‍ നടന്‍ ജോയ് മാത്യു, നിശബ്ദരാക്കാന്‍ ശ്രമം
മൊബൈൽ ഫോൺ വാങ്ങാൻ മോഷണം; കയ്യോടെ പിടികൂടിയ കൂട്ടുകാരന്റെ അമ്മയെ 19കാരൻ കൊലപ്പെടുത്തി