ഭാര്യയെ കൊല്ലാന്‍ പെട്രോളുമായി വിരാജ് കാത്തിരുന്നു
തൃശൂര്‍: ജീതുവിനെ വധിക്കാന്‍ ആലോചിച്ചുറപ്പിച്ച് എത്തിയ ബിരാജ് തന്ത്രപരമായി ആദ്യം ഭാര്യയോടു സുഖവിവരങ്ങള്‍ തിരക്കി. പെട്രോളുമായി ഇയാള്‍ കുറച്ചുസമയം കാത്തിരുന്നുവെന്നാണ് സൂചന. അതേസമയം ജീതു ചെങ്ങാലൂരിലെ വസതിയില്‍ എത്തുമെന്നുറപ്പിക്കുകയും ചെയ്തു. കുറച്ചുനേരം സംസാരിച്ചശേഷം പെട്ടെന്ന് കുപ്പിയില്‍ നിന്നു പെട്രോള്‍ ജീതുവിന്റെ ദേഹത്ത് ഒഴിച്ചു. അപകടം മണത്ത യുവതി ഓടിമാറിയപ്പോള്‍ പുറകെയെത്തി ലൈറ്ററില്‍ നിന്നു തീ പടര്‍ത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
സ്ത്രീ കുഴഞ്ഞുവീണു
സംഭവം ഞെട്ടലോടെയാണ് കണ്ടതെന്ന് ദൃക്‌സാക്ഷിയായ പുതുക്കാട്പഞ്ചായത്ത് അംഗം ഗീത സുകുമാരന്‍ പ്രതികരിച്ചു. കുടുംബശ്രീ അംഗങ്ങളുടെ മുന്നില്‍ ഒരാള്‍ വെന്തുമരിക്കുന്നതു കണ്ടപ്പോള്‍ എല്ലാവരും ശരിക്കും പകച്ചുപോയി. യുവതി വെന്തുരുകുന്നതു കണ്ടപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ കുഴഞ്ഞുവീണു. ഇവരെ താങ്ങിപ്പിടിച്ചതു താനാണ്. അതിനാല്‍ പൊള്ളലേറ്റ ജീതുവിനെ ഓട്ടോയില്‍ കയറ്റാന്‍ സഹായിക്കാനായില്ല.
സംഭവം തടയാന്‍ ആരും ശ്രമിച്ചില്ലെന്നു പരാതി
കുടുംബശ്രീ വായ്പ കുടിശികയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കു വിളിച്ചുവരുത്തിയപ്പോഴാണ് തീ കൊളുത്തല്‍. സംഭവം തടയാന്‍ ആരും ശ്രമിച്ചില്ലെന്നു പരാതിയുണ്ടായിരുന്നു. തീയണയ്ക്കാനോ ജീതുവിനെ ആശുപത്രിയിലെത്തിക്കാനോ അവിടെയുണ്ടായിരുന്ന ഒരാളും സഹായിച്ചില്ലെന്നു ജീതുവിന്റെ പിതാവ് ജനാര്‍ദനന്‍ കുറ്റപ്പെടുത്തിയത് സമൂഹമാധ്യമങ്ങളും ഏറ്റുപിടിച്ചു. കണക്കുകള്‍ നോക്കാന്‍ നേരിട്ടു വരാമെന്നു പറഞ്ഞത് ജീതുവായിരുന്നുവെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വിരാജ് നേരത്തെ ജീതുവിനോടും പിതാവിനോടും സൗമ്യമായാണ് പ്രതികരിച്ചിരുന്നത്. പെട്ടെന്നു ക്രൂരമായി പെരുമാറിയത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല.
ബിരാജിന്റെ കുറിപ്പില്‍ മോശം പരാമര്‍ശങ്ങള്‍
സംഭവം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച ബാഗില്‍ നിന്നു ലഭിച്ച ബിരാജിന്റെ കുറിപ്പില്‍ മോശം പരാമര്‍ശങ്ങളാണുള്ളത്. ജീതു ചതിച്ചെന്നും ജീവിക്കാന്‍ അര്‍ഹതയില്ലെന്നും ബിരാജ് കുറിപ്പില്‍ എഴുതിയതായി പുതുക്കാട് പൊലീസ് പറഞ്ഞു. ജീതു മൂലം വന്‍ സാമ്പത്തിക ബാധ്യതകള്‍ വന്നുവെന്നും ലോകം വിടുകയാണെന്നും കുറിപ്പിലുണ്ട്. കുടുംബത്തോടും അയല്‍ക്കാരോടും വിരാജ് മാപ്പപേക്ഷിക്കുന്നുമുണ്ട്. ആത്മഹത്യാകുറിപ്പോടെ കൊലപാതകം വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് വ്യക്തമായി.
സി.പി.എം. അനുഭാവി
സി.പി.എം. അനുഭാവിയായ ബിരാജിന് കുടുംബശ്രീയുമായി അടുത്ത ബന്ധമുണ്ട്. കുടുംബശ്രീയിലെ ചിലരും വിരാജും ചേര്‍ന്നായിരുന്നു ജീതുവിനേയും അച്ഛനേയും എത്തിച്ചതെന്നാണ് പരാതി. ഒരു മാസം മുമ്പ് ഇരുവരും പൊലീസ് സ്‌റ്റേഷനിലെത്തി പിരിയാമെന്ന തീരുമാനമെടുത്തു. തുടര്‍ നടപടിക്രമങ്ങള്‍ക്കിടെയാണ് കൊലപാതകം.
കുടുംബശ്രീ അംഗങ്ങള്‍ സഹായിക്കാന്‍ എത്താതിരുന്നുവെന്ന ആക്ഷേപം തള്ളി പോലീസ് നിലപാട്. എല്ലാവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കി എസ്.പി നിലപാടെടുത്തത്. നേരത്തെ വരാപ്പുഴയിലെ കസ്റ്റഡി മരണത്തിലും പൊലീസിന് എസ്.പിയായിരുന്ന എ.വി. ജോര്‍ജ് ക്ലീന്‍ചിറ്റ് കൊടുത്തിരുന്നു.
കുടുംബശ്രീ പ്രവര്‍ത്തകരെല്ലാവരും സി.പി.എമ്മുകാരാണ്. കടം തീര്‍ക്കാനുള്ള മോഹത്തില്‍ അച്ഛനുമായി യുവതി എത്തിയപ്പോഴാണ് അക്രമം നടന്നത്. കുടുംബശ്രീയിലെ ചിലരും ഗൂഡോലോചനയുടെ ഭാഗമാണെന്നാണ് ആരോപണം.