കേരളത്തിന്റെ നേട്ടങ്ങൾ തകർക്കാൻ ശ്രമിച്ചർക്ക് നാട് നൽകിയ മറുപടി; ഇത് ജനങ്ങളുടെ വിജയമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആവേശകരമായ വിജയമാണ് ഇടതുമുന്നണി നേടിയത്. സർക്കാരിന്റെ നേട്ടത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് നാട് നൽകിയ മറുപടിയാണിത്. യുഡിഎഫ് അപ്രസക്തമായെന്നും ബിജെപിയുടെ അവകാശവാദങ്ങള്‍ പൊളിഞ്ഞെന്നും പിണറായി പറഞ്ഞു.
ബിജെപിയുടെ അവകാശ വാദങ്ങള്‍ തകര്‍ന്നടിഞ്ഞു. വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടലുകള്‍ക്കും കുത്തിത്തിരിപ്പുകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഇടമില്ല എന്ന് കൂടി ഈ തിരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നു. 2015 ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ മുന്നേറ്റം എൽഡിഎഫിന് ഉണ്ടാക്കാൻ കഴിഞ്ഞു. 2015 ൽ ഏഴ് ജില്ലാ പഞ്ചായത്തുണ്ടായിരുന്നത് 11 ജില്ലാ പഞ്ചായത്തായി. കഴിഞ്ഞ തവണ 98 ബ്ലോക്കിലാണ് എൽഡിഎഫ് ജയിച്ചെങ്കില്‍ ഇക്കുറി 108 എണ്ണത്തിലാണ് വിജയിച്ചത്.
Recommended Video
ആറില്‍ 5 കോര്‍പറേഷനിലും വിജയം നേടാൻ എൽഡിഎഫിന് കഴിഞ്ഞു. 941 ഗ്രാമപഞ്ചായത്തില്‍ 514 ല്‍ വ്യക്തമായ മേല്‍ക്കൈ നേടി. കൃത്യമായ മുന്നണി സംവിധാനത്തിലൂടെയാണ് എല്‍ഡിഎഫ് മത്സരിച്ചത്. ഒരു തരത്തിലുള്ള അവിശുദ്ധ കൂട്ടുകളോ ധാരണയോ എൽഡിഎഫ് ഉണ്ടാക്കിയിട്ടില്ല. സംശുദ്ധമായ മുന്നണി നില പാലിച്ച് കൊണ്ടാണ് 55 ശതമാനത്തോളം ഗ്രാമപഞ്ചായത്തുകളിൽ എല്‍ഡിഎഫ് വിജയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.മുനിസിപാലിറ്റികളുടെകാര്യത്തിലാണ് കഴിഞ്ഞ തവണത്തെ നേട്ടം ഉണ്ടാക്കാൻ കഴിയാതിരുന്നത്. കഴിഞ്ഞ തവണ ഇത് 4 ആയിരുന്നു.ഇക്കുറി 35 മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.
കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പിലും അധികാരത്തിൽ ഉണ്ടായിരുന്ന മുന്നണി പിന്നോട്ട് പോകുകയായിരുന്നു. എന്നാൽ ഇപ്പോൾ ഭരണത്തിൽ ഉള്ള മുന്നണിക്ക് സംസ്ഥാനത്തുടനീളം സമഗ്ര ആധിപത്യമാണ് ഉണ്ടായിട്ടുള്ളത്. അതിൽ എല്ലാ വിഭാഗവുമുണ്ട്, എല്ലാ പ്രദേശവുമുണ്ട്. നാടിന്റെ പ്രത്യേകത വച്ചാൽ വിവിധ ജാതി മത വിശ്വാസങ്ങളിൽ ഉൾപ്പെട്ടവരുണ്ട്.
2015നേക്കാള്‍ വലിയ മുന്നേറ്റം എല്‍ഡിഎഫുണ്ടാക്കി. വര്‍ഗീയ ശക്തികളുടെ കുത്തിതിരിപ്പിനും കേരളത്തില്‍ ഇടമില്ലെന്ന് മനസിലായി.എൽഡിഎഫ് കൂടുതൽ ശക്തിപ്പെട്ടിരിക്കുന്നു. കൂടുതൽ ജനാധിപത്യ ശക്തികളും ജനങ്ങളും എൽഡിഎഫിനൊടൊപ്പം അണിചേർന്നിരിക്കുന്നു. ആ കരുത്ത് ഈ വിജയത്തിൽ പ്രതിഫലിച്ചിട്ടുണ്ട്.
കേരളത്തിന്റെ മനസ് മത നിരപേക്ഷതയോടൊപ്പമാണ്. വർഗീയതയ്ക്കെതിരെസന്ധിയില്ലാത പോരാടാൻ എൽഡിഎഫ് ആണ് ഇവിടെ ഉള്ളതെന്ന് കേരള ജനത തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് എൽഡിഎഫിനെ കേരള ജനത കൂടുതലായി വിശ്വസിക്കുന്നത്. നാടിനെ പിന്ോട്ടടിക്കാനും തെറ്റായ പ്രചരണം നടത്താനും തയ്യാറായവരുടെ കൂടെയല്ല നമ്മുടെ നാടിന്റെ മനസ് സഞ്ചരിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുണ്ടെന്നും നടപ്പാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ പിന്തുണയാണ് തിരഞ്ഞെടുപ്പ് വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ വ്യാപകമായി ദുരുപയോഗം ചെയ്‌തു. മാധ്യമങ്ങളേയും ഇതിനായി കൂട്ടുപിടിച്ചു. കേരളത്തിലെ ജനം ശരിയായ രീതിയില്‍ കാര്യങ്ങളെ തിരിച്ചറിയുന്നവരാണ്. അതിനാലാണ് കുപ്രചരണങ്ങളേയെല്ലാം തള്ളിക്കളഞ്ഞ് ഇടതുമുന്നണിക്ക് പിന്തുണ നൽകിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.