വിഷു ബംപർ: 12 കോടിയുടെ ജേതാവ് കോഴിക്കോടുകാരന്‍, പണം വാങ്ങി മടങ്ങി, പക്ഷെ...
തിരുവനന്തപുരം: ഈ വർഷത്തെ വിഷു ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ആളെ ഇനിയാരും കാത്തിരിക്കേണ്ടതില്ല. സമ്മാനം ലഭിച്ച വ്യക്തി ലോട്ടറി വകുപ്പിന് മുന്നില്‍ ഹാജരായി സമ്മാനത്തുക കൈപ്പറ്റി മടങ്ങി. പേര് വിവരങ്ങള്‍ പുറത്ത് വിടരുതെന്ന കർശന നിബന്ധന ലോട്ടറി വകുപ്പിന് മുന്നല്‍ വെച്ചാണ് ജേതാവ് പണം വാങ്ങിയതെന്നാണ് റിപ്പോർട്ട്. ഇതോടെ ഏറെ നാളായി പലരും അന്വേഷിച്ചുകൊണ്ടിരിക്കുന്ന വിഷു ബംപർ ജേതാവും കാണാമറയത്ത് തുടരും.
നേരത്തെ ക്രിസ്മസ് ബപർ നേടിയ വ്യക്തിയും സമാനമായ രീതിയില്‍ പേരുവിവരും പുറത്ത് വിടരുതെന്ന നിബന്ധന വെച്ചുകൊണ്ടായിരുന്നു സമ്മാനം വാങ്ങിയത്. വിഷു ബംപർ അടിച്ചത് കോഴിക്കോട് സ്വദേശിക്കാണെന്ന വിവരം മാത്രമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ലോട്ടറി അടിച്ചതിലൂടെ കിട്ടിയ 7.56 കോടി കൈപ്പറ്റിയ ഇദ്ദേഹം തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടരുതെന്ന നിബന്ധന ലോട്ടറി വകുപ്പിന് മുന്നിൽ വെച്ചു. അതിനാൽ പേര് വിവരം ആരോടും പങ്കിടാന്‍ കഴിയില്ലെന്ന് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു.

VE 475588 എന്ന നമ്പറിനാണ് ഈ വർഷത്തെ വിഷു ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ ചെമ്മാട് സ്ഥലത്തെ ലോട്ടറി ഷോപ്പിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റ് പോയത്. ഇതോടെ ആ ഭാഗ്യവാനാര് എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു നാട്ടുകാർ. പലരും കരുതിയിരുന്നത് ചെമ്മാടിനും പരിസര പ്രദേശങ്ങളിലും ഉള്ളവരായിരിക്കും ഭാഗ്യവാന്‍ എന്നായിരുന്നു. എന്നാല്‍ സമ്മാനം പോയത് കോഴിക്കോട് ജില്ലയിലേക്കാണെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.
ഫലം വരുന്നതിന് ഒരാഴ്ച മുൻപാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയതെന്ന് ലോട്ടറി ഏജന്റ് ആദർശ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റ ഏജന്റിന് സമ്മാനത്തുകയുടെ 10 ശതമാനമാണ് കമ്മീഷനായി ലഭിക്കുക. അങ്ങനെ വരുമ്പോള്‍ 1.2 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ ആദർശിനും ലഭിക്കും.
'ഇതാദ്യമായാണ് തങ്ങള്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുന്നത്. ടിക്കറ്റ് ആരാണ് എടുത്തത് എന്ന് ഓര്‍മയില്ല. ബസ് സ്റ്റാന്‍ഡില്‍ ആയതിനാല്‍ യാത്രക്കാരും ടിക്കറ്റ് വാങ്ങിക്കാനുള്ള സാധ്യത കൂടുതലാണ്. മൂവായിരത്തോളം ടിക്കറ്റുകളാണ് തങ്ങള്‍ വിറ്റഴിച്ചത്. സമ്മാനം ലഭിച്ചതായി പറഞ്ഞ് ഞങ്ങളെ ആരും ബന്ധപ്പെട്ടിട്ടില്ല.' ആദർശ് പറഞ്ഞു.
അതേസമയം, ലോട്ടറി വിജയികള്‍ തങ്ങളുടെ പേര് വിവരങ്ങള്‍ മറച്ച് വെക്കുന്ന പ്രവണത സമീപ കാലത്തായി വർധിച്ച് വരികയാണ്. ഓണം ബംപർ വിജയി അനൂപിന് ജനങ്ങളില്‍ നിന്നും നേരിടേണ്ടി വന്ന ദുരവസ്ഥയുടെ ഓർമ്മകള്‍ നിലനില്‍ക്കുന്നതിനാലാണ് വിജയികള്‍ പുറത്ത് വരാത്തതെന്നാണ് ലോട്ടറി കച്ചവടക്കാർ വ്യക്തമാക്കുന്നത്.
25 കോടിയുടെ ഒന്നാം സമ്മാനം നേടിയെങ്കിലും പിന്നീട് മനസ്സമാധാനം ഇല്ലാത്ത നാളുകളായിരുന്നു അനുപിന്റേത്. സഹായം ആവശ്യപ്പെട്ട് ആളുകള്‍ ഒഴുകി എത്തിയതോടെ അനൂപിനും കുടുംബത്തിനും വീട് തന്നെ മാറിപ്പോവേണ്ടി വന്നു. ലോട്ടറി അടിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും അനൂപിന്റെ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായിരുന്നില്ല. സ്വന്തമായി ഒരു ലോട്ടറി ഷോപ്പ് തുടങ്ങിയപ്പോള്‍ അവിടേയും സഹായം തേടി ആളുകളെത്തിയിരുന്നതായി അനൂപ് പറഞ്ഞിരുന്നു.












Click it and Unblock the Notifications