'ഇത് സ്ത്രീധനം ചോദിച്ചു വാങ്ങുന്ന ആളുകള്‍ക്കുമെതിരായ താക്കീതാണ്'- എം വി ഗോവിന്ദൻ
കൊല്ലം: നിലമേൽ സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദൻ മാഷ്. സമൂഹത്തിലെ സ്ത്രീധനം എന്ന വിപത്തിന് എതിരായ വിധിയാണ് കോടതി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സ്ത്രീധന കേസായിരുന്നു വിസ്മയ കേസ്. പ്രതിക്ക് പത്തുവർഷം തടവ് ശിക്ഷ വിധിച്ചു.
ഇത് കേവലം ഒരു വ്യക്തിക്ക് എതിരായ വിധിയല്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. സമൂഹത്തിൽ നില നിൽക്കുന്ന സ്ത്രീധനം എന്ന വിപത്തിന് എതിരായ പ്രതിരോധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീധനം ആഗ്രഹിച്ചു നടക്കുന്ന വിവാഹങ്ങൾക്കും സ്ത്രീധനം ചോദിച്ചു വാങ്ങുന്ന വ്യക്തികൾക്കും എതിരെയുളള താക്കീതായി കണക്കാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി പ്രതികരിച്ച് രംഗത്തു വന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ; -

'കേരള മന:സാക്ഷിയെ ഞെട്ടിച്ച വിസ്മയ സ്ത്രീധന പീഡന കേസില്‍ പ്രതി കിരണിന് കോടതി പത്തുവര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. ഇത് കേവലമൊരു വ്യക്തിക്കെതിരായ വിധിയല്ല. സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരായ പ്രതിരോധമാണ്. സ്ത്രീധനം ആഗ്രഹിച്ചു നടക്കുന്ന വിവാഹങ്ങള്‍ക്കും, സ്ത്രീധനം ചോദിച്ചു വാങ്ങുന്ന ആളുകള്‍ക്കുമെതിരായ താക്കീതാണ്.
വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായരുമായി ഇന്നലെ സംസാരിച്ചിരുന്നു. കേസില്‍ ഉടനീളം സര്‍ക്കാര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. പ്രതി കിരണ്‍ കുമാറിനെ നേരത്തെ തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടിട്ടുണ്ട്. പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിക്ക് ശിക്ഷ ഉറപ്പാക്കുവാന്‍ സാധിച്ച കേരള പൊലീസും മികച്ച ഇടപെടല്‍ നടത്തിയ പബ്ലിക് പ്രോസിക്യൂട്ടറും മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയത്. സ്ത്രീധനത്തിനെതിരെ സമൂഹത്തില്‍ പൊതുബോധം ശക്തമായി രൂപപ്പെട്ടു വരണം.
സ്ത്രീപക്ഷ നവകേരളം ക്യാമ്പയിനുമായി സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെന്നിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ശക്തി പകരുന്നതും സമീപഭാവിയില്‍ തന്നെ സ്ത്രീധനത്തെ ഇല്ലായ്മ ചെയ്യുന്നതിനും വിസ്മയ കേസിലെ കോടതി വിധി സഹായകരമാകും. നമ്മുടെ പെണ്മക്കള്‍ നിര്‍ഭയരായി, സ്വയം പര്യാപ്തരായി വളരട്ടെ'...
അതേസമയം, വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം കോടതി ശിക്ഷ വിധിച്ചു. കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ഇന്ന് ശിക്ഷ വിധിച്ചത്. പന്ത്രണ്ടര ലക്ഷം രൂപ പിഴയും കിരൺ അടയ്ക്കണം. ഇതിന് പുറമേ, രണ്ടു ലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി പറഞ്ഞു.
ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ആയിരുന്നു കോടതിയുടെ ശിക്ഷ. ഐ പി സി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറു വര്‍ഷവും, 498 അനുസരിച്ച് രണ്ടു വര്‍ഷവുമാണ് ശിക്ഷ. അതേസമയം, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളായിരുന്നു കിരണിതെരിരെ ചുമത്തിയിരുന്നത്.
ഈ ഗുരുതര വകുപ്പുകളിലെല്ലാം ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതിന് പിന്നാലെയായിരുന്നു ശിക്ഷ തീരുമാനിച്ചത്. 2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. എന്നാൽ, കഴിഞ്ഞ ജൂൺ 21 - നാണ് വിസ്മയയെ ഭര്‍തൃ ഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനി ആയിരുന്ന വിസ്മയ വലിയ പീഡനങ്ങൾ വിധേയയായിരുന്നു. ഒരു നാടിനെ മുഴുവൻ ഞെട്ടിച്ച സ്ത്രീധന പ്രശ്നം കൂടി ആയിരുന്നു ഇത്.












Click it and Unblock the Notifications