വിഴിഞ്ഞം സംഘർഷം: 'സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടു'; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
കോഴിക്കോട്: വിഴിഞ്ഞം സമരത്തിൽ സംസ്ഥാന സർക്കാർ ക്ഷമയുടെ നെല്ലിപ്പടി കണ്ടുവെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരക്കാരുടെ ഏഴിൽ അഞ്ച് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിൻറെ സമഗ്രവികസനത്തിന് ഗുണകരമാകുന്ന വലിയ പദ്ധതി നിർത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇതൊഴികെ മറ്റാവശ്യങ്ങളിൽ ഇന്നും സർക്കാർ ചർച്ചക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു.
ജുഡീഷ്യറിയിൽ വിശ്വാസമുള്ളവരാണ് രൂപതയെങ്കിൽ ഹൈക്കോടതി നിർദേശം പാലിക്കണമായിരുന്നു. തുറമുഖ പദ്ധതി പ്രദേശത്തെ നിർമാണത്തിന് തടസം നിൽക്കില്ലെന്ന് രൂപത ഉറപ്പ് നൽകിയതാണ്. പദ്ധതി നിർത്തണമെന്ന രൂപതയുടെ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ല. ഹൈക്കോടതി വിധി വന്ന ശേഷം വിശദമായി പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.
ഇനി പിശുക്കി എഴുതേണ്ട; കാത്തിരുന്ന ആ മാറ്റം ട്വിറ്ററില്‍ ഉടന്‍ എത്തിയേക്കും
പോലീസിനെ കൈയ്യേറ്റം ചെയ്യുക, പോലീസ് സ്റ്റേഷൻ അക്രമിക്കുക, മറ്റ് മതവിഭാഗങ്ങളുടെ വീടുകൾ ആക്രമിക്കുക എന്നിവ ആർക്കും അംഗീകരിക്കാൻ ആകില്ല, മറ്റ് മതവിഭാഗങ്ങളുടെ വീടുകളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്ന അപകടകരമായ സ്ഥിതിവിശേഷമുണ്ടായി. ഒരു തരത്തിലുമുള്ള മത വർഗീയതയെ അംഗീകരിക്കാനാവില്ലെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വിഴിഞ്ഞം സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട രൂപതയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, വിഴിഞ്ഞത്തെ സമരം സംഘർഷത്തിലേക്ക് എത്തിയിരിക്കുകയാണ്. വിഴിഞ്ഞത്ത് ഇന്നലെ രാത്രി പോലീസ് സ്റ്റേഷൻ ഉപരോധവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ കണ്ടാൽ തിരിച്ചാറിയാവുന്ന മൂവായിരം പേർക്കെതിരെ പോലീസ് കേസെടുത്തിരിക്കുക ആണ്. ലഹളയുണ്ടാക്കൽ, വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. 85 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പോലീസിന്റെ എഫ്‌ഐആറിൽ പറയുന്നു. സമരക്കാർ പോലീസിനെ ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.
സമരം സംഘർഷത്തിൽ കലാശിച്ച സാഹചര്യത്തിൽ ഇന്ന് സർവകകക്ഷിയോഗം ചേരും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടറുടെ ചേംബറിലാണ് ചർച്ച. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ്, സിറ്റി പോലീസ് കമ്മിഷണർ ജി. സ്പർജൻകുമാർ എന്നിവർ സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്. പെരേരയുമായി കോർപ്പറേഷന്റെ വിഴിഞ്ഞം മേഖല ഓഫീസിൽ ഇന്നലെ രാത്രി പത്തരയ്ക്ക് ശേഷം ചർച്ച നടത്തിയിരുന്നു.