Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം: കേന്ദ്രം കേരളത്തോട് പകപോക്കുന്നു, 817.80 കോടിക്ക് തിരിച്ച് നൽകേണ്ടത് 12,000 കോടിയെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകരുതെന്ന് പലരും ആഗ്രഹിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിലുളള ഗൂഢശ്രമങ്ങളെ അതിജീവിച്ചാണ് സ്വപ്നപദ്ധതി യാഥാർത്ഥ്യമാക്കിയത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശനിയാഴ്ച തുടക്കം കുറിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കേന്ദ്രസർക്കാർ വിഴിഞ്ഞം പദ്ധതിയോട് സാമ്പത്തിക അവഗണന കാണിച്ച് കേരളത്തോട് പകപോക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ നിബന്ധനകൾ അംഗീകരിച്ചാൽ നൽകുന്ന തുകയുടെ പലമടങ്ങാണ് കേരളം തിരിച്ച് അടയ്ക്കേണ്ടി വരികയെന്നും മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിക്കുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്: '' വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജനുവരി 24-നു തുടക്കം കുറിക്കുകയാണ്. 2045-ൽ പൂർത്തിയാക്കാൻ വിഭാവനം ചെയ്ത പദ്ധതികൾ 17 വർഷം മുൻപേ, അതായത് 2028-ൽ തന്നെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നാടിൻ്റെ വികസനക്കുതിപ്പിന് വേഗം കൂട്ടാൻ എൽഡിഎഫ് സർക്കാർ പുലർത്തുന്ന ഇച്ഛാശക്തിയ്ക്ക് അടിവരയിടുന്ന നേട്ടമാണിത്.
വിഴിഞ്ഞം യാഥാർത്ഥ്യമാകരുതെന്ന് ആഗ്രഹിച്ചവർ പലതായിരുന്നു. എന്നാൽ ഇത്തരം ഗൂഢശ്രമങ്ങളെയെല്ലാം അതിജീവിച്ചാണ് നാടിന്റെ ഈ സ്വപ്നപദ്ധതി നമ്മൾ യാഥാർത്ഥ്യമാക്കിയത്.

pinarayi

അതേസമയം വിഴിഞ്ഞത്തോടുള്ള കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സാമ്പത്തിക അവഗണനകൾ ഇപ്പോഴും തുടരുകയാണ്. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (VGF) ഗ്രാന്റായി നൽകണമെന്ന സാമാന്യ തത്വത്തിന് വിരുദ്ധമായി, അത് പലിശ സഹിതം പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന വിചിത്രമായ നിബന്ധനയാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്.

നിലവിലെ നിബന്ധനകൾ അംഗീകരിച്ചാൽ കേന്ദ്രം നൽകുന്ന 817.80 കോടി രൂപയ്ക്ക് പകരമായി ഏതാണ്ട് 12,000 കോടി രൂപ വരെ തിരിച്ചടയ്‌ക്കേണ്ടി വരുന്ന സാഹചര്യം കേരളത്തിന് മേൽ അടിച്ചേൽപ്പിക്കുകയാണ്. തൂത്തുക്കുടി പോലുള്ള തുറമുഖങ്ങൾക്ക് നൽകാത്ത നിബന്ധനകൾ കേരളത്തിന് മേൽ മാത്രം അടിച്ചേൽപ്പിക്കുന്നത് രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ല. ഇന്ത്യൻ ഗവൺമെന്റിന് പ്രതിവർഷം 6000 കോടി രൂപയുടെ അധിക വരുമാനം വിഴിഞ്ഞം തുറമുഖം വഴി ലഭിക്കുമെന്നിരിക്കെയാണ് സംസ്ഥാനത്തിന് മേൽ കേന്ദ്രം അധിക ബാധ്യത ചുമത്തുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും നമ്മെ പിന്തിരിപ്പിക്കാനാവില്ല.

കേരളവും വിജിഎഫ് ഗ്യാന്‍റ് വിഴിഞ്ഞത്തിനായി നല്‍കുന്നുണ്ട്. അതിനു പുറമേ സംസ്ഥാന സർക്കാർ ഇതുവരെ 4777.14 കോടി രൂപയാണ് ഈ പദ്ധതിക്കായി നേരിട്ട് മുടക്കിയത്. ഇതിൽ ബ്രേക്ക് വാട്ടറിനായി 1726.34 കോടിയും, ഭൂമി ഏറ്റെടുക്കാൻ 1115.73 കോടിയും, റെയിൽ കണക്ടിവിറ്റിക്കായി 1213.66 കോടിയും, സോഷ്യൽ വെൽഫെയർ പാക്കേജിനായി 123.6 കോടി രൂപയും ഉൾപ്പെടുന്നു.

കേന്ദ്ര അവഗണനയിലും വിഴിഞ്ഞം കേരളത്തിന്റെ അഭിമാന പദ്ധതിയായി ലോക മാരിടൈം ഭൂപടത്തിൽ കൂടുതൽ തിളങ്ങുകയാണ്. കേവലം ഒരു വർഷത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം കൊണ്ട് തന്നെ ലോകത്തെ വിസ്മയിപ്പിച്ച നേട്ടങ്ങളാണ് വിഴിഞ്ഞം കൈവരിച്ചത്: വെറും 10 മാസം കൊണ്ട് 10 ലക്ഷം കണ്ടെയ്‌നറുകൾ എന്ന നാഴികക്കല്ല് പിന്നിട്ട വിഴിഞ്ഞം, ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രാഫിക് വളർച്ചയുള്ള തുറമുഖമായി മാറിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിനയ്ക്ക് ആതിഥ്യമരുളാനും ദക്ഷിണേഷ്യയിൽ ഇതുവരെ വന്നതിൽ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ (17.1 മീറ്റർ) എംഎസ്‌സ വെറോണ വിജയകരമായി ബെർത്ത് ചെയ്യാനും സാധിച്ചു. ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് പോർട്ട് എന്ന ഖ്യാതിയും വിഴിഞ്ഞത്തിനാണ്.

ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് ആരംഭിച്ചതിലൂടെ അന്താരാഷ്ട്ര കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ലോകോത്തര ഹബ്ബായി വിഴിഞ്ഞം മാറി. ഇന്ത്യയിൽ ആദ്യമായി ക്രെയിൻ ഓപ്പറേറ്റർമാരായി വനിതകളെ നിയമിച്ച തുറമുഖവും വിഴിഞ്ഞമാണ്. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ തുറമുഖത്തിന്റെ ശേഷി 10 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയു-വിലേക്ക് ഉയരും. 9700 കോടി രൂപയുടെ നിക്ഷേപത്തിൽ 2000 മീറ്റർ ബെർത്ത് സജ്ജമാകും. മൂന്ന് കിലോമീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ നാല് കിലോമീറ്ററായും വികസിപ്പിക്കും.

റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നീ അത്യാധുനിക സൗകര്യങ്ങൾ കൂടി വരുന്നതോടെ ലോകത്തെ മുൻനിര ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബുകൾക്ക് വിഴിഞ്ഞം ശക്തമായ വെല്ലുവിളിയാകും. മത്സ്യത്തൊഴിലാളികളുടെ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളുടെ ആശങ്കകൾ പരിഹരിച്ചും, അവരുടെ ജീവനോപാധി സംരക്ഷിച്ചും നാടിനാകെ പ്രയോജനകരമായ ഈ സ്വപ്നപദ്ധതി നാം പൂർത്തിയാക്കും. ഇത് കേരളത്തിന്റെ വികസന ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. വിഴിഞ്ഞം ലോകഭൂപടത്തിൽ തലയുയർത്തി നിൽക്കുമ്പോൾ അതോടൊപ്പം ഉയരുന്നത് ഓരോ മലയാളിയുടെയും അഭിമാനമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+