വെട്ടിനിരത്തൽ വാർത്ത: മനോരമയേയും ഏഷ്യാനെറ്റ് ന്യൂസിനേയും കുടഞ്ഞ് വികെ പ്രശാന്ത് എംഎൽഎ
തിരുവനന്തപുരം: വെട്ടിനിരത്തല്‍ വാര്‍ത്തയുടെ പേരില്‍ മനോരമയേയും ഏഷ്യാനെറ്റ് ന്യൂസും അടക്കമുളള മാധ്യമങ്ങളെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത്. വട്ടിയൂര്‍ക്കാവിലെ വമ്പന്‍ വിജയത്തിന് പിന്നാലെ സിപിഎം പ്രശാന്തിനെ വെട്ടി നിരത്തി എന്നാണ് മനോരമയും ഏഷ്യാനെറ്റ് ന്യൂസുമടക്കം വാര്‍ത്ത നല്‍കിയത്.
നരേന്ദ്ര മോദിയെ കോപ്പിയടിച്ച് അരവിന്ദ് കെജ്രിവാൾ, തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മോദിയിൽ നിന്ന് കടം കൊണ്ടവ
പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം സഹകരണ വാരാഘോഷ പരിപാടിയുടെ ഉദ്ഘാടന സ്ഥാനത്ത് നിന്ന് പ്രശാന്തിനെ വെട്ടി കാട്ടാക്കട എംഎല്‍എ ഐബി സതീഷിനെ എത്തിച്ചു എന്നാണ് വാര്‍ത്ത. ഇത് ഭീകരമായ നുണയാണെന്ന് പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസും മനോരമ പത്രവും നൽകിയ വാർത്തകളുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ്.
എന്തൊരു ഭീകരമായ നുണ
വികെ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: ' എന്ത് തരം ആഹ്ളാദമാണ് നിങ്ങൾക്ക് കിട്ടുന്നത്. ഇന്ന് രാവിലെ മണ്ഡലത്തിലെ പര്യടന പരിപാടിയ്ക്ക് ഇടയിലാണ് ഈ വാർത്ത ശ്രദ്ധയിൽ പെടുന്നത് . എന്തൊരു ഭീകരമായ നുണയാണ് ഈ എഴുതി പിടിപ്പിച്ചിരിയ്ക്കുന്നത്. എന്താണ് വസ്തുത ? ഈ മാസം 8 മുതൽ 10 വരെ തീരുമാനിച്ചിരുന്ന മണ്ഡല പര്യടനം ആർ എസ് എസ് ക്രിമിനലുകൾ ഡിവൈഎഫ്ഐ ജില്ലാ നേതാക്കളെ ഉൾപ്പെടെ മൃഗീയമായി ആക്രമി ച്ചതിന്റെ പശ്ചാത്തലത്തിൽ , ഒരു സംഘർഷം ഉണ്ടാക്കേണ്ടതില്ല എന്ന പാർട്ടിയുടെ തീരുമാനപ്രകാരം 15 മുതൽ 17 വരെ ആക്കിയിട്ടുണ്ട്. അത് നടന്നു വരികയാണ് .
നേരത്തെ തീരുമാനിച്ച പരിപാടി
സഹകരണ യൂണിയൻ വാർഷികവും നേരത്തെ തീരുമാനിച്ച പരിപാടി ആണ്. ഒരു ഉത്ഘാടനത്തെക്കാൾ പ്രധാനമാണ് മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ടു നന്ദി പറയുന്നത് എന്നാണു എന്റെ എളിയ അഭിപ്രായം . പാർട്ടിയും അങ്ങനെ തന്നെയാണ് കാണുന്നത് . അത് കൊണ്ട് തന്നെ തീയതിയുടെ കാര്യത്തിൽ യാതൊരു പ്രശ്‌നവുമില്ലാതെ ഏറ്റവും ജനകീയമായി പര്യടനം മുന്നോട്ടു പോവുകയാണ് . ഈ പര്യടനത്തിൽ ജനങ്ങളോട് നടത്തിയ അഭ്യർഥന തോർത്തും, പൊന്നാടയും ഒഴിവാക്കി പുസ്തകങ്ങൾ നൽകണം എന്നാണ് .
നിങ്ങൾ എന്ത് തരം ആഹ്ളാദമാണ് നേടുന്നത്
ക്‌ളാസ് റൂം വായനശാലയ്ക്ക് വേണ്ടിയാണ് അത്തരം ഒരു അഭ്യർത്ഥന നടത്തിയത്. ജനങ്ങൾ അത് സർവാത്മനാ ഏറ്റെടുത്തു . പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പുസ്തകങ്ങൾ ലഭ്യമാവുകയാണ് . അങ്ങനെ വളരെ നല്ല നിലയ്ക്ക് മുന്നോട്ടു പോകുമ്പോൾ അതിനിടയിൽ ഇങ്ങനെ അസത്യങ്ങൾ വിളിച്ചു പറയുന്നതിലൂടെ നിങ്ങൾ എന്ത് തരം ആഹ്ളാദമാണ് നേടുന്നത് . മാധ്യമ പ്രവർത്തകരെ വളരെ സ്നേഹത്തോടെ ആണ് എപ്പോഴും കാണാറുള്ളത് .
കൂടുതൽ ഇക്കാര്യത്തിൽ പറയുന്നില്ല
തലസ്ഥാനത്തെ വലിയൊരു വിഭാഗം മാധ്യമ പ്രവർത്തകരുടെ സഹകരണം നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടും ആയിട്ടുണ്ട് . എന്റെ സുഹൃത്തുക്കളായ മാധ്യമ പ്രവർത്തകരോട് ഒരു അപേക്ഷയെ ഉള്ളു, ഇത്തരം വ്യാജ വാർത്തകൾ ഒരു വിശദീകരണവും നൽകാതെ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നവരെ നിങ്ങളാണ് തിരുത്തേണ്ടത്. കൂടുതൽ ഇക്കാര്യത്തിൽ പറയുന്നില്ല' എന്നാണ് വികെ പ്രശാന്ത് എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
പുസ്തകം നൽകി സ്വീകരണം
വൻ ഭൂരിപക്ഷത്തിലാണ് വട്ടിയൂർക്കാവിൽ നിന്ന് മേയർ ബ്രോ എന്നറിയപ്പെടുന്ന വികെ പ്രശാന്ത് ജയിച്ച് നിയമസഭയിലേക്ക് എത്തിയത്. 15 മുതൽ നടന്ന് വരുന്ന എംഎൽഎയുടെ മണ്ഡല പര്യടനത്തിന് വൻ സ്വീകാര്യത ലഭിക്കുന്നുണ്ട്. പൂച്ചെണ്ടുകൾക്ക് പകരം പുസ്തകങ്ങൾ നൽകി സ്വീകരിക്കണം എന്ന എംഎൽഎയുടെ അഭ്യർത്ഥന വൈറലായി. എല്ലാ സ്വീകരണ കേന്ദ്രങ്ങളിൽ നിന്നും നിരവധി പുസ്തകങ്ങളാണ് സ്ത്രീകളും കുട്ടികളും അടക്കം കൈമാറുന്നത്. സർക്കാർ സ്കൂൾ ലൈബ്രറികളിലേക്ക് ഈ പുസ്തകങ്ങൾ കൈമാറാനാണ് പ്രശാന്തിന്റെ തീരുമാനം.
ഫേസ്ബുക്ക് പോസ്റ്റ്
വികെ പ്രശാന്ത് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം