ഒടുവില്‍ ശ്രീകണ്ഠന് വാക്ക് പാലിച്ചു... ഇത് 'ശ്രീകണ്ഠന്റെ പ്രതികാരം' എന്ന് ഷാഫി ! ഒരു താടിക്കഥ
പാലക്കാട്: ഒരു താടി വടിക്കുന്നതില്‍ എന്തിരിക്കുന്നു എന്ന് വേണമെങ്കില്‍ ചിന്തിക്കാം. കാലങ്ങളായി പുരുഷന്മാര് താടി വളര്‍ത്തുകയും വടിക്കുകയും എല്ലാം ചെയ്യുന്നുണ്ട്. അതിനിടെ താടി ബോധമാണെന്നും അത് വളരുക തന്നെ ചെയ്യുമെന്നും സിനിമ ഡയലോഗ് വരെ വന്നു.
എംബി രാജേഷെന്ന വൻമരത്തെ കടപുഴക്കിയെറിഞ്ഞു, ആ പഴയ ശപഥം പൂർത്തിയാക്കാൻ വികെ ശ്രീകണ്ഠൻ എംപി!
എന്തായാലും ഇപ്പോഴത്തെ താടി വടിയ്ക്കല്‍ വാര്‍ത്തയ്ക്ക് അല്പം പ്രാധാന്യമൊക്കെ ഉണ്ട്. ചില്ലറക്കാരനല്ല സ്വന്തം താടിയെടുത്തത്. പാലക്കാട്ടെ എംപിയായ വികെ ശ്രീകണ്ഠനാണ്.
താടിയില്ലാത്ത ശ്രീകണ്ഠനെ കണ്ട ഓര്മ മിക്കവര്‍ക്കും ഉണ്ടാവില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാലത്ത് കൊണ്ട അടിയുടെ മുറിപ്പാട് മായ്ക്കാന്‍ വേണ്ടി വളര്‍ത്തിക്കൊണ്ടുവന്ന താടി ആയിരുന്നു. അതാണിപ്പോള്‍ പൂര്‍ണമായും എടുത്ത് കളഞ്ഞിരിക്കുന്നത്.
സിപിഎമ്മിനെ പരാജയപ്പെടുത്തുമ്പോള്‍ താന്‍ താടി വടിക്കും എന്നായിരുന്നത്രെ ശ്രീകണ്ഠന് പറഞ്ഞിരുന്നു. ഈ ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് അട്ടിമറി വിജയം നേടി ലോക്സഭയില്‍ എത്തിയ ആളാണ് ശ്രീകണ്ഠന്. നാട്ടില്‍ തിരിച്ചെത്തിയാല്‍ താടിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് ദില്ലിയില്‍ വച്ചേ അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ ആ തീരുമാനം നടപ്പിലാക്കുകയും ചെയ്തു.
താടിയെടുത്ത ശ്രീകണ്ഠന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത് ഷാഫി പറമ്പില്‍ എംഎല്‍എ ആയിരുന്നു. ശ്രീകണ്ഠന്റെ പ്രതികാരം എന്നൊരു തലക്കെട്ടോടെ ആയിരുന്നു ഷാഫി ഈ ചിത്രം പോസ്റ്റ് ചെയ്തത്. എന്തായാലും ശ്രീകണ്ഠന് ഈ ലുക്കില്‍ അധിക കാലം തുടരാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ഒറ്റത്തവണ താടിയെടുക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.