എംബി രാജേഷെന്ന വൻമരത്തെ കടപുഴക്കിയെറിഞ്ഞു, ആ പഴയ ശപഥം പൂർത്തിയാക്കാൻ വികെ ശ്രീകണ്ഠൻ എംപി!
പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 19 മണ്ഡലങ്ങള്‍ നഷ്ടപ്പെട്ടാലും പാലക്കാട് ഒരിക്കലും കൈവിട്ട് പോകില്ല എന്ന ഉറപ്പ് വോട്ടെണ്ണും വരെ സിപിഎമ്മിനുണ്ടായിരുന്നു. 19 സീറ്റുകള്‍ ലഭിച്ചാലും പാലക്കാട് ജയിക്കില്ല എന്നായിരുന്നു കോണ്‍ഗ്രസിന്റെയും കണക്ക് കൂട്ടല്‍. എന്നാല്‍ എല്ലാ പ്രവചനങ്ങളേയും കാറ്റില്‍ പറത്തിയാണ് പാലക്കാട് ഡിസിസി സെക്രട്ടറിയായ വികെ ശ്രീകണ്ഠന് അട്ടിമറി ജയം സ്വന്തമാക്കിയത്.
ഈ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും അപ്രതീക്ഷിതമായ ജയം ആയിരുന്നു ശ്രീകണ്ഠന്റെത്. വീഴ്ത്തിയത് എംബി രാജേഷ് എന്ന വന്‍ മരത്തെ ആണ്. കോണ്‍ഗ്രസുകാര്‍ക്ക് പോലും വിശ്വസിക്കാന്‍ സാധിക്കാത്ത ജയത്തിന് ശേഷം തന്റെ പഴയ ശപഥം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് വികെ ശ്രീകണ്ഠന് എംപി.
ഞെട്ടിച്ച വൻ അട്ടിമറി
കേരളം കണ്ട ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നാണ് ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് കേരളം കണ്ടത്. 2014ലെ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷത്തിന് എംപി വീരേന്ദ്ര കുമാറിനെ എംബി രാജേഷ് തോല്‍പ്പിച്ച മണ്ഡലമാണ് പാലക്കാട്. ഇക്കുറിയും പാലക്കാട് രാജേഷ് നിലനിര്‍ത്തും എന്നാണ് സര്‍വ്വേകളെല്ലാം പ്രവചിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഭൂരിപക്ഷം രാജേഷ് ഇക്കുറി ഉയര്‍ത്തുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.
അതൊരു മധുര പ്രതികാരം
എന്നാല്‍ മെയ് 23ന് വോട്ടെണ്ണി തുടങ്ങിയപ്പോള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. തുടക്കം മുതല്‍ ലീഡ് പിടിച്ച വികെ ശ്രീകണ്ഠന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. സിറ്റിംഗ് എംപി എംബി രാജേഷ് അട്ടിമറിക്കപ്പെട്ടത് 11,637 വോട്ടുകള്‍ക്കാണ്. സിപിഎമ്മിന് മുഖത്തേറ്റ അടിയായി പാലക്കാട്ടെ തോല്‍വി. ശ്രീകണ്ഠന്റെ വിജയത്തില്‍ കോണ്‍ഗ്രസുകാരും ഞെട്ടി. വികെ ശ്രീകണ്ഠന് ഒരു പ്രതികാരം കൂടിയായിരുന്നു ഈ വിജയം.
താടിക്കുണ്ടൊരു കഥ പറയാൻ
ശ്രീകണ്ഠന് എംപിയുടെ മുഖത്തെ താടിക്ക് ഒരു ശപഥത്തിന്റെ കഥ പറയാനുണ്ട്. ഷൊര്‍ണൂര്‍ എസ് എന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് കെഎസ്യു പ്രവര്ത്തകന് ആയിരിക്കെ ഇടത് പ്രവര്‍ത്തകരാല്‍ അദ്ദേഹം ആക്രമിക്കപ്പെട്ടിരുന്നു. അന്ന് കണ്ണൂരിന് സമാനമായ ആക്രമണങ്ങള്‍ നടന്നിരുന്ന സ്ഥലമാണ് പാലക്കാടെന്ന് എംപി പറയുന്നു. ആലത്തൂരിലൊന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ പോലും എതിര്‍പാര്‍ട്ടികള്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല.
വട്ടമിട്ട് ആക്രമിച്ചു
സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലുളള തന്നെ അവര്‍ വട്ടമിട്ട് ആക്രമിച്ചിരുന്നുവെന്നും വികെ ശ്രീകണ്ഠന് പറയുന്നു. ഒരിക്കല്‍ അവര്‍ തന്നെ ആക്രമിച്ച് കാല് വെട്ടി. സോഡാക്കുപ്പി കൊണ്ട് മുഖത്ത് അടിച്ച് ചില്ല് കുത്തിക്കയറ്റി. അന്ന് മുഖത്ത് വലിയ മുറിവുണ്ടായി. അതെന്താണ് എന്ന് ചോദിക്കുന്നവരോട് മറുപടി പറയാനുളള ബുദ്ധിമുട്ട് കൊണ്ടാണ് താടി വളര്‍ത്തിയത്.
ഇനി താടിയെടുക്കാം
ആ താടി പിന്നീട് തനിക്ക് അനുഗ്രഹമായെന്നും അത് സ്റ്റൈലാണെന്ന് ചിലര്‍ പറഞ്ഞുവെന്നും പാലക്കാട് എംപി പറയുന്നു. എന്നാല്‍ താടി വളര്‍ത്തുന്നതിനോട് വീട്ടുകാര്‍ക്ക് താല്പര്യം ഇല്ലായിരുന്നു. സിപിഎം പരാജയപ്പെടുമ്പോള്‍ താന്‍ താടിയെടുക്കും എന്നാണ് അന്ന് ശ്രീകണ്ഠന് വീട്ടുകാരോട് പറഞ്ഞത്. ഇന്നത് സംഭവിച്ചിരിക്കുന്നു. ദില്ലിയില്‍ നിന്ന് നാട്ടിലെത്തിയാല്‍ ആദ്യം താടിയെടുത്ത് പ്രതിജ്ഞ നിറവേറ്റാനൊരുങ്ങുകയാണ് വികെ ശ്രീകണ്ഠന് എംപി.
എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത്? 'ഗേൾ ഫ്രണ്ടാ'യ സ്പെയിൻകാരി വെറോണിക്ക എവിടെ?
പ്രവാസി സംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത്! പ്രവാസി ആത്മഹത്യയിൽ രോഷം കൊണ്ട് ജോയ് മാത്യു